/kalakaumudi/media/media_files/2025/06/15/CBgEd06C4APKxNBgJyfc.webp)
കൊച്ചി: കെനിയയിലെ നെഹ്റൂറുവിലുണ്ടായ ബസ് അപകടത്തിൽ മരിച്ച അഞ്ച് മലയാളികളുടെ മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഖത്തർ എയർവേയ്‌സ് വിമാനത്തിലാണ് രാവിലെ 8.45ന് മൃതദേഹങ്ങൾ എത്തിക്കുക. നോർക്ക റൂട്ട്സ് സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മൃതദേഹങ്ങൾ ഏറ്റുവാങ്ങും. സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രി പി രാജീവ് നെടുമ്പാശ്ശേരിയിൽ ആദരാഞ്ജലി അർപ്പിക്കും.
മൂവാറ്റുപുഴ സ്വദേശിനി ജസ്‌ന (29), മകൾ റൂഹി മെഹ്റിൻ (ഒന്നര വയസ്), മാവേലിക്കര ചെറുകോൽ സ്വദേശിനി ഗീത ഷോജി ഐസക്ക് (58), പാലക്കാട് മണ്ണൂർ സ്വദേശിനി റിയ ആൻ (41), മകൾ ടൈറ റോഡ്രിഗസ്(7) എന്നിവരുടെ മൃതദേഹമാണ് രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിക്കുക. പാലക്കാട് സ്വദേശികളായ റിയയുടെയും മകളുടെയും മൃതദേഹം മണ്ണൂർ കാഞ്ഞിരംപാറയിലെ റിയയുടെ വീട്ടിലെ പൊതുദർശനത്തിന് ശേഷം ഭർത്താവ് ജോയലിൻ്റെ നാടായ കോയമ്പത്തൂരിലെ പോത്തന്നൂരിൽ സംസ്കരിക്കും.
ജൂൺ ഒൻപതിനാണ് വിനോദസഞ്ചാരത്തിനെത്തിയ 28 പേരടങ്ങുന്ന ഇന്ത്യൻസംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടത്. ഖത്തറിൽ നിന്നും വിനോദസഞ്ചാരത്തിനായി എത്തിയതായിരുന്നു ഇവർ. നെയ്റോബിയിൽ നിന്നും 150 കിലോമീറ്റർ അകലെ നെഹ്റൂറുവിലായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് താഴ്‌ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ അഞ്ച് മലയാളികളാണ് മരിച്ചത്. 14 മലയാളികളാണ് സംഘത്തിലുണ്ടായിരുന്നത്. അപകടത്തിൽ 27 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ 16 പേരും മലയാളികളാണ്.