വെനസ്വേലയുടെ വമ്പന്‍ എണ്ണക്കപ്പല്‍ പിടിച്ചെടുത്തെന്ന് ട്രംപ്

''ഞങ്ങള്‍ അല്‍പം മുമ്പൊരു കപ്പല്‍ വെനസ്വേലന്‍ തീരത്തുനിന്ന് പിടിച്ചെടുത്തു. വലുതാണ്. വലുതെന്നുപറഞ്ഞാല്‍ വളരെ വലുത്'' - ട്രംപ് പറഞ്ഞു.

author-image
Biju
New Update
TRUMP VEN

വാഷിങ്ടണ്‍: കരീബിയന്‍ കടലില്‍ വെനസ്വേലയുടെ വമ്പന്‍ എണ്ണക്കപ്പല്‍ യുഎസ് സൈന്യം പിടിച്ചെടുത്തെന്ന് അവകാശപ്പെട്ട് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ''ഞങ്ങള്‍ അല്‍പം മുമ്പൊരു കപ്പല്‍ വെനസ്വേലന്‍ തീരത്തുനിന്ന് പിടിച്ചെടുത്തു. വലുതാണ്. വലുതെന്നുപറഞ്ഞാല്‍ വളരെ വലുത്'' - ട്രംപ് പറഞ്ഞു. ആരാണ് കപ്പലിന്റെ ഉടമകളെന്നോ കപ്പല്‍ എങ്ങോട്ടേക്ക് പോവുകയായിരുന്നുവെന്നോ ട്രംപ് വ്യക്തമാക്കിയില്ല.

എന്നാല്‍, എണ്ണ വ്യാപാരരംഗത്തെ നിരീക്ഷണ/ഗവേഷണ സ്ഥാപനമായ കെപ്ലറിന്റെ അനുമാനപ്രകാരം ഇത് ഗയാനയുടെ പതാകവഹിക്കുന്ന 'സ്‌കിപ്പര്‍' എന്ന കപ്പലാണ്. വമ്പന്‍ ക്രൂഡ് കാരിയര്‍ അഥവാ വിഎല്‍സിസി ഗണത്തില്‍പ്പെടുന്ന കപ്പലാണിത്. നവംബര്‍ പാതിയോടെ നിറച്ച 11 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ ഈ കപ്പലിലുണ്ട്. ക്യൂബ ലക്ഷ്യമാക്കിയായിരുന്നു കപ്പലിന്റെ യാത്രയെന്നും കരുതുന്നു.

കപ്പല്‍ കണ്ടുകെട്ടുമെന്ന വാറന്റ് പുറപ്പെടുവിച്ചിരുന്നെന്ന് യുഎസ് അധികൃതര്‍ വ്യക്തമാക്കി. പെന്റഗണിന്റെ അനുമതിയോടെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ), യുഎസ് കോസ്റ്റ് ഗാര്‍ഡ് എന്നിവയാണ് വാറന്റ് പുറപ്പെടുവിച്ചതെന്ന് യുഎസ് അറ്റോര്‍ണി ജനറല്‍ പാം ബോണ്ടി പറഞ്ഞു. യുഎസ് സൈനികര്‍ ഹെലികോപ്ടര്‍ വഴി കപ്പലിലേക്ക് ഇറങ്ങുന്നതിന്റെ വിഡിയോ ദൃശ്യവും ബോണ്ടി എക്‌സില്‍ പങ്കുവച്ചു.