/kalakaumudi/media/media_files/oEFFsbs81cGZP5x98gno.jpg)
singapore airlines flight hits severe turbulence one passenger dead 30 were injured
ബാങ്കോങ്: ലണ്ടനില്‍ നിന്നുള്ള സിങ്കപ്പൂര്‍ എയര്‍ലൈന്‍സ് വിമാനം ആകാശച്ചുഴിയില്‍പെട്ടു. അപകടത്തില്‍ ഒരു യാത്രക്കാരന്‍ മരണപെട്ടു. 73കാരനായ ബ്രിട്ടീഷ് പൗരനാണ് മരിച്ചത്.ഹൃദയാഘാതത്തെ തുടര്‍ന്നാകാമെന്ന് ബാങ്കോക്ക് സുവര്‍ണഭൂമി വിമാനത്താവളത്തിലെ എയര്‍പോര്‍ട്ട് ജനറല്‍ മാനേജര്‍ കിറ്റിപോങ് പറഞ്ഞു. ഇയാളുടെ ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും റിപ്പോർട്ടുണ്ട്.അപകടത്തിൽ 30 പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.
ലണ്ടനിൽ നിന്ന് സിംഗപ്പൂരിലേക്കുള്ള SQ 321 യാത്രാ വിമാനമാണ് അപകടത്തിൽപ്പെട്ടത്. 211 യാത്രക്കാരും 18 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.അപകടത്തെ തുടര്‍ന്ന് വിമാനം അടിയന്തരമായി ബാങ്കോങ്കില്‍ ഇറക്കി.പരിക്കേറ്റവരെ ബാങ്കോങ്കിലേ വിവിധ ആശുപത്രികളിലേക്കായി മാറ്റിയെന്ന് അധികൃതര്‍ അറിയിച്ചു. പലരുടെയും നില ഗുരുതരമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
വിമാനം പതിച്ചത് 37,000 അടിയില്‍ നിന്ന് 31,000 അടിയിലേക്കാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രാദേശിക സമയം തിങ്കളാഴ്ച രാത്രി 10.30ക്ക് ലണ്ടനിലെ ഹീത്രൂവില്‍ നിന്ന് സിങ്കപ്പൂരിലേക്ക് യാത്ര തിരിച്ച വിമാനമാണ് അപകടത്തില്‍ പെട്ടത്.അന്തരീക്ഷത്തിലെ മര്‍ദത്തില്‍ ഉണ്ടാവുന്ന വ്യതിയാനത്തെ തുടര്‍ന്ന് രൂപപ്പെടുന്ന ഒന്നാണ് ആകാശച്ചുഴി. ഇപ്പോഴുണ്ടായ അപകടത്തില്‍ 6000 അടി താഴ്ച്ചയിലേക്കാണ് വിമാനം വീണത്.
‘വിമാനത്തിലെ എല്ലാ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും സാധ്യമായ എല്ലാ സഹായവും നല്‍കുക എന്നതാണ് മുന്‍ഗണന. ആവശ്യമായ വൈദ്യസഹായം നല്‍കുന്നതിന് ഞങ്ങള്‍ തായ്ലന്‍ഡിലെ പ്രാദേശിക അധികാരികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു.
കൂടാതെ ആവശ്യമായ സഹായം നല്‍കുന്നതിന് ഒരു സംഘത്തെ ബാങ്കോക്കിലേക്ക് അയക്കാനുള്ള നടപടികളും ഞങ്ങൾ തുടങ്ങി,’ സിംഗപ്പൂര്‍ എയര്‍ലൈന്‍സ് അപകടത്തില്‍ പ്രതികരിച്ചു.അതേസമയം ഏവിയേഷന്‍ സേഫ്റ്റി നെറ്റ്‌വർക്കിൻ്റെ കണക്കുകള്‍ പ്രകാരം സിംഗപ്പൂര്‍ എയര്‍ലൈന്‍സിന് ഇതുവരെ ഏഴ് അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്.