കലിഫോർണിയ: ഫാൽക്കൺ റോക്കറ്റ് തെറ്റായ ഭ്രമണപഥത്തിൽ വിക്ഷേപിച്ചതിനെത്തുടർന്ന് 20 ഉപഗ്രഹങ്ങൾ തിരികെ ഭൂമിയിൽ പതിക്കുമെന്നു സ്പേസ് എക്സ്. റോക്കറ്റ് വിക്ഷേപണത്തിന്റെ രണ്ടാം ഘട്ടത്തിൽ ദ്രവ ഓക്സിജൻ ചോർന്നതോടെ റോക്കറ്റിന് ലക്ഷ്യം തെറ്റുകയായിരുന്നുവെന്ന് സ്പേസ് എക്സ് വൈബ്സൈറ്റിൽ പറയുന്നു. ഓക്സിജൻ ചോർച്ചയെത്തുടർന്ന് രണ്ടാംഘട്ടത്തിലെ ജ്വലനം നടന്നില്ല. ഇതോടെ നിശ്ചയിച്ചതിനേക്കാൾ താഴ്ന്ന ഭ്രമണപഥത്തിലാണ് ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനായത്.
10 ഉപഗ്രഹങ്ങളുമായുള്ള ബന്ധം പുനഃസ്ഥാപിച്ച് അവയുടെ ഭ്രമണപഥം ഉയർത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നുവെന്നും സ്പേസ് എക്സ് എക്സിൽ കുറിച്ചു. ഉപഗ്രഹങ്ങൾ ഭൂമിയിൽനിന്ന് വെറും 135 കിലോമീറ്റർ മാത്രം അകലെയാണുള്ളത്. ഉപഗ്രഹങ്ങൾ ഭൂമിയിൽ പതിക്കുമ്പോൾ മറ്റ് ഉപഗ്രഹങ്ങൾക്കോ ജനങ്ങൾക്കോ ഭീഷണിയുണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തുമെന്നും സ്പേസ് എക്സ് പറഞ്ഞു.