/kalakaumudi/media/media_files/2025/10/03/flottilla-2025-10-03-10-32-05.jpg)
ജറുസലേം: ഗാസയിലെ ജനങ്ങള്‍ക്ക് സഹായവസ്തുക്കളുമായി പുറപ്പെട്ട ഗ്ലോബല്‍ സുമൂദ് ഫ്ളോട്ടില തടഞ്ഞ ഇസ്രായേല്‍ നടപടിക്കെതിരെ ലോക വ്യാപകപ്രതിഷേധം. നടപടി ഭീകരകൃത്യമായും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമായും സ്‌പെയിന്‍, കൊളംബിയ, ഇറ്റലി തുടങ്ങിയ ലോകരാജ്യങ്ങള്‍ വിലയിരുത്തി. ഇറ്റലിയിലെ ഏറ്റവും വലിയ തൊഴിലാളി യൂനിയനായ സി.ജി.ഐ.എല്‍ കപ്പല്‍ വ്യൂഹത്തെ തടഞ്ഞതില്‍ ഇന്ന് രാജ്യവ്യാപക പൊതുപണിമുടക്ക് പ്രഖ്യാപിച്ചു.
ഫ്‌ളോട്ടിലക്ക് ഐക്യദാര്‍ഢ്യവുമായി ഡസന്‍ കണക്കിന് തുര്‍ക്കിയ ബോട്ടുകളാണ് ഫലസ്തീന് പതാകയുമായി ഹതായ് തീരത്ത് യാത്ര ചെയ്തത്. ഫ്‌ലോട്ടിലക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ കൊളംബിയയില്‍ നിന്നുള്ള മുഴുവന്‍ ഇസ്രായേലി നയതന്ത്ര പ്രതിനിധി സംഘത്തെയും പുറത്താക്കാന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ ഉത്തരവിട്ടു.
അതിനിടെ, സംഘത്തിലെ ഒരു കപ്പല്‍ ഇസ്രായേലിന്റെ ഉപരോധമേഖല മറികടന്ന് ഗാസാ തീരത്തേക്ക് നീങ്ങി. ഇതാദ്യമായാണ് ഒരു കപ്പല്‍ ഇസ്രായേല്‍ ഉപരോധം ഭേദിക്കുന്നത്. എന്നാല്‍ മുഴുവന്‍ കപ്പലുകളും പിടിച്ചെടുത്ത് അസ്‌ദോദ് തുറമുഖത്തേക്ക് നീക്കിയതായി ഇസ്രായേല്‍ അവകാശപ്പെട്ടു.
ആഗസ്റ്റ് 31ന് സ്‌പെയിനിലെ വിവിധ തുറമുഖങ്ങള്‍, തുനീഷ്യ , ഇറ്റലിയിലെ സിസിലി എന്നിവിടങ്ങളില്‍നിന്നായി പുറപ്പെട്ട 44 ചെറുകപ്പലുകളാണ് ഇസ്രായേല്‍ പിടികൂടിയത്. കപ്പലില്‍ 40ലധികം രാജ്യങ്ങളില്‍നിന്നായി 500ഓളം ആക്ടിവിസ്റ്റുകളാണുള്ളത്. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുംബര്‍ഗ്, ഫ്രാന്‍സില്‍നിന്നുള്ള യൂറോപ്യന്‍ യൂനിയന്‍ പാര്‍ലമെന്റ് അംഗം എമ്മ ഫോറ്യൂ, ബാഴ്‌സലോണ മേയര്‍ അഡാ കോലോവ് തുടങ്ങി അറസ്റ്റിലായ മുഴുവന്‍ പേരെയും അസ്‌ദോദ് തുറമുത്തോട്‌ചേര്‍ന്ന തടങ്കല്‍ പാളയത്തിലേക്ക് മാറ്റി.
ആക്റ്റിവിസ്റ്റുകളെ ചോദ്യംചെയ്യുന്നത് വീക്ഷിക്കാന്‍ തീവ്ര വലതുപക്ഷ മന്ത്രി ഇതാമര്‍ബെന്‍ ഗവിര്‍ സ്ഥലത്തെത്തി. പിടികൂടിയ ആക്ടിവിസ്റ്റുകളെ അവരുടെ രാജ്യത്തേക്ക് തിരിച്ചയക്കുമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
അതേസമയം, ഗസ്സ സിറ്റിയിലും മറ്റും ആക്രമണം വിപുലപ്പെടുത്തിയ ഇസ്രായേല്‍ ഇന്നലെ മാത്രം 48പേരെ കൊന്നൊടുക്കി. യുഎസ് പ്രസിഡന്റ്‌ഡോണാള്‍ഡ്ട്രംപ് മന്നോട്ടുവെച്ച ഇരുപതിന പദ്ധതിയെ പിന്തുണക്കുമെന്ന് യൂറോപ്യന്‍ യുനിയനും റഷ്യയും അറിയിച്ചു.
തുര്‍ക്കി, ഈജിപ്ത്, ഖത്തര്‍ എന്നീ രാജ്യങ്ങളുമായി ആശയവിനിമയം തുടരുന്ന ഹമാസ്, ഇരുപതിന പദ്ധതിയില്‍ തങ്ങളുടെ തീരുമാനം ഉടന്‍ ഉണ്ടാകമെന്ന് അറിയിച്ചു. അതിനിടെ, വടക്കുപടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററില്‍ ജൂതദേവാലയത്തിലുണ്ടായ ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും മൂന്നുപേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ ഇസ്രായേലും ലോക രാജ്യങ്ങളും നടുക്കം പ്രകടിപ്പിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
