ലഷ്‌കറെ നേതാവ് അബു ഖത്തല്‍ പാക്കിസ്ഥാനില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു

26/11 മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയായിരുന്നു അബു ഖത്തല്‍. 2023ലെ രജൗറി ആക്രമണത്തില്‍ അബു ഖത്തലിനു പങ്കുണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സി കുറ്റപത്രത്തില്‍ പരാമര്‍ശിച്ചിരുന്നു.

author-image
Biju
New Update
dfgdf

ന്യൂഡല്‍ഹി : പാക്ക് ഭീകരസംഘടന ലഷ്‌കറെ തയിബയുടെ നേതാവ് അബു ഖത്തല്‍ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഭീകര സംഘടനയുടെ മുഖ്യ പ്രവര്‍ത്തകനായിരുന്ന അബു ഖത്തല്‍, ജമ്മു കശ്മീരില്‍ ഒട്ടേറെ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തതിനു പിന്നിലെ മുഖ്യ സൂത്രധാരനാണ്. ഹാഫിസ് സയിദാണ് ലഷ്‌കറെ തയിബയുടെ ചീഫ് ഓപ്പറേഷനല്‍ കമാന്‍ഡറായി ഖത്തലിനെ നിയമിച്ചത്.

സിയാ-ഉര്‍-റഹ്‌മാന്‍ എന്നാണ് അബു ഖത്തലിന്റെ യഥാര്‍ഥ പേര്. ശനിയാഴ്ച വൈകിട്ട്  സുരക്ഷാ ജീവനക്കാര്‍ക്കൊപ്പം ഝലം പ്രദേശത്ത് യാത്ര ചെയ്യുമ്പോഴായായിരുന്നു അജ്ഞാതരുടെ ആക്രമണം. അക്രമികള്‍ 15 മുതല്‍ 20 വരെ റൗണ്ട് വെടിയുതിര്‍ത്തു. അബു ഖത്തലും ഒരു സുരക്ഷാ ജീവനക്കാരനും സംഭവസ്ഥലത്ത് വച്ചു തന്നെ കൊല്ലപ്പെട്ടു. മറ്റൊരു സുരക്ഷാ ജീവനക്കാരനു ഗുരുതരമായി പരിക്കേറ്റു.

പാക്കിസ്ഥാന്‍ സൈന്യത്തിന്റെ കനത്ത സംരക്ഷണത്തിലായിരുന്ന അബു ഖത്തല്‍, ലഷ്‌കറെ തയിബ ഭീകരരെയും സാധാരണ വേഷത്തിലുള്ള പാക്ക് സൈനികരെയും  സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നു. ഝലം പ്രദേശത്തെ ദിന പഞ്ചാബ് യൂണിവേഴ്‌സിറ്റിക്ക് സമീപമുള്ള സീനത്ത് ഹോട്ടലിനു സമീപമാണ് ആക്രമണം നടന്നത്. അബു ഖത്തലിന്റെ വാഹനവ്യൂഹം കടന്നുപോകുമ്പോള്‍ അജ്ഞാതരായ തോക്കുധാരികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.

26/11 മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയായിരുന്നു അബു ഖത്തല്‍. 2023ലെ രജൗറി ആക്രമണത്തില്‍ അബു ഖത്തലിനു പങ്കുണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സി കുറ്റപത്രത്തില്‍ പരാമര്‍ശിച്ചിരുന്നു. എന്‍ഐഎ അന്വേഷണ പ്രകാരം ജമ്മു കശ്മീരിലെ ന്യൂനപക്ഷ സമുദായത്തില്‍നിന്നുള്ള സാധാരണക്കാരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ട് പാക്കിസ്ഥാനില്‍നിന്നുള്ള ലഷ്‌കറെ തയിബ ഭീകരരെ റിക്രൂട്ട് ചെയ്യുന്നതിനും അയയ്ക്കുന്നതിനും അബു ഖത്തല്‍ പ്രവര്‍ത്തിച്ചിരുന്നു.

2023 ഏപ്രില്‍ 20ന് നടന്ന ദുരിയ ഭീകരാക്രമണത്തിലും ഖത്തലിന് പങ്കുണ്ടായിരുന്നു. അന്നത്തെ ആക്രമണത്തില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെടുകയും മൃതദേഹങ്ങള്‍ വികൃതമാക്കപ്പെടുകയും ചെയ്തു. ജമ്മു കശ്മീരിലെ നിരവധി ഭീകരാക്രമണങ്ങളില്‍ അബു ഖത്തലിന്റെ പങ്കിനെക്കുറിച്ച് സൈന്യം ഉള്‍പ്പെടെ ഒട്ടേറെ സുരക്ഷാ ഏജന്‍സികള്‍ നിരീക്ഷിച്ചുവരികയായിരുന്നു.

 

terrorist pakistan