യുക്രൈന് നേരെ ആക്രമണം കടുപ്പിച്ച് റഷ്യ, ഒറ്റ രാത്രിയില്‍ വിക്ഷേപിച്ചത് 653 ഡ്രോണുകളും 51 മിസൈലുകളും

സൈനിക, വ്യാവസായിക മേഖലകളും തുറമുഖലും ഊര്‍ജ്ജോത്പാദന കേന്ദ്രങ്ങളും പ്രമുഖ കെട്ടിടങ്ങളും ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് റഷ്യ പ്രതികരിക്കുന്നത്.

author-image
Biju
New Update
miami

കീവ്: യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്കയുമായി ചര്‍ച്ച നടക്കുന്നതിനിടെ കീവിന് നേരെ രൂക്ഷമായ വ്യോമക്രമണം നടത്തി റഷ്യ. സമാധാന ശ്രമത്തിനായി യുക്രൈന്‍ അമേരിക്ക ചര്‍ച്ച ഫ്‌ലോറിഡയില്‍ പുരോഗമിക്കുന്നതിനിടെയാണ് റഷ്യ കനത്ത ആക്രമണം നടത്തിയത്. 

653 ഡ്രോണുകളും 51 മിസൈലുകളുമാണ് ഒറ്റ രാത്രിയില്‍ റഷ്യ കീവിന് നേരെ പ്രയോഗിച്ചത്. കീവിന് തെക്ക് പടിഞ്ഞാറുള്ള ഫാസ്റ്റീവ് നഗരത്തില്‍ സാരമായ നാശനഷ്ടം ആക്രമണത്തില്‍ ഉണ്ടായതായാണ് അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

സൈനിക, വ്യാവസായിക മേഖലകളും തുറമുഖലും ഊര്‍ജ്ജോത്പാദന കേന്ദ്രങ്ങളും പ്രമുഖ കെട്ടിടങ്ങളും ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് റഷ്യ പ്രതികരിക്കുന്നത്. ആക്രമണത്തെ ശക്തമായി അപലപിച്ച ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണ്‍ തിങ്കളാഴ്ച ലണ്ടനിലേക്ക് പോവുമെന്നും യുക്രൈന്‍, ബ്രിട്ടന്‍, ജര്‍മനി അടക്കമുള്ള രാജ്യങ്ങളെ ഉപയോഗച്ച് മോസ്‌കോയ്ക്ക് എതിരായി സമ്മര്‍ദ്ദം ശക്തമാക്കുന്നുവെന്നാണ് വിശദമാക്കുന്നത്. 

സമാധാനത്തിലേക്ക് എത്താന്‍ റഷ്യയ്ക്ക് മേല്‍ ഇനിയും ശക്തമായ സമ്മര്‍ദ്ദം വേണമെന്നാണ് മക്രോണ്‍ എക്‌സിലെ കുറിപ്പില്‍ വിശദമാക്കിയത്. ഏതാനും ആഴ്ചകളായി യുക്രൈന്റെ ഊര്‍ജ്ജോത്പാദന മേഖലയ്‌ക്കെതിരെ മോസ്‌കോ ആക്രമണം ശക്തമാക്കിയിരുന്നു. എട്ട് മേഖലകളില്‍ റഷ്യന്‍ ആക്രമണത്തേ തുടര്‍ന്ന് വൈദ്യുതി ബന്ധം നഷ്ടമായ അവസ്ഥയുണ്ടായതെന്നാണ് യുക്രൈന്‍ അധികൃതര്‍ വിശദമാക്കുന്നത്. ഫാസ്റ്റിവിലെ റെയില്‍വേ ഹബ് ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തില്‍ പ്രധാന സ്റ്റേഷന്‍ കെട്ടിടം തകര്‍ന്നിട്ടുണ്ട്. യുക്രൈന്റെ അടിസ്ഥാന സൗകര്യങ്ങളെയാണ് ലക്ഷ്യമിടുന്നതെന്ന് റഷ്യ വിശദമാക്കിയത്.