പാക് സമൂഹത്തിന് പാക്‌സൈന്യം അര്‍ബുദം പോലെയാണ്. പാകിസ്താന്‍ സ്വയം ശുദ്ധീകരിക്കപ്പെടേണ്ടതുണ്ട്.- മൈക്കല്‍ റൂബിന്‍

വാലുംചുരുട്ടി ഓടുന്ന നായയെ പോലെ വെടിനിര്‍ത്തലിനായി പാകിസ്താന്‍ പരക്കം പായുകയായിരുന്നുവെന്നും പെന്റഗണ്‍ മുന്‍ ഉദ്യോഗസ്ഥനായ മൈക്കല്‍ റൂബിന്‍ പരിഹസിച്ചു.

author-image
Anitha
New Update
dwfafcac

വാഷിങ്ടണ്‍: ഭീകരരുടെ താവളങ്ങളെ കൃത്യമായി ലക്ഷ്യമിടാനും പാകിസ്താന്റെ സൈനിക നടപടികളുടെ മുനയൊടിക്കാനും ഇന്ത്യയ്ക്ക് സാധിച്ചതായി യുഎസ് പ്രതിരോധ വകുപ്പ് മുന്‍ ഉദ്യോഗസ്ഥന്‍. ഇന്ത്യയുടെ നടപടികളില്‍ ഭയന്നുവിറച്ച് കാലുകള്‍ക്കിടയില്‍ വാലുംചുരുട്ടി ഓടുന്ന നായയെ പോലെ വെടിനിര്‍ത്തലിനായി പാകിസ്താന്‍ പരക്കം പായുകയായിരുന്നുവെന്നും പെന്റഗണ്‍ മുന്‍ ഉദ്യോഗസ്ഥനായ മൈക്കല്‍ റൂബിന്‍ പരിഹസിച്ചു.

തങ്ങളുടെ പരാജയം പരിതാപകരമായിരുന്നു എന്ന യാഥാര്‍ഥ്യത്തില്‍നിന്ന് പാക് സേനയ്ക്ക് ഒരിക്കലും ഒഴിഞ്ഞുമാറാനാകില്ലെന്നും മൈക്കല്‍ റൂബിന്‍ കൂട്ടിച്ചേര്‍ത്തു. നയതന്ത്രപരമായും സൈനികപരമായും ഇന്ത്യ വിജയം നേടിയതായും ഭീകരപ്രവര്‍ത്തനത്തിന് പാകിസ്താന്‍ നല്‍കി വരുന്ന സ്‌പോണ്‍സര്‍ഷിപ്പില്‍ ഇപ്പോള്‍ ലോകത്തിന്റെ പ്രത്യേകശ്രദ്ധ എത്തിയതായും എഎന്‍ഐയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. തങ്ങള്‍ ഉദ്ദേശിച്ച സന്ദേശം പങ്കുവെക്കാന്‍ മേയ് ഏഴിന് പാകിസ്താനെതിരെ ഇന്ത്യ നടത്തിയ പ്രത്യാക്രമണങ്ങള്‍ക്ക് സാധിച്ചതായും മൈക്കല്‍ റൂബിന്‍ പറഞ്ഞു.

''ഭീകരനായാലും ഐഎസ്‌ഐ അംഗമായാലും പാക് സേനാംഗമായാലും തങ്ങള്‍ക്ക് വ്യത്യാസമില്ല എന്ന യാഥാര്‍ഥ്യമാണ് പാക് ഉദ്യോഗസ്ഥര്‍ യൂണിഫോമണിഞ്ഞ് ഭീകരരുടെ സംസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുത്തത് വ്യക്തമാക്കുന്നത്. സ്വന്തം സംവിധാനത്തില്‍നിന്ന് ജീര്‍ണിച്ച ഭാഗത്തെ പുറന്തള്ളാന്‍ പാകിസ്താനോട് ലോകം ആവശ്യപ്പെടാനൊരുങ്ങുകയാണ്. അതുകൊണ്ടാണ് ചര്‍ച്ചയെ സൈനിക നടപടിയിലേക്ക് ഇന്ത്യ വ്യത്യാസപ്പെടുത്തിയതും. അതില്‍ പാകിസ്താന്‍ നടുങ്ങുകയും ചെയ്തു. ഇന്ത്യയുമായുള്ള ഓരോ യുദ്ധവും പാകിസ്താനാണ് തുടങ്ങിവെച്ചതെന്ന് ഉറപ്പിച്ച് പറയാനാകും. എന്നിട്ട് ഓരോതവണയും തങ്ങള്‍ എങ്ങനെയോ വിജയിച്ചതായി പാകിസ്താന്‍ സ്വയം ബോധ്യപ്പെടുത്തും. എന്നാല്‍, ഇത്തവണ അവര്‍ക്ക് അങ്ങനെയൊരു സ്വയം ബോധ്യപ്പെടുത്തല്‍ പോലും അസാധ്യമാകും. കാരണം ഏറ്റവും കൃത്യമായാണ് ഭീകരതാവളങ്ങളേയും ഭീകരപ്രവര്‍ത്തന പരിശീലനകേന്ദ്രങ്ങളേയും ഇന്ത്യ നശിപ്പിച്ചത്.

പാകിസ്താന്‍ ഒന്ന് പ്രതികരിച്ചപ്പോള്‍ അതിനെ നിഷ്പ്രഭമാക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചു. വെടിനിര്‍ത്തല്‍ നടപ്പിലാക്കാന്‍ വാലുംചുരുട്ടി നായയെ പോലെ പാകിസ്താന്‍ പരക്കം പാഞ്ഞു. ഏറ്റവും പരിതാപകരമായ തോല്‍വിയാണ് തങ്ങള്‍ക്ക് സംഭവിച്ചതെന്ന യാഥാര്‍ഥ്യത്തില്‍നിന്ന് പാക് സേനയ്ക്ക് ഒരിക്കലും രക്ഷപ്പെടാനാകില്ല. പാകിസ്താന്‍ എന്തുചെയ്യും എന്നതാണ് ഇനിയുള്ള ചോദ്യം. പാക് സേനയ്ക്കുള്ളില്‍ പ്രശ്‌നമാണ്. പാക് സമൂഹത്തിന് പാക്‌സൈന്യം അര്‍ബുദം പോലെയാണ്. പാകിസ്താന്‍ സ്വയം ശുദ്ധീകരിക്കപ്പെടേണ്ടതുണ്ട്. അതിനുള്ള സാഹചര്യത്തില്‍ നിന്നൊക്കെ ആ രാജ്യം ഏറെ ദൂരെ പോയിരിക്കുന്നോ എന്നതാണ് മറ്റൊരു വിഷയം'', മൈക്കല്‍ റൂബിന്‍ പറഞ്ഞു.

america pakisthan