മോസ്കോ: റഷ്യ-കസാക്കിസ്ഥാൻ അതിർത്തിയിൽ അണക്കെട്ട് പൊട്ടിയതിനെ തുടർന്ന് വൻ വെള്ളപ്പൊക്കം.കസാക്കിസ്ഥാന് സമീപമുള്ള ഒറെൻബർഗിലെ അണക്കെട്ടാണ് തകർന്നത്.ഇതോടെ തെക്കൻ യുറലിലെ ഒറെൻബർഗ് മേഖലയിൽ നിന്നും 4,500പേരെ ഒഴിച്ചതായി റഷ്യ അറിയിച്ചു. 1,100 കുട്ടികൾ ഉൾപ്പെടെ 4,402 പേരെ ഒഴിപ്പിച്ചതായും പേമാരിയെ തുടർന്നുണ്ടായ വെള്ളപ്പൊക്കം 6,000-ത്തിലധികം വീടുകളെ ബാധിച്ചതായും ഒറെൻബർഗ് ഗവർണറുടെ പ്രസ് സർവീസ് അറിയിച്ചു.
സൈബീരിയയുടെ ചില ഭാഗങ്ങൾ ഉൾപ്പെടെ യുറൽ മലനിരകളിലും സമീപ പ്രദേശങ്ങളിലും കനത്ത മഴയെ തുടർന്ന് പതിനായിരക്കണക്കിന് ആളുകളെ അയൽരാജ്യമായ കസാക്കിസ്ഥാനിലേയ്ക്ക് മാറ്റിപ്പാർപ്പിച്ചു.ഏകദേശം 11,000 ആളുകൾ വെള്ളപ്പൊക്ക് ബാധിത പ്രദേശങ്ങളിൽ താമസിക്കുന്നുണ്ടായിരുന്നതായി നഗര അധികാരികളെ ഉദ്ധരിച്ച് ഇൻ്റർഫാക്സ് റിപ്പോർട്ട് ചെയ്തു. പ്രാദേശിക ഉദ്യോഗസ്ഥരും റഷ്യയുടെ എമർജൻസി സർവീസുകളും പറയുന്നതനുസരിച്ച് അടുത്തിടെ പെയ്ത മഴയ്ക്ക് ശേഷമാണ് അണക്കെട്ട് തകർന്നത്.
അതെസമയം സംഭവത്തിൽ പ്രസിഡൻറ് വ്ളാഡിമിർ പുടിൻ അടിയന്തര സാഹചര്യ മന്ത്രി അലക്സാണ്ടർ കുരെൻകോവിനോട് ഈ മേഖലയിൽ എത്താൻ ഉത്തരവിട്ടതായി ക്രെംലിൻ വക്താവ് ശനിയാഴ്ച പറഞ്ഞു. 2014-ൽ നിർമിച്ച ഡാം തകർന്നതിനാൽ ഇത് നിർമിച്ചവർക്കെതിരെ അശ്രദ്ധയ്ക്കും നിർമാണ സുരക്ഷാ നിയമങ്ങളുടെ ലംഘനത്തിനും ക്രിമിനൽ കേസും എടുത്തിട്ടുണ്ട്.
പ്രധാന നഗരമായ ഒറെൻബർഗിലെ യുറൽ നദിയിൽ അപകടകരമായ ജലനിരപ്പ് ഉണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അരലക്ഷം ജനങ്ങളുള്ള നഗരത്തിൻറെ മേയർ സെർജി സാൽമിൻ, ആവശ്യമെങ്കിൽ വെള്ളപ്പൊക്ക മേഖലകളിൽ നിന്ന് ആളുകളെ നിർബന്ധിതമായി ഒഴിപ്പിക്കുമെന്ന് പറഞ്ഞു.ഊരാൾ നദിയിലെ ജലനിരപ്പ് അപകടകരമായ നിലയിലേക്ക് ഉയർന്നിട്ടുണ്ടെന്നും ഇനിയും ഉയരുമെന്നും അദ്ദേഹം പറഞ്ഞു. അപകടമേഖലയിൽ നിന്ന് സ്വമേധയാ പുറത്തുപോകാൻ വിസമ്മതിക്കുന്നവരെ പോലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഞങ്ങൾ നിർബന്ധിതമായി ഒഴിപ്പിക്കും. അദ്ദേഹം വ്യക്തമാക്കി.
80 വർഷത്തിനിടെ കസാക്കിസ്ഥാനിലുണ്ടായ ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിലൊന്നാണ് വെള്ളപ്പൊക്കമെന്ന് കസാഖ് പ്രസിഡൻറ് കാസിം-ജോമാർട്ട് ടോകയേവ് പറഞ്ഞു. മധ്യേഷ്യൻ രാജ്യത്തെ അധികാരികൾ ദുരിതബാധിതരെ സഹായിക്കാൻ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബോട്ടുകളിലും ഹോവർക്രാഫ്റ്റുകളിലും രക്ഷാപ്രവർത്തകർ ഗ്രാമങ്ങളിലൂടെ സഞ്ചരിക്കുന്നതിൻറെ ചിത്രങ്ങൾ റഷ്യൻ എമർജൻസി സർവീസുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.