അഫ്ഗാന്‍ പൗരന്‍മാര്‍ക്കുള്ള വിസ ഇന്ത്യ പുനഃസ്ഥാപിക്കണം - താലിബാന്‍

ചികിത്സയ്ക്കായി ഇന്ത്യയില്‍ എത്തുന്നവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വ്യാപാരികള്‍ക്കുമുള്ള വിസ പുനഃസ്ഥാപിക്കണമെന്നാണ് ആവശ്യം

author-image
Punnya
New Update
afganistan

ദില്ലി: അഫ്ഗാനിസ്ഥാന്‍ പൗരന്‍മാര്‍ക്കുള്ള വിസ സര്‍വ്വീസ് ഇന്ത്യ പുനഃസ്ഥാപിക്കണമെന്ന് താലിബാന്‍ ഭരണകൂടം. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയുമായുള്ള കൂടിക്കാഴ്ചയിലാണ് അഫ്ഗാന്‍ വിദേശകാര്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. ചികിത്സയ്ക്കായി ഇന്ത്യയില്‍ എത്തുന്നവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വ്യാപാരികള്‍ക്കുമുള്ള വിസ പുനഃസ്ഥാപിക്കണമെന്നാണ് ആവശ്യം. താലിബാന്‍ ഭരണം വന്ന സാഹചര്യത്തില്‍ സുരക്ഷ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ വിസ നല്‍കുന്നത് നിര്‍ത്തിവച്ചത്. താലിബാന്‍ ഭരണകൂടവുമായി ഔദ്യോഗിക ബന്ധം ഇന്ത്യയ്ക്കില്ലാത്ത സാഹചര്യത്തില്‍ വിസ നല്‍കുന്നതില്‍ ഉന്നതതലത്തിലെ രാഷ്ട്രീയ തീരുമാനം കൈക്കൊള്ളേണ്ടി വരും. പാകിസ്ഥാനും താലിബാനും ഇടയിലെ സംഘര്‍ഷം കാരണം അഫ്ഗാനിലേക്ക് മടങ്ങിയ അഭയാര്‍ത്ഥികള്‍ക്ക് മാനുഷിക സഹായം നല്‍കാന്‍ ഇന്ത്യ സമ്മതിച്ചു. താലിബാന്‍ വിദേശകാര്യമന്ത്രി അമീര്‍ ഖാന്‍ മുതാഖിയുമായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ചര്‍ച്ച നടത്തിയതിന്, താലിബാന്റെ സ്ത്രീവിരുദ്ധത അടക്കമുള്ള നയങ്ങള്‍ ഇന്ത്യ അംഗീകരിച്ചതായി അര്‍ത്ഥമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ നേരത്തെ വിശദീകരിച്ചിരുന്നു. ചൈന അഫ്ഗാനിലേക്ക് നയതന്ത്ര പ്രതിനിധിയെ അയച്ച് ഈ മേഖലയില്‍ പിടിമുറുക്കുന്ന സാഹചര്യത്തിലാണ് പരസ്യ ചര്‍ച്ചയ്ക്ക് ഇന്ത്യ തയ്യാറായത്. ഇന്ത്യയെ ലക്ഷ്യം വയ്ക്കുന്ന ഭീകര സംഘടനകള്‍ക്ക് അഫ്ഗാന്‍ ഭരണകൂടം ഒരു സഹായവും നല്‍കരുതെന്ന് വിദേശകാര്യ സെക്രട്ടറി ചര്‍ച്ചയില്‍ ആവശ്യപ്പെട്ടിരുന്നു. ചര്‍ച്ച നടന്നെങ്കിലും താലിബാന്‍ സര്‍ക്കാരിന് ഇന്ത്യ തല്‍ക്കാലം ഔദ്യോഗിക അംഗീകാരം നല്‍കാന്‍ സാധ്യതയില്ല.

 

afganistan visa