വീണ്ടും വ്യാപാര യുദ്ധം: നേട്ടമാക്കാന്‍ ഇന്ത്യ

ലോകത്തിലെ ഏറ്റവും വലിയ രണ്ട് സാമ്പത്തിക ശക്തികളായ യുഎസും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ട്രംപ് അധികാരത്തിലേറുന്നതാണ് ഇതിനുള്ള പ്രധാന കാരണങ്ങളിലൊന്ന്.

author-image
Rajesh T L
Updated On
New Update
KJ

ലോകത്തിലെ ഏറ്റവും വലിയ രണ്ട് സാമ്പത്തിക ശക്തികളായ യുഎസും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

ട്രംപ് അധികാരത്തിലേറുന്നതാണ് ഇതിനുള്ള പ്രധാന കാരണങ്ങളിലൊന്ന്. മുന്‍ ഭരണകാലത്തെ നയങ്ങള്‍ തന്നെ ട്രംപ് പിന്തുടരുകയെന്ന സൂചനയാണ് ഇതിനകം വന്നിട്ടുള്ളതും.ഭിന്നതയ്ക്ക് തുടക്കമിട്ടത് ഇത്തവണ ചൈനയാണ്.ഗാലിയം, ജെര്‍മേനിയം,ആന്റിമണി എന്നീ അപൂര്‍വ ലോഹങ്ങളുടെ കയറ്റുമതി ചൈന നിരോധിച്ചതോടെയാണ് യുദ്ധ മുഖം തുറന്നത്.

 യുഎസ്, ചൈന എന്നീ രാജ്യങ്ങളാണ് ലോകത്തെ സാങ്കേതിക മേഖല ഭരിക്കുന്നത്. ഈ മേഖലയിലെ ആധിപത്യം നിലനിര്‍ത്താനുള്ള മത്സരമാണ് ഈ വ്യാപാര യുദ്ധത്തിന്റെ അടുത്ത കാരണം. യുഎസ് സര്‍ക്കാര്‍ ഡസന്‍ കണക്കിന് ചൈനീസ് കമ്പനികളെ ഉപരോധ പട്ടികയില്‍ ഉള്‍പ്പെടുത്തിയതാണ് ചൈനയെ പ്രകോപിപ്പിച്ചത്.ഇത് ചൈനയുടെ അര്‍ദ്ധചാലക വ്യവസായത്തെ സ്തംഭിപ്പിച്ചു. ഇതിന് തിരിച്ചടിയായാണ് അപൂര്‍വ ലോഹങ്ങളുടെ കയറ്റുമതി ചൈന നിരോധിച്ചത്. 

സാങ്കേതിക ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തില്‍ യുഎസ് പ്രതിസന്ധി നേരിടുകയാണ്.ഈ ലോഹങ്ങള്‍ സ്മാര്‍ട്ട്ഫോണുകള്‍, ഇലക്ട്രിക് വാഹനങ്ങള്‍, റഡാര്‍ സംവിധാനങ്ങള്‍, സിടി സ്‌കാനറുകള്‍ തുടങ്ങിയ അത്യാധുനിക ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിന് അനിവാര്യമാണ്. ഇത് മുന്നില്‍ കണ്ടാണ് ചൈനയുടെ നീക്കമെന്ന് മനസിലായല്ലോ.കയറ്റുമതി നിരോധനം യുഎസ്  സമ്പദ്‌വ്യവസ്ഥയ്ക്ക്  3 ബില്യണ്‍ ഡോളറിലധികം നഷ്ടമുണ്ടാക്കുമെന്ന് കണക്കാക്കുന്നു.അതേസമയം, അമേരിക്കയും ചൈനയുമായുള്ള വ്യാപാര യുദ്ധത്തില്‍ നിന്ന് നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുകയാണ് ഇന്ത്യന്‍ വ്യവസായികള്‍. 

ചൈനീസ് ഉത്പന്നങ്ങളുമായി മത്സരിച്ച് അമേരിക്കയിലെ വിപണി വിഹിതം ഉയര്‍ത്താനാണ് ഇന്ത്യന്‍ കയറ്റുമതിക്കാരുടെ ശ്രമം. ഇതിനായി കേന്ദ്ര സര്‍ക്കാരും കമ്പനികള്‍ക്ക് പുതിയ പാക്കേജ് പ്രഖ്യാപിക്കാന്‍ ഒരുങ്ങുകയാണ്. നിയുക്ത അമെരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മെക്‌സിക്കോ, കാനഡ, ചൈന എന്നിവക്കെതിരെ ആരംഭിക്കുന്ന നികുതി യുദ്ധത്തില്‍ നിന്നും നേട്ടമുണ്ടാക്കാനും ഇന്ത്യ തന്ത്രങ്ങള്‍ മെനയുന്നുണ്ട്.
കാനഡ, മെക്‌സിക്കോ ഉത്പന്നങ്ങള്‍ക്ക് 25 ശതമാനവും ചൈനീസ് ഉത്പന്നങ്ങള്‍ക്ക് 10 ശതമാനവും അധിക തീരുവ ഏര്‍പ്പെടുത്തുമെന്ന് കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞിരുന്നു. 

പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായുള്ള മികച്ച ബന്ധം കണക്കിലെടുത്ത് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്കെതിരെ വലിയ നടപടികള്‍ക്ക് ഒരുങ്ങില്ലെന്നാണ് വിലയിരുത്തുന്നത്. ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് അമേരിക്ക.വ്യാപാര യുദ്ധം വരുന്നതോടെ ആ  വിപണിയില്‍ വിപുലമായ സാദ്ധ്യതകള്‍ തുറന്നു കിട്ടുമെന്നാണ് കയറ്റുമതിക്കാര്‍ പ്രതീക്ഷിക്കുന്നത്. തുണിത്തരങ്ങള്‍, ഇലക്ട്രോണിക്സ്, മെഷിനറികള്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഉത്പന്നങ്ങള്‍ എന്നിവയുടെ കയറ്റുമതി ഗണ്യമായി വര്‍ധിപ്പിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. നികുതി വര്‍ദ്ധിക്കുന്നതോടെ ചൈന, മെക്‌സിക്കൊ,കാനഡ എന്നിവരുടെ ഉത്പന്നങ്ങള്‍ക്ക് അമേരിക്കയില്‍ മത്സരക്ഷമത കുറയുമെന്നും ഇന്ത്യന്‍ വ്യവസായികള്‍ പറയുന്നു. 

നിലവില്‍ അമേരിക്കയും ഇന്ത്യയുമായുള്ള പ്രതിവര്‍ഷ വ്യാപാരം 19,000 കോടി ഡോളറിലധികമാണ്. 2020 മുതല്‍ 2024 വരെ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി 46 ശതമാനം വര്‍ധനയോടെ 7,750 കോടി ഡോളറിലെത്തി.  അമേരിക്കയില്‍ നിന്നുള്ള ഇറക്കുമതി ഇക്കാലയളവില്‍ 17.9 ശതമാനം ഉയര്‍ന്ന് 4,220 കോടി ഡോളറായി. ചൈനയ്ക്ക് ബദലായി ഏഷ്യയില്‍ ഒരു നിര്‍മ്മാണ കേന്ദ്രമെന്ന അമേരിക്കയുടെ നയതിരുമാനം ഇന്ത്യയ്ക്ക് ഏറെ ഗുണകരമാകും. ഇലക്ട്രോണിക്‌സ്, വാഹന, സെമികണ്ടക്ടര്‍ മേഖലകളില്‍ നേരിട്ടുള്ള വിദേശ നിക്ഷേപമെത്താന്‍ ഇതോടെ സാഹചര്യമൊരുങ്ങും.ട്രംപ് താരിഫ് യുദ്ധം പ്രഖ്യാപിച്ച രാജ്യങ്ങളുടെ ആദ്യ പട്ടികയിൽ  ഇന്ത്യയില്ലാത്തത് ശുഭസൂചനയാണെന്നും കയറ്റുമതിക്കാര്‍ പറയുന്നു.

trade trade war usa china india