submarine sized 120 ft asteroid to approach earth today
ന്യൂയോർക്ക്: '2022 വൈഎസ്5' ഛിന്നഗ്രഹം ഇന്ന് ഭൂമിക്ക് ഏറ്റവും അടുത്തെത്തുമെന്ന് നാസ.120 അടി വ്യാസമുള്ള ഈ ഛിന്നഗ്രഹത്തിന് ഒരു വിമാനത്തിൻറെയും മുങ്ങിക്കപ്പലിൻറെയും വലിപ്പമുണ്ടെന്നാണ് നാസ പറയുന്നത്.അതെസമയം ഭൂമിക്ക് വളരെ അടുത്തെത്തുമ്പോഴും ഛിന്നഗ്രഹം ഭൂമിക്ക് യാതൊരു തരത്തിലും ഭീഷണിയാവില്ല എന്ന കണക്കുക്കൂട്ടിലാണ് നാസ.
ശാസ്ത്രജ്ഞൻമാർ 2022ലാണ് വൈഎസ്5 എന്ന ഛിന്നഗ്രഹത്തെ കണ്ടെത്തിയത്. നാസയുടെ ജെറ്റ് പ്രോപൽഷൻ ലബോററ്ററിയും മറ്റ് ബഹിരാകാശ ഏജൻസികളും അന്ന് മുതൽ ഇതിനെ നിരീക്ഷിച്ചുവരികയായിരുന്നു. മണിക്കൂറിൽ 20,993 കിലോമീറ്റർ വേഗത്തിലാണ് വൈഎസ്5ൻറെ സഞ്ചാരം. ഭൂമിയുടെ ഏറ്റവും അടുത്തേക്ക് ഇന്ന് വൈഎസ്5 ഛിന്നഗ്രഹം എത്തുമ്പോൾ 4,210,000 കിലോമീറ്ററാവും ഭൂമിയുമായുള്ള അകലം.
ആശ്ചര്യം സൃഷ്ടിക്കുന്ന വലിപ്പവും വേഗവും താരതമ്യേന ഭൂമിയുമായുള്ള അടുപ്പവുമാണ് വൈഎസ്5 ഛിന്നഗ്രഹം ശാസ്ത്രലോകത്ത് ഇത്രയധികം ആകാംക്ഷയുണ്ടാക്കാനുള്ള പ്രധാന കാരണം. എന്നാൽ വലിപ്പവും വേഗവും കൊണ്ട് അമ്പരപ്പിക്കുന്നുവെങ്കിലും ഈ ഛിന്നഗ്രഹം ഭൂമിക്ക് ഭീഷണിയാവില്ല എന്ന് നാസ പറയുന്നു. ഭൂമിക്ക് യാതൊരു ഭീഷണിയുമാവാതെ വൈഎസ്5 ഛിന്നഗ്രഹം ഇന്ന് അടുത്തൂടെ കടന്നുപോകും എന്നാണ് വിലയിരുത്തപ്പെടുന്നത്.
120 അടി വ്യാസമുള്ള വൈഎസ്5 ഛിന്നഗ്രഹം ഒരു മീഡിയം-സൈസ് കപ്പലിൻറെയോ യാട്ടിൻറെയോ വലിപ്പമുള്ളതാണ്. നവീനമായ ടെലിസ്‌കോപ്പുകളും ട്രാക്കിംഗ് സംവിധാനങ്ങളുമാണ് വൈഎസ്5 ഛിന്നഗ്രഹത്തെ കണ്ടെത്താനും ട്രാക്ക് ചെയ്യാൻ സഹായിക്കുന്നത്.
ഇതിന് പുറമെ ഭൂമിക്ക് അടുത്തുള്ള മറ്റ് ബഹിരാകാശ വസ്‌തുക്കളെയും ശാസ്ത്രലോകം നിരീക്ഷിക്കുന്നുണ്ട്. നാസ ഇക്കാര്യത്തിൽ ലോകത്തെ മറ്റെല്ലാ ബഹിരാകാശ ഏജൻസികളുമായി സഹകരിച്ചുവരുന്നു. ഭാവിയിൽ ഭൂമിക്ക് വരാൻ സാധ്യതയുള്ള ഛിന്നഗ്രഹ ഭീഷണികളെ കുറിച്ച് കൂടുതൽ നിഗമനങ്ങളിലെത്താൻ വൈഎസ്5നെ കുറിച്ചുള്ള പഠനം സഹായിക്കും.