/kalakaumudi/media/media_files/2025/02/19/sqYln3NiLQHULjnKdOIh.jpg)
റിയാദ്: റഷ്യ-യുക്രൈന്‍ യുദ്ധത്തിന് വിരാമം കുറിക്കാനുള്ള യുഎസിന്റെ ശ്രമത്തിന്റെ ആദ്യ ഭാഗമായി ഇരുരാജ്യങ്ങളും തമ്മിലുള്ള ഉന്നത തല ചര്‍ച്ചകള്‍ നടന്നു. എന്നാല്‍ ഈ സംഭവവികാസത്തില്‍ ഏറ്റവും അപ്രതീക്ഷിതമായ മറ്റൊരു കൗതുകകരമായ കാര്യവും നടന്നു. ഇന്ന് നടന്ന യുഎസ്-റഷ്യ ചര്‍ച്ചയ്ക്ക് ആതിഥേയത്വം വഹിച്ചത് സൗദി അറേബ്യ ആയിരുന്നു.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് പുടിനും തമ്മില്‍ നടക്കാനിരിക്കുന്ന ചര്‍ച്ചയ്ക്കും സൗദി അറേബ്യ ആതിഥേയത്വം വഹിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായി അധികാരമേറ്റതിന് പിന്നാലെ യുഎസുമായുള്ള തങ്ങളുടെ ബന്ധം ഊഷ്മളമാക്കാന്‍ ഉള്ള ശ്രമത്തിലാണ് സൗദി അറേബ്യ. സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ആണ് യുഎസ്-സൗദി ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.
2018-ല്‍ വാഷിംഗ്ടണ്‍ പോസ്റ്റ് പത്രപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകവും യമനിലെ യുദ്ധവും ഉള്‍പ്പെടെയുള്ള കാര്യങ്ങളെ തുടര്‍ന്ന് ഏതാനും വര്‍ഷങ്ങളായി യുഎസ്-സൗദി ബന്ധം മോശമായിട്ടായിരുന്നു തുടര്‍ന്നിരുന്നത്. ഇപ്പോള്‍ യുഎസുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമമാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ നടത്തുന്നത്.
അമേരിക്കയുമായി കൂട്ടുകൂടാനുള്ള ശ്രമങ്ങളുടെ ഭാഗമായി സൗദി രാജകുമാരന്‍ യുഎസില്‍ 600 ബില്യണ്‍ യുഎസ് ഡോളറിന്റെ നിക്ഷേപം നടത്താനും തയ്യാറായിട്ടുണ്ട്. പൂര്‍ണ്ണമായും എണ്ണയില്‍ വേരൂന്നിയിരുന്ന സൗദിയുടെ സമ്പദ് വ്യവസ്ഥയെ വൈവിധ്യവല്‍ക്കരിക്കാന്‍ കൂടിയാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ശ്രമിക്കുന്നത്.
ഇതിന്റെ ഭാഗമായി സൗദി അറേബ്യ അന്താരാഷ്ട്ര തലത്തില്‍ നിക്ഷേപങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും ശ്രമം നടത്തുന്നുണ്ട്. കൂടാതെ സൗദിയുടെ മുന്‍ നയങ്ങളെ അപേക്ഷിച്ച് സമീപ വര്‍ഷങ്ങളില്‍ സൗദി അറേബ്യ ആഗോള സംഘര്‍ഷങ്ങളില്‍ നിഷ്പക്ഷത പാലിക്കുന്ന നയങ്ങള്‍ സ്വീകരിക്കാനും ശ്രമിക്കുന്നുണ്ട്. യമനിലെ ഹൂതികളുമായി വര്‍ഷങ്ങള്‍ നീണ്ടുനിന്ന സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും ഇറാനുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളും സൗദി കിരീടാവകാശി നടത്തുന്നുണ്ട്. ഇതോടൊപ്പം തന്നെ ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളുമായും നല്ല ബന്ധം സൂക്ഷിക്കാനും സൗദി അറേബ്യ ശ്രമം നടത്തുന്നുണ്ട്.
ചൊവ്വാഴ്ച യുഎസും റഷ്യയും തമ്മിലുള്ള കൂടിക്കാഴ്ചയില്‍, ആതിഥേയത്വത്തിനപ്പുറം ഒരു മധ്യസ്ഥ പങ്ക് വഹിക്കുകയാണ് സൗദി അറേബ്യ ചെയ്തിരിക്കുന്നത്. സൗദി അറേബ്യയുടെ സമ്പദ് വ്യവസ്ഥയെ വൈവിധ്യവല്‍ക്കരിക്കാതെ പെട്രോളിയം നിക്ഷേപം കൊണ്ട് മാത്രം ഇനിയുള്ള കാലം മുന്നോട്ടുപോകാന്‍ ആവില്ല എന്ന് സൗദി കിരീടാവകാശിക്ക് ബോധ്യമുണ്ട്.
ഈ കാരണത്താല്‍ തന്നെ അമേരിക്കയും റഷ്യയും ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളില്‍ നിക്ഷേപം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമമാണ് സൗദി അറേബ്യ നടത്തുന്നത്. കൂടാതെ സൗദിയിലെ പരമ്പരാഗത രീതികളില്‍ നിന്നും മാറി കായികമേളകളും സംഗീത മേളകളും പോലും സംഘടിപ്പിക്കപ്പെടുന്നുമുണ്ട്. യുഎസുമായുള്ള സൗദിയുടെ ബന്ധം മെച്ചപ്പെടുത്തുന്നതിനായി ഡൊണാള്‍ഡ് ട്രംപിന്റെ മരുമകന്‍ ജാരെഡ് കുഷ്നര്‍ അധ്യക്ഷനായ ഒരു സ്ഥാപനത്തില്‍ സൗദി അറേബ്യ 2 ബില്യണ്‍ നിക്ഷേപമാണ് നടത്തിയിരിക്കുന്നത്.
കൂടാതെ കഴിഞ്ഞയാഴ്ച റഷ്യന്‍ കസ്റ്റഡിയില്‍ നിന്ന് അമേരിക്കന്‍ അധ്യാപകന്‍ മാര്‍ക്ക് ഫോഗലിനെ മോചിപ്പിക്കുന്നതിലും സൗദി കിരീടാവകാശി പ്രധാന പങ്ക് ആയിരുന്നു വഹിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ട്രംപ്-പുടിന്‍ കൂടിക്കാഴ്ചക്കും സൗദി അറേബ്യ മുന്‍കൈ എടുക്കുന്നത്.