സൗദിയില്‍ കള്ള് കുടിക്കണോ?, ശമ്പളവും വേണ്ടിവരും

എണ്ണ ഇതര സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുകയെന്ന കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ ലക്ഷ്യത്തിന്റെ ഭാഗമായി നടപ്പാക്കുന്ന സാമ്പത്തിക പരിഷ്‌കാര നടപടികളിലൊന്നാണ് മദ്യ വില്‍പനശാലകളും

author-image
Biju
New Update
SAUDI

റിയാദ്: സാമ്പത്തിക പരിഷ്‌കാര നടപടികളുടെ ഭാഗമായി മദ്യ വില്‍പനയില്‍ വിദേശികള്‍ക്ക് കൂടുതല്‍ ഇളവുകള്‍ അനുവദിച്ച് സൗദി അറേബ്യ. റിയാദില്‍ കഴിഞ്ഞവര്‍ഷം ആരംഭിച്ച സ്റ്റോറില്‍ നിന്ന് ഇതുവരെ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് മാത്രമായിരുന്നു മദ്യം വാങ്ങാന്‍ അനുമതി. എന്നാല്‍, ഇപ്പോള്‍ മറ്റു വിദേശികള്‍ക്കും മദ്യം വാങ്ങാന്‍ അനുമതി ലഭിച്ചുവെന്ന് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. 

അമുസ്ലീങ്ങളായ വിദേശികള്‍ക്കാണ് മദ്യം വാങ്ങാന്‍ അനുമതി. അതേസമയം, ഇവരുടെ പ്രതിമാസ ശമ്പളം മിനിമം 50,000 റിയാല്‍ (ഏകദേശം 11.8 ലക്ഷം രൂപ) ആയിരിക്കണമെന്നും ചട്ടമുണ്ട്. നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് മാത്രമുണ്ടായിരുന്ന ഇളവ് കഴിഞ്ഞമാസം പ്രീമിയം വീസ ഉള്ളവര്‍ക്കും അനുവദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ അമുസ്ലീങ്ങളായ മറ്റ് വിദേശികള്‍ക്കും ഇളവ് ബാധകമാക്കിയത്. മദ്യം വാങ്ങാനുദ്ദേശിക്കുന്ന വിദേശികള്‍ താമസ രേഖകളും ശമ്പള വിവരങ്ങളും സ്റ്റോറില്‍ സമര്‍പ്പിക്കണം. അവ പരിശോധിച്ചശേഷമാണ് മദ്യം അനുവദിക്കുക.

ഇളവുകള്‍ അനുവദിച്ചതിന് പിന്നാലെ മദ്യ വില്‍പന കുതിച്ചുകയറിയെന്നും ഇതിനകം 12,500ല്‍ അധികം പ്രീമിയം വീസ ഉടമകള്‍ മദ്യം വാങ്ങിയെന്നും റിപ്പോര്‍ട്ടിലുണ്ട്. തിരഞ്ഞെടുക്കപ്പെട്ട വിദേശികള്‍ക്കും 8 ലക്ഷം റിയാല്‍ ഒറ്റത്തവണ പേയ്‌മെന്റ് നടത്തുന്നവര്‍ക്കുമാണ് പ്രീമിയം വീസ ലഭിക്കുന്നത്. 2019ല്‍ ആയിരുന്നു സൗദി പ്രീമിയം വീസ സംവിധാനം ആരംഭിച്ചത്.

അര നൂറ്റാണ്ടിലേറെ നീണ്ട വിലക്കുകള്‍ക്ക് വിരാമമിട്ടായിരുന്നു രാജ്യത്ത് കഴിഞ്ഞവര്‍ഷം സൗദി അറേബ്യ, മദ്യ വില്‍പനശാല തുറന്നത്. ജിദ്ദയിലും ദമാമിലും സ്റ്റോറുകള്‍ തുറക്കുമെന്ന് സൂചനകളുണ്ട്. സൗദി അറേബ്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 

എണ്ണ ഇതര സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുകയെന്ന കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ ലക്ഷ്യത്തിന്റെ ഭാഗമായി നടപ്പാക്കുന്ന സാമ്പത്തിക പരിഷ്‌കാര നടപടികളിലൊന്നാണ് മദ്യ വില്‍പനശാലകളും. 'വിഷന്‍ 2030' എന്ന മാസ്റ്റര്‍ പ്ലാനുമായാണ് സൗദി സമ്പദ്‌വ്യവസ്ഥ വൈവിധ്യവല്‍ക്കരിക്കുന്നത്. നേരത്തേ, 1952 വരെ സൗദിയില്‍ മദ്യം ലഭിച്ചിരുന്നെന്നും പിന്നീടാണ് വിലക്ക് ഏര്‍പ്പെടുത്തിയതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നു. 

സൗദി അറേബ്യയുടെ മൊത്ത വരുമാനത്തിന്റെ ഭൂരിഭാഗവും നേരത്തേ ക്രൂഡ് ഓയില്‍ വില്‍പന വഴിയായിരുന്നെങ്കില്‍ ഇപ്പോള്‍ എണ്ണ ഇതര വരുമാനം 50 ശതമാനത്തിന് മുകളിലെത്തിയെന്ന് അടുത്തിടെ നിക്ഷേപമന്ത്രി ഖാലിദ് അല്‍ ഫാലി വ്യക്തമാക്കിയിരുന്നു. പുതിയ കണക്കുകള്‍ പ്രകാരം എണ്ണയിതര സമ്പദ്‌വ്യവസ്ഥ 50.6 ശതമാനമാണ്. ടൂറിസം, ധനകാര്യം, അടിസ്ഥാന സൗകര്യ വികസനം, സ്‌പോര്‍ട്‌സ്, മറ്റ് വിനോദങ്ങള്‍ തുടങ്ങിയവയിലാണ് സൗദി പ്രധാനമായും ശ്രദ്ധയൂന്നുന്നത്. എഐയ്ക്കും ഊന്നലുണ്ട്. ജിഡിപിയില്‍ ടൂറിസത്തിന്റെ പങ്ക് 2019ല്‍ 3% ആയിരുന്നെങ്കില്‍ 2024ല്‍ അത് 5 ശതമാനത്തിലെത്തി.

2030ഓടെ ജിഡിപിയില്‍ വിനോദസഞ്ചാര മേഖലയുടെ വിഹിതം 10 ശതമാനം കവിയുമെന്ന് കരുതുന്നു. ഇതു വൈകാതെ 20 ശതമാനത്തിനു മുകളിലേക്ക് ഉയര്‍ത്തുകയുമാണ് സൗദിയുടെ ലക്ഷ്യം. അതേസമയം, മദ്യശാല തുറക്കുമെങ്കിലും സൗദിയില്‍ എല്ലാവര്‍ക്കും വാങ്ങാനാവില്ല. അമുസ്ലിങ്ങളായ വിദേശ പൗരന്മാര്‍ക്ക് മാത്രമാകും അനുമതി. 2034ല്‍ ഫുട്‌ബോള്‍ ലോകകപ്പിന് വേദിയാകുന്നത് സൗദിയാണ്. ഈ കായികമാമാങ്കത്തിനുള്ള ഒരുക്കങ്ങളുടെ ഭാഗവുമായാണ് മദ്യനിരോധനം നിബന്ധനകളോടെ നീക്കുന്നതെന്നാണ് സൂചനകള്‍.

മദ്യ സ്റ്റോറുകള്‍ തുറന്നേക്കുമെങ്കിലും വീര്യം കൂടിയവ (ഉയര്‍ന്ന ആല്‍ക്കഹോള്‍ അംശമുള്ളവ) കിട്ടാനും സാധ്യതയില്ല. 20 ശതമാനത്തില്‍ താഴെ ആല്‍ക്കഹോള്‍ അടങ്ങിയ മദ്യമായിരിക്കും അനുവദിച്ചേക്കുക. രാജ്യത്തെ നിയമവ്യവസ്ഥ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കിയായിരിക്കും വില്‍പന.