തമയോ പെറി
ഹോനോലുലു: പൈറേറ്റ്സ് ഓഫ് ദി കരീബിയൻ താരം തമയോ പെറി (49) കൊല്ലപ്പെട്ടു. സ്രാവിന്റെ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. ജൂൺ 23-ന് വൈകുന്നേരം ഹവായിയിലെ ഗോട്ട് ഐലൻഡിൽ വെച്ചാണ് ലൈഫ് ഗാർഡും സർഫിംഗ് പരിശീലകനും കൂടിയായ തമയോ പെറി കൊല്ലപ്പെട്ടത്.
കടലിൽ സർഫ് ചെയ്യുന്നതിനിടയിലാണ് തമയോ പെറിക്ക് നേരെ സ്രാവിൻ്റെ ആക്രമണമുണ്ടാകുന്നത്. അപകട സമയത്ത് ഒരു വ്യക്തി അടിയന്തര സേവനങ്ങളിലേക്ക് വിളിച്ച് അറിയിച്ചു. തുടർന്ന് അധികൃതരെത്തി ജെറ്റ് സ്‌കീ ഉപയോഗിച്ച് പെറിയെ കരയ്‌ക്ക് എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
നടന്റെ ശരീരത്തിൽ ഒന്നിലധികം സ്രാവുകളുടെ കടിയേറ്റതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നടന്റെ മരണത്തിന് പിന്നാലെ ഓഷ്യൻ സേഫ്റ്റി ഉദ്യോഗസ്ഥർ പ്രദേശത്ത് സ്രാവ് ആക്രമണ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
'പൈറേറ്റ്സ് ഓഫ് ദി കരീബിയൻ' ഫ്രാഞ്ചൈസിയിലെ നാലാമത്തെ ചിത്രമായ 'പൈറേറ്റ്സ് ഓഫ് ദി കരീബിയൻ: ഓൺ സ്ട്രേഞ്ചർ ടൈഡ്സി'ലാണ് താരം അഭിനയിച്ചത്. ലോസ്റ്റ്, ഹവായ് ഫൈവ്-0 മുതലായ സീരിസുകളിലും ബ്ലൂ ക്രഷ്, ചാർലീസ് ഏഞ്ചൽസ് 2 മുതലായ ചിത്രങ്ങളിലും തമയോ പെറി വേഷമിട്ടിട്ടുണ്ട്.