RUSSIAN ATTACK ON UKRAINE
യുക്രൈനിന്റെ വടക്കുകിഴക്കന്‍ ഖാര്‍കിവ് മേഖലയില്‍ അപ്രതീക്ഷിത കരയാക്രമണം നടത്തി റഷ്യ. കനത്ത പോരാട്ടത്തിനിടയില്‍ അതിര്‍ത്തി പ്രദേശങ്ങളിലുള്ള സാധാരണക്കാരോട് പലായനം ചെയ്യാന്‍ യുക്രൈന്‍ അധികൃതര്‍ നിര്‍ദേശിച്ചതിന് പിറകെയാണ് അക്രമണം. റഷ്യ കനത്ത പ്രത്യാക്രമണ നടപടികള്‍ക്കാണ് തുടക്കമിട്ടതെന്ന് യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കി പറഞ്ഞു. റഷ്യ യുക്രൈനിലേക്ക് ഒരു കിലോമീറ്റര്‍ മുന്നേറിക്കഴിഞ്ഞെന്നും റഷ്യന്‍ പ്രദേശത്തേക്കുള്ള ആക്രമണങ്ങള്‍ തടയാന്‍ സുരക്ഷിത മേഖല സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും ഉന്നത യുക്രൈന്‍ സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു. 2022 ഫെബ്രുവരിക്കു ശേഷമുള്ള മേഖലയിലെ റഷ്യന്‍ സൈന്യത്തിന്റെ ഏറ്റവും വലിയ കര യാക്രമണമാണിത്. റഷ്യയുടെ നുഴഞ്ഞുകയറ്റത്തെ തുടര്‍ന്ന് സൈന്യം ആക്രമണം കടുപ്പിച്ചെന്ന് യുക്രൈന്‍ പ്രതിരോധ മന്ത്രാലയം പറഞ്ഞു. ഖാര്‍കിവ് മേഖലയുടെ അതിര്‍ത്തിക്കടുത്തുള്ള പ്രദേശത്ത് റഷ്യന്‍ സൈന്യം വ്യോമാക്രമണം നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനിടെ, റഷ്യയിലെ ബഷ്‌കിരിയ മേഖലയിലെ പ്രധാന എണ്ണ സംസ്‌കരണ പ്ലാന്റിനു നേരെ യുക്രൈന്‍ ഡ്രോാണ്‍ ആക്രമണം നടത്തി. 1,500 കിലോമീറ്റര്‍ അകലെ നിന്നായിരുന്നു ആക്രമണം. യുദ്ധം ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ ആക്രമണമാണിത്. തെക്കന്‍ റഷ്യയിലെ രണ്ട് എണ്ണ ഡിപ്പോകളും ലക്ഷ്യമിട്ടിരുന്നതായാണ് സൂചന. സുപ്രധാന ഊര്‍ജ സ്ഥാപനങ്ങള്‍ ആക്രമിച്ച് മുന്‍നിര റഷ്യന്‍ സേനയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുകയാണ് യുക്രൈനെന്ന് കീവ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറഞ്ഞു.