മത്സരിച്ച് തീരുവകൂട്ടി ട്രംപും ചൈനയും, വിലയെക്കാള്‍ അധികം നികുതി, ചൈനയിലെത്താനാകാതെ ഫോര്‍ഡ് കാറുകള്‍

പകരച്ചുങ്കം ഏര്‍പ്പെടുത്തിയതോടെ അമേരിക്കന്‍ വാഹനങ്ങള്‍ ചൈനയില്‍ എത്തിക്കാന്‍ 150 ശതമാനം നികുതിയൊടുക്കേണ്ട സാഹചര്യമാണുള്ളത്.

author-image
Anitha
New Update
jlslmsm

അമേരിക്കയുമായി വ്യാപാരബന്ധം പുലര്‍ത്തുന്ന രാജ്യങ്ങള്‍ക്കുമേല്‍ പകരച്ചുങ്കം ഏര്‍പ്പെടുത്തിയ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കം ലോകത്തിലെ വ്യാപാര മേഖലയില്‍ വലിയ അനിശ്ചിതത്വമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പകരച്ചുങ്കത്തിന്റെ ഇരയാകുന്നുണ്ടെങ്കില്‍ ഇത് ഏറ്റവുമധികം ബാധിച്ചിരിക്കുന്നത് അമേരിക്ക-ചൈന വ്യാപാര ബന്ധത്തെയാണ്. പകരച്ചുങ്കം വാഹനമേഖലയിലുണ്ടാക്കുന്ന ആഘാതത്തിന്റെ ഇരയായിരിക്കുകയാണ് യുഎസ് വാഹന നിര്‍മാതാക്കളായ ഫോര്‍ഡ്.

ഫോര്‍ഡ് അമേരിക്കയില്‍ നിര്‍മിച്ച് ചൈനയിലേക്ക് എത്തിച്ചിരുന്ന എസ്‌യുവികള്‍, സ്‌പോര്‍ട്‌സ് കാറുകള്‍, ലൈഫ് സ്റ്റൈല്‍ ട്രക്കുകള്‍ തുടങ്ങിയവയുടെ കയറ്റുമതിയാണ് ഉയര്‍ന്ന തീരുവയുടെ സഹചര്യത്തില്‍ നിര്‍ത്തിവെച്ചിരിക്കുന്നത്. ഇരുരാജ്യങ്ങളും മത്സരിച്ച് പകരച്ചുങ്കം ഏര്‍പ്പെടുത്തിയതോടെ അമേരിക്കന്‍ വാഹനങ്ങള്‍ ചൈനയില്‍ എത്തിക്കാന്‍ 150 ശതമാനം നികുതിയൊടുക്കേണ്ട സാഹചര്യമാണുള്ളത്. ഇത് കണക്കിലെടുത്താണ് ഫോര്‍ഡ് അമേരിക്കയില്‍നിന്ന് ചൈനയിലേക്കുള്ള കയറ്റുമതി നിര്‍ത്തിയിരിക്കുന്നത്.

നിലവിലെ താരിഫ് നിരക്കുകള്‍ കണക്കിലെടുത്ത് അമേരിക്കയില്‍നിന്ന് ചൈനയിലേക്കുള്ള വാഹന കയറ്റുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയാണെന്നാണ് ഫോര്‍ഡ് പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചിരിക്കുന്നത്. ഫോര്‍ഡ് അമേരിക്കയില്‍ നിര്‍മിച്ചിരിക്കുന്ന എഫ് 150 റാപ്റ്റര്‍, മസ്താങ്, ബ്രോങ്കോ എസ്‌യുവി, ലിങ്കണ്‍ നാവിഗേറ്റര്‍ തുടങ്ങിയ വാഹനങ്ങളാണ് യുഎസില്‍ നിന്ന് ചൈനയിലേക്ക് അയയ്ക്കുന്നത് നിര്‍ത്തിയിരിക്കുന്നത്.

നിര്‍മാണം പൂര്‍ത്തിയാക്കിയ വാഹനങ്ങളുടെ കയറ്റുമതി നിര്‍ത്തിയെങ്കിലും ഫോര്‍ഡ് അമേരിക്കയില്‍ നിര്‍മിക്കുന്ന എന്‍ജിനുകളും ഗിയര്‍ബോക്‌സുകളും ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്നത് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുപോലെ ചൈനയില്‍ നിര്‍മിക്കുന്ന ലിങ്കണ്‍ നോട്ടിലസ് വാഹനം അമേരിക്കയിലേക്കും കയറ്റുമതി ചെയ്‌തേക്കും. അമേരിക്കയും ചൈനയും മത്സരിച്ച് താരിഫുകള്‍ പ്രഖ്യാപിക്കുന്ന വാഹന നിര്‍മാതാക്കളുടെ ലാഭത്തെയും വില്‍പ്പനയേയും പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തലുകള്‍.

തീരുവ യുദ്ധം വലിയ ആഘാതമേല്‍പ്പിക്കാത്ത വാഹന നിര്‍മാതാക്കളില്‍ ഒന്നാണ് അമേരിക്കന്‍ കമ്പനിയായ ഫോര്‍ഡ്. കാരണം, ഫോര്‍ഡിന്റെ പ്രധാന വിപണികളില്‍ ഒന്ന് അമേരിക്ക തന്നെയാണ്. ഫോര്‍ഡ് യുഎസ് വിപണികളില്‍ എത്തിക്കുന്ന കാറുകളില്‍ 80 ശതമാനവും പൂര്‍ണമായും പ്രദേശികമായി നിര്‍മിക്കുന്നവയുമാണ്. എന്നാല്‍, താരിഫ് വര്‍ധന തുടരുകയാണെങ്കില്‍ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കുമെന്ന നിലപാടിലാണ് ഫോര്‍ഡ് എന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

tariff china america