/kalakaumudi/media/media_files/2025/09/19/school-afga-2025-09-19-15-20-09.jpg)
കാബൂൾ: അഫ്ഗാനിസ്ഥാനിലെ സവ്വകലാശാല അധ്യാപനത്തിൽ നിന്നും സ്ത്രീകൾ എഴുതിയ പുസ്തകങ്ങൾ നീക്കം ചെയ്ത് താലിബാൻ.
സ്ത്രീകൾ എഴുതിയ 140 പുസ്തകങ്ങളാണ് നീക്കിയത്. സ്ത്രീകളുടെ പുസ്തകങ്ങൾക്ക് പുറമെ 680 പുസ്തകങ്ങൾ കൂടി ഇസ്ലാമിക നിയമങ്ങൾക്കും ഭരണകൂടത്തിന്‍റെ നയങ്ങൾക്കും എതിരാണെന്ന കാരണത്താൽ വിലക്കിയിട്ടുണ്ട്.
18 വിഷയങ്ങൾ പഠിപ്പിക്കുന്നതിനും സർവ്വകലാശാലകളിൽ താലിബാൻ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ശരീയത്ത് നിയമങ്ങൾക്കും താലിബാന്‍റെ നയങ്ങൾക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് പുതിയ നിരോധനം.
താലിബാൻ നിരോധിച്ച 18 വിഷയങ്ങളിൽ ആറെണ്ണവും സ്ത്രീകളെ കുറിച്ചുള്ളതാണ്. ലിംഗഭേദവും വികസനവും, ആശയ വിനിമയത്തിൽ സ്ത്രീകൾക്കുള്ള പങ്ക് എന്നിവ നിരോധിച്ച വിഷയങ്ങളിൽ ഉൾപ്പെടുന്നു.
18 വിഷയങ്ങൾ ഇനി പഠിപ്പിക്കാൻ സവ്വകലാശാലകൾക്ക് അനുവാദമില്ലെന്നാണ് താലിബാൻ വ്യക്തമാക്കുന്നത്. അഫ്ഗാൻ സംസ്കാരത്തിന്‍റെയും ഇസ്ലാമിക നിയമത്തിന്‍റെയും വ്യാഖ്യാനമനുസരിച്ച് സ്ത്രീകളുടെ അവകാശങ്ങളെ തങ്ങൾ ബഹുമാനിക്കുന്നുണ്ടെന്ന് താലിബാൻ ഭരണകൂടം വ്യക്തമാക്കി.
ഓഗസ്റ്റ് അവസാനമാണ് പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ താലിബാൻ പുറത്തിറക്കിയത്. മത പണ്ഡിതന്മാരുടെയും വിദഗ്ധരുടെയും സമിതിയാണ് ഈ തീരുമാനങ്ങൾ എടുത്തതെന്ന് സർവകലാശാലകൾക്ക് അയച്ച കത്തിൽ താലിബാൻ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ഡെപ്യൂട്ടി അക്കാദമിക് ഡയറക്ടർ സിയാഉർ റഹ്മാൻ ആര്യുബി പറഞ്ഞു.
അധാർമികത തടയുന്നതിനായി കുറഞ്ഞത് 10 പ്രവിശ്യകളിലെങ്കിലും ഈ ആഴ്ച താലിബാൻ ഇന്‍റർനെറ്റ് നിരോധിച്ചിരുന്നു. ഈ നിയന്ത്രണങ്ങൾ പല മേഖലകളെയും ബാധിച്ചിട്ടുണ്ടെങ്കിലും സാരമായി ബാധിച്ചത് സ്ത്രീകളെയും പെൺകുട്ടികളെയുമാണ്.
ആറാം ക്ലാസിന് ശേഷമുള്ള വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട അവർക്ക്, 2024 അവസാനത്തോടെ മിഡ്‌വൈഫറി കോഴ്സുകൾ അടച്ചുപൂട്ടിയതിനാൽ ഓൺലൈനിലൂടെയുള്ള തുടർ പരിശീലനത്തിനുള്ള അവസാന വഴിയും അടഞ്ഞിരുന്നു.