റഷ്യ യുക്രെയ്ന്‍ യുദ്ധം; നിര്‍ണായക കൂടിക്കാഴ്ച റിയാദില്‍

ഈ ആഴ്ച താന്‍ സൗദി സന്ദര്‍ശനം നടത്തുന്നുണ്ടെന്നും റഷ്യയുമായുള്ള ചര്‍ച്ചയ്ക്കല്ലെന്നും സെലന്‍സ്‌കി അറിയിച്ചു. സൗദി പ്രതിനിധികളുമായിട്ടായിരിക്കും ചര്‍ച്ച. യൂറോപ്യന്‍ സഖ്യകക്ഷികളെ മാറ്റിനിര്‍ത്തിയാണ് ട്രംപ് റഷ്യയുക്രെന്‍ യുദ്ധമവസാനിപ്പിക്കാനുള്ള നീക്കവുമായി മുന്നോട്ടുപോകുന്നതെന്നാണ് ശ്രദ്ധേയം.

author-image
Biju
New Update
rs

വാഷിങ്ടന്‍: റഷ്യ യുക്രെയ്ന്‍ യുദ്ധത്തില്‍ സുപ്രധാന നീക്കവുമായി യുഎസ്. യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി റിയാദില്‍ യുഎസ് ഉദ്യോഗസ്ഥരും റഷ്യന്‍ പ്രതിനിധികളും കൂടിക്കാഴ്ച നടത്തും. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാള്‍ട്സ്, പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്കോഫ് എന്നിവരാണ് റഷ്യന്‍ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുക. 

യുദ്ധത്തില്‍നിന്നു പിന്മാറാന്‍ തയാറായാല്‍ റഷ്യയ്ക്കു മേല്‍ യുഎസ് ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ നീക്കാമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉറപ്പുനല്‍കിയതായും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ സൗദിയില്‍ നടക്കുന്ന ചര്‍ച്ചയിലേക്ക് യുക്രെയ്‌നെ ക്ഷണിച്ചിട്ടില്ലെന്ന് പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി പ്രതികരിച്ചു. കടലാസില്‍ മാത്രമായി സുരക്ഷ വാഗ്ദാനങ്ങള്‍ ഒതുങ്ങരുതെന്നും അദ്ദേഹം പറഞ്ഞു. 

ഈ ആഴ്ച താന്‍ സൗദി സന്ദര്‍ശനം നടത്തുന്നുണ്ടെന്നും റഷ്യയുമായുള്ള ചര്‍ച്ചയ്ക്കല്ലെന്നും സെലന്‍സ്‌കി അറിയിച്ചു. സൗദി പ്രതിനിധികളുമായിട്ടായിരിക്കും ചര്‍ച്ച. യൂറോപ്യന്‍ സഖ്യകക്ഷികളെ മാറ്റിനിര്‍ത്തിയാണ് ട്രംപ് റഷ്യയുക്രെന്‍ യുദ്ധമവസാനിപ്പിക്കാനുള്ള നീക്കവുമായി മുന്നോട്ടുപോകുന്നതെന്നാണ് ശ്രദ്ധേയം. 

യുക്രെയ്‌ന്റെ പ്രകൃതിവിഭവങ്ങള്‍ സ്വന്തമാക്കാനായി യുഎസ് ശ്രമിക്കുന്നുണ്ടെന്നും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യുക്രെയ്‌ന്റെ ധാതുസമ്പത്തിന്റെ 50 ശതമാനം തങ്ങളുടെ വരുതിയിലാക്കാനാണ് യുഎസിന്റെ ശ്രമം. റഷ്യ അമേരിക്ക നയതന്ത്ര ഉഭയകക്ഷി ബന്ധം ഊഷ്മളമാക്കുന്നതിനായി ഇന്ന് ഒരു റഷ്യന്‍ തടവുകാരനെ  യുഎസ് മോചിപ്പിക്കുകയും ചെയ്തു.

 

russiaukrinewar russia