എച്ച്ടിഎസിനെ 'ഭീകര പട്ടിക'യില്‍ നിന്ന് ഒഴിവാക്കും; നീക്കവുമായി യുഎസ്

കഴിഞ്ഞ വര്‍ഷം ബഷര്‍ അല്‍-അസദിന്റെ സര്‍ക്കാരിന്റെ പതനത്തെത്തുടര്‍ന്ന്  സിറിയയോടുള്ള സമീപനം അമേരിക്ക മയപ്പെടുത്തിയിരുന്നു. ചൊവ്വാഴ്ച മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും

author-image
Rajesh T L
New Update
syria

syria

 

ഹയാത്ത് തഹ്രിര്‍ അല്‍-ഷാമിനെ വിദേശ ഭീകര സംഘടന പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍  അമേരിക്ക. കഴിഞ്ഞ വര്‍ഷം ബഷര്‍ അല്‍-അസദിന്റെ സര്‍ക്കാരിന്റെ പതനത്തെത്തുടര്‍ന്ന്  സിറിയയോടുള്ള സമീപനം അമേരിക്ക മയപ്പെടുത്തിയിരുന്നു. ചൊവ്വാഴ്ച മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും. ഈ തീരുമാനം, സിറിയയുമായി വീണ്ടും ബന്ധം സ്ഥാപിക്കുന്നതിനും  ഒരു ദശാബ്ദത്തിലേറെ നീണ്ട സംഘര്‍ഷത്തിനുശേഷം സിറിയയുടെ പുനര്‍നിര്‍മാണത്തിനായി യുഎസിന്റെ സഹായം നല്‍കാനുമുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തന്ത്രത്തിന്റെ ഭാഗമാണ്. 

''സ്ഥിരതയും സമാധാനവുമുള്ള സിറിയയെക്കുറിച്ചുള്ള പ്രസിഡന്റ് ട്രംപിന്റെ കാഴ്ചപ്പാട്  നിറവേറ്റുന്നതിനുള്ള ഒരു പ്രധാന ഘട്ടമാണ് ഈ റദ്ദാക്കല്‍,'' യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ തിങ്കളാഴ്ച പ്രസ്താവനയില്‍ പറഞ്ഞു.

അല്‍-ഖ്വയ്ദയുമായുള്ള മുന്‍ ബന്ധങ്ങള്‍ കാരണം 2018 മുതല്‍ യുഎസ് എച്ച്ടിഎസിനെ 'തീവ്രവാദ' ഗ്രൂപ്പായി പ്രഖ്യാപിച്ചിരുന്നു.

സിറിയയിലെ അല്‍-ഖ്വയ്ദയുടെ ഔദ്യോഗിക ഗ്രൂപ്പായ അല്‍-നുസ്ര ഫ്രണ്ടില്‍ നിന്നാണ് ഈ സംഘം ഉയര്‍ന്നുവന്നത്. എന്നാല്‍ എച്ച്ടിഎസ് നേതാവ് അഹമ്മദ് അല്‍-ഷറ ഗ്രൂപ്പിന്റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ച ശേഷം 2016-ല്‍ ആ ബന്ധം ഔദ്യോഗികമായി വിച്ഛേദിച്ചു.

ജനുവരി അവസാനത്തോടെ എച്ച്ടിഎസ് പിരിച്ചുവിട്ടു. അതിന്റെ സേനയെ സിറിയന്‍ സൈന്യത്തിലേക്കും സുരക്ഷാ സേനയിലേക്കും കൂട്ടിച്ചേര്‍ത്തു.

ഡമാസ്‌കസ് യുഎസ് തീരുമാനത്തെ സ്വാഗതം ചെയ്തു. എച്ച്ടിഎസിനെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് നല്ല ചുവടുവയ്പ്പാണെന്ന്' സിറിയന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

ഈ നീക്കം 'സിറിയന്‍ സ്ഥാപനങ്ങളെയും ഉദ്യോഗസ്ഥരെയും ബാധിക്കുന്ന അവശേഷിക്കുന്ന നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുന്നതിനും അന്താരാഷ്ട്ര സഹകരണത്തിനായുള്ള യുക്തിസഹവും പരമാധികാരാധിഷ്ഠിതവുമായ സമീപനത്തിലേക്ക് വാതില്‍ തുറക്കുന്നതിനും' കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

അതേസമയം, അല്‍-ഖ്വയ്ദയുമായുള്ള മുന്‍ ബന്ധത്തിന് 2014 ല്‍ ഏര്‍പ്പെടുത്തിയ ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സില്‍ ഉപരോധങ്ങള്‍ക്ക് കീഴിലാണ് എച്ച്ടിഎസ് ഇപ്പോഴും. അല്‍-ഷറ യുഎന്‍എസ്സി ഉപരോധങ്ങള്‍ക്കും കീഴിലാണ്, ഇത് കൗണ്‍സിലിന് മാത്രമേ നീക്കം ചെയ്യാന്‍ കഴിയൂ.

ഈ സെപ്റ്റംബറില്‍ ന്യൂയോര്‍ക്കില്‍ നടക്കുന്ന യുഎന്‍ പൊതുസഭയില്‍ പങ്കെടുക്കാന്‍ അല്‍-ഷറ തയ്യാറെടുക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. 

 

 

 

 

 

america donald trump syria