/kalakaumudi/media/media_files/2026/02/28/pada-2026-02-28-07-36-17.jpg)
ടെഹ്‌റാന്‍: ഇറാനിലെ നയതന്ത്ര ഉദ്യോഗസ്ഥരെ താല്‍ക്കാലികമായി പിന്‍വലിച്ച് ബ്രിട്ടന്‍. യുഎസ് ആക്രമണഭീഷണി ശക്തമായി തുടരവേയാണു നടപടി. ആക്രമണമുണ്ടാകുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് യുഎസ് കോണ്‍ഗ്രസിലെ വാര്‍ഷികപ്രസംഗത്തിലും ആവര്‍ത്തിച്ചിരുന്നു. ഇന്ത്യ, ചൈന, കാനഡ തുടങ്ങിയ രാജ്യങ്ങളും പൗരന്മാരോട് ഇറാന്‍ വിടാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. അണുവായുധ പദ്ധതി ഉപേക്ഷിക്കാമെന്ന കരാറിലെത്തിയില്ലെങ്കില്‍ ഇറാനെ ആക്രമിക്കുമെന്നാണു ട്രംപിന്റെ മുന്നറിയിപ്പ്.
ഇസ്രയേലിലെ യുഎസ് എംബസിയിലെ അവശ്യസേവന വിഭാഗത്തിലേത് ഒഴികെയുള്ള ജീവനക്കാര്‍ക്കും മടങ്ങാമെന്ന് അംബാസഡര്‍ മൈക്ക് ഹക്കബി പറഞ്ഞു. ഇസ്രയേല്‍ വിടാന്‍ ആഗ്രഹിക്കുന്നവര്‍ വെള്ളിയാഴ്ച തന്നെ മടങ്ങണമെന്നായിരുന്നു നിര്‍ദേശം. തിങ്കളാഴ്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഇസ്രയേലില്‍ എത്തും. ഇസ്രയേലിലേക്കു യാത്ര വിലക്കി ഫ്രാന്‍സും ഉത്തരവിട്ടു.
അതിനിടെ ധാരണയ്ക്ക് അവസാനശ്രമമെന്ന നിലയില്‍, ഒമാന്റെ മധ്യസ്ഥതയില്‍ ജനീവയില്‍ വ്യാഴാഴ്ച നടന്ന ഇറാന്‍യുഎസ് ചര്‍ച്ച പൂര്‍ത്തിയായി. കാര്യമായ പുരോഗതിയുണ്ടായെന്നും തുടര്‍ചര്‍ച്ച വരുന്നയാഴ്ച നടക്കുമെന്നുമാണ് ഒമാന്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഇറാന്റെ നിലപാടില്‍ താന്‍ നിരാശനാണെന്നാണ് ട്രംപ് വെള്ളിയാഴ്ച പറഞ്ഞത്. ചര്‍ച്ചകളില്‍ പുരോഗതി ഇല്ലാത്തതിനാല്‍ അതൃപ്തരായ യുഎസ് പ്രതിനിധികള്‍ ജനീവ വിട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.
ചര്‍ച്ചകള്‍ തങ്ങളുടെ ആണവ പദ്ധതിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് ഇറാന്റെ നിര്‍ബന്ധം. എന്നാല്‍ മിസൈല്‍ പദ്ധതിക്കൊപ്പം ഒപ്പം മേഖലയിലെ ഭീകര ഗ്രൂപ്പുകള്‍ക്കുള്ള പിന്തുണയും ഇറാന്‍ നിര്‍ത്തണമെന്നാണ് യുഎസ് ആവശ്യം. ട്രംപിന്റെ ഈ നിബന്ധനകള്‍ അംഗീകരിക്കില്ലെന്ന് ഇറാന്‍ ഉറച്ചുനിന്നു. അതേസമയം ഇറാനു ചുറ്റുമുള്ള യുഎസ് സൈനിക സാന്നിധ്യം വര്‍ധിപ്പിച്ചതിനാല്‍ ടെഹ്റാനിലേക്കുള്ള വിമാനങ്ങള്‍ തുര്‍ക്കി വെള്ളിയാഴ്ച രാത്രി റദ്ദാക്കി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)

