വാഷിങ്ടൺ: മറ്റ് രാജ്യങ്ങൾ ഹോളിവുഡിനെ ദുർബലപ്പെടുത്തുകയും സിനിമയെ പ്രചാരണ ഉപകരണമായി ഉപയോഗിക്കുകയും ചെയ്യുന്നുവെന്ന് ആരോപിച്ച്, എല്ലാ വിദേശ നിർമ്മിത സിനിമകൾക്കും 100% തീരുവ ചുമത്തുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റിലൂടെയാണ് ട്രംപിന്റെ പ്രഖ്യാപനം.
അമേരിക്കയിലെ സിനിമാ വ്യവസായം വളരെ വേഗത്തിൽ നാശത്തിലേക്ക് നീങ്ങുകയാണെന്നും ട്രംപ് കുറിച്ചു. നമ്മുടെ ചലച്ചിത്ര നിർമ്മാതാക്കളെയും സ്റ്റുഡിയോകളെയും അമേരിക്കയിൽ നിന്ന് അകറ്റാൻ മറ്റ് രാജ്യങ്ങൾ എല്ലാത്തരം പ്രോത്സാഹനങ്ങളും വാഗ്ദാനം ചെയ്യുന്നു
ഹോളിവുഡും യുഎസ്എയിലെ മറ്റ് പല മേഖലകളും തകർന്നുകൊണ്ടിരിക്കുകയാണ്. ഇത് മറ്റ് രാജ്യങ്ങളുടെ സംഘടിത ശ്രമവും ദേശസുരക്ഷക്ക് ഭീഷണിയുമാണ്. സിനിമകളെ അമേരിക്കക്കെതിരെയുള്ള പ്രൊപ്പഗാണ്ടയായി ചിലർ ഉപയോഗിക്കുന്നു. വിദേശ രാജ്യങ്ങളിൽ നിർമ്മിച്ച് അമേരിക്കയിൽ റിലീസ് ചെയ്യുന്ന എല്ലാ സിനിമകൾക്കും 100% തീരുവ ഏർപ്പെടുത്തുന്നതിനുള്ള നടപടി ഉടൻ ആരംഭിക്കാൻ വാണിജ്യ വകുപ്പിനും യുണൈറ്റഡ് സ്റ്റേറ്റ്സ് വ്യാപാര പ്രതിനിധിക്കും നിർദേശം നൽകുമെന്നും ട്രംപ് വ്യക്തമാക്കി.
നിയന്ത്രണങ്ങളും ഉയർന്ന നികുതിയും യുഎസ് ചലച്ചിത്ര നിർമ്മാതാക്കൾക്ക് പ്രതികൂലമായേക്കാമെന്ന് യുഎസ്ടിആർ അഭിപ്രായപ്പെട്ടു.
പല അന്താരാഷ്ട്ര നഗരങ്ങളും സിനിമ, ടിവി പ്രൊഡക്ഷനുകളെ ആകർഷിക്കുന്നതിനായി ഉദാരമായ നികുതി ഇളവുകളുമായി മുന്നോട്ടുവന്നിട്ടുണ്ട്. ഇതിന് മറുപടിയായി, കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം ഹോളിവുഡ് നിർമ്മാണം പുനരുജ്ജീവിപ്പിക്കുന്നതിന് നികുതി ആനുകൂല്യം വാഗ്ദാനം ചെയ്തിരുന്നു. അതേസമയം, പാൻഡെമിക്കിന് ശേഷം കാഴ്ചക്കാർ കൂടുതലായി ഹോം സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിലേക്ക് മാറിയതോടെ ചെയ്തതോടെ യുഎസിലെ സിനിമാ ടിക്കറ്റ് വിൽപ്പന കുറഞ്ഞിരുന്നു.