പാകിസ്ഥാനടക്കം 41 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് അമേരിക്കയില്‍ പ്രവേശന വിലക്ക്

അഫ്ഗാനിസ്ഥാന്‍, സിറിയ, ക്യൂബ, ഉത്തര കൊറിയ തുടങ്ങിയ 10 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് പൂര്‍ണമായ യാത്രാവിലക്കും വിസ സസ്‌പെന്‍ഷനും ഏര്‍പ്പെടുത്തും

author-image
Biju
Updated On
New Update
donald trump

വാഷിംഗ്ടണ്‍: 41 രാജ്യങ്ങളിലെ പൗരന്മാര്‍ അമേരിക്കയില്‍ പ്രവേശിക്കുന്നത് വിലക്കേര്‍പ്പെടുത്തി ട്രംപ് ഭരണകൂടം. ഇത്രയും രാജ്യങ്ങളെ മൂന്ന് ഗ്രൂപ്പുകളായി തിരിച്ചായിരിക്കും യാത്രാവിലക്കേര്‍പ്പെടുത്തുക. അഫ്ഗാനിസ്ഥാന്‍, സിറിയ, ക്യൂബ, ഉത്തര കൊറിയ തുടങ്ങിയ 10 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് പൂര്‍ണമായ യാത്രാവിലക്കും വിസ സസ്‌പെന്‍ഷനും ഏര്‍പ്പെടുത്തും. 

ഈ രാജ്യങ്ങളെ ഗ്രൂപ്പ് ഒന്നിലാണ് ഉള്‍പ്പെടുത്തുക. എറിട്രീയ, ഹൈതി, ലാവോസ്, മ്യാന്‍മര്‍, ദക്ഷിണ സുഡാന്‍ എന്നീ അഞ്ച് രാജ്യങ്ങളെ രണ്ടാമത്തെ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തും. ഇവര്‍ക്ക് ടൂറിസ്റ്റ് വിസ, സ്റ്റുഡന്റ് വിസ, ഇമിഗ്രന്റ് വിസ എന്നിവയിലായിരിക്കും വിലക്ക്. പാകിസ്ഥാന്‍, ഭൂട്ടാന്‍ തുടങ്ങി 26 രാജ്യങ്ങള്‍ ഉള്‍പ്പെടുന്നതാണ് മൂന്നാമത്തെ ഗ്രൂപ്പ്. ഇവര്‍ക്ക് വിസ നല്‍കുന്നത് ഭാഗികമായി നിര്‍ത്തിവെക്കാനാണ് ആലോചിക്കുന്നത്. 

മൂന്നാമത്തെ ഗ്രൂപ്പിലുള്‍പ്പെട്ട രാജ്യങ്ങള്‍ അമേരിക്ക നിര്‍ദേശിക്കുന്ന മാറ്റങ്ങള്‍ 60 നടപ്പാക്കിയില്ലെങ്കില്‍ വിലക്ക് നേരിടേണ്ടി വരും. എന്നാല്‍, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ അടക്കമുള്ളവര്‍ പട്ടികയ്ക്ക് ഇതുവരെ അംഗീകാരം നല്‍കിയിട്ടില്ല. ട്രംപ് തന്റെ ആദ്യ ടേമില്‍ ഏഴ് മുസ്‌ളീം രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഏറെ വിമര്‍ശനങ്ങള്‍ നേരിട്ട ഈ നീക്കത്തെ 2018ല്‍ സുപ്രീം കോടതി ശരിവച്ചു.  

ദേശീയ സുരക്ഷയെ സംബന്ധിക്കുന്നതാണ് തീരുമാനമെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ വിശദീകരണം. അതേസമയം, അഫ്ഗാനെ വിലക്കാനുള്ള തീരുമാനത്തിനെതിരെ നേരത്തെ വിമര്‍ശനമുയര്‍ന്നിരുന്നു. അമേരിക്കന്‍ സേനയ്ക്കൊപ്പം ജീവന്‍ പണയപ്പെടുത്തിയ അഫ്ഗാന്‍ സഖ്യകക്ഷികളോടുള്ള ഹൃദയശൂന്യമായ വഞ്ചനയായി വിമര്‍ശകര്‍ കുറ്റപ്പെടുത്തി. 

പുനരധിവാസ സ്‌ക്രീനിംഗുകള്‍ പൂര്‍ത്തിയാക്കിയ അഫ്ഗാനികള്‍ ഇതിനകം തന്നെ ലോകത്തിലെ ഏറ്റവും കൂടുതല്‍ പരിശോധനയ്ക്ക് വിധേയരായ ആളുകളാണെന്ന് ഒരു യുഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ദീര്‍ഘകാല യുഎസ് സഖ്യകക്ഷിയുമായ പാകിസ്ഥാനെയും നിരോധനത്തില്‍ ഉള്‍പ്പെടുത്തുന്നത് പ്രത്യാഘാതമുണ്ടാക്കും. വിലക്കിയാല്‍ യുഎസും പാകിസ്ഥാനും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുകള്‍ വീണേക്കും. 

 

donald trump visa us