telegram ceo pavel durov arrested for alleged offences
പാരിസ്: ടെലഗ്രാം ആപ്ലിക്കേഷൻ സഹസ്ഥാപകനും സിഇഒയുമായ പവേൽ ദുരോവ് പാരീസിൽ അറസ്റ്റിൽ.പാരീസിലെ ബുർഗ്വേ വിമാനത്താവളത്തിൽവെച്ചാണ് ദുരോവ് അറസ്റ്റിലായത്. അസർബൈജാനിലെ ബകുവിൽനിന്ന് സ്വകാര്യ ജെറ്റിൽ എത്തിയപ്പോഴാണ് അറസ്‌റ്റെന്നാണ് രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്‌തു. ടെലിഗ്രാം ആപ്പുമായി ബന്ധപ്പെട്ട് ഫ്രാൻസിൽ പ്രാഥമികാന്വേഷണം നടക്കുന്ന കേസിലാണ് അറസ്റ്റെന്നാണ് സൂചന. ഞായറാഴ്ച കോടതിയിൽ ഹാജരാവാനിരിക്കെയാണ് അറസ്റ്റ്.
ടെലഗ്രാമുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ പേരിലാണ് അറസ്റ്റ് എന്നാണ് സൂചന. ടെലഗ്രാമിലൂടെ നടക്കുന്ന കുറ്റകൃത്യങ്ങൾ തടയുന്നതിൽ പവേൽ ദുരോവ് പരാജയപ്പെട്ടു എന്നാണ് കേസ്.പവേലിനെതിരെ രേഖപ്പെടുത്തിയിരിക്കുന്ന കുറ്റങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതേയുള്ളൂ.അറസ്റ്റിനെ കുറിച്ച് ഔദ്യോഗിക പ്രതികരണം ടെലഗ്രാം നടത്തിയിട്ടില്ല.
റഷ്യൻ വംശജനായ പവേൽ ദുരോവ് ദുബായിലാണ് ഇപ്പോൾ താമസിക്കുന്നത്. ടെലഗ്രാം ആസ്ഥാനവും ദുബായ് ആണ്. ഫ്രഞ്ച് പൗരത്വത്തിന് പുറമെ യുഎഇ പൗരത്വവും ദുരോവിനുണ്ട്. 15.5 ബില്യൺ ഡോളറിൻറെ ആസ്തി ദുരോവിനുണ്ട് എന്നാണ് ഫോബ്‌സ് കണക്കാക്കുന്നത്. ദുരോവും സഹോദരൻ നിക്കോലായും ചേർന്ന് 2013ലാണ് ടെലഗ്രാം സ്ഥാപിച്ചത്.
900 മില്യൺ ആക്‌റ്റീവ് യൂസർമാർ ടെലഗ്രാമിന് ഇപ്പോഴുണ്ട്. എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ് മെസേജിംഗ് ആപ്പായ ടെലഗ്രാം വീഡിയോ ഷെയറിംഗ് ആപ്ലിക്കേഷൻ എന്ന നിലയിലാണ് ശ്രദ്ധയാകർഷിച്ചത്. ടെലഗ്രാം സ്ഥാപിക്കും മുമ്പ് വികെ എന്നൊരു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം റഷ്യയിൽ പവേൽ ദുരോവ് സ്ഥാപിച്ചിരുന്നു.