ഹമാസ് ആയുധം താഴെവയ്ക്കണം, ഇറാനുമായി ആണവ ചര്‍ച്ച തുടരും; ട്രംപ് നെതന്യാഹു കൂടിക്കാഴ്ച

കൂടിക്കാഴ്ച നടത്തിയതായി ട്രംപ് സാമൂഹികമാധ്യമമായ ട്രൂത്തില്‍ സ്ഥിരീകരിച്ചു. മൂന്നുമണിക്കൂറോളമാണ് കൂടിക്കാഴ്ച നീണ്ടത്. ഇറാനുമായുള്ള ആണവ ചര്‍ച്ചകള്‍ തുടരണമെന്ന് നെതന്യാഹുവിനോട് പറഞ്ഞതായി ട്രംപ് കുറിച്ചു

author-image
Biju
New Update
trump netanyahu

വാഷിങ്ടണ്‍: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച വൈറ്റ്ഹൗസില്‍ വച്ചാണ് കൂടിക്കാഴ്ച നടന്നത്. ഇറാന്റെ ആണവ പ്രവര്‍ത്തനങ്ങള്‍ പരിമിതപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നതിനിടയിലാണ് ഇരുവരും വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തിയത്. മാത്രമല്ല, ഗാസയിലെ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട വിഷയവും ചര്‍ച്ചയായി.

ഗാസയില്‍ പുനര്‍നിര്‍മ്മാണം തുടങ്ങുന്നതിന് മുമ്പ് ഹമാസ് ആയുധം താഴെവെക്കണമെന്ന് നെതന്യാഹു പറഞ്ഞു. ഒക്ടോബറില്‍ നടപ്പാക്കിയ വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യഘട്ടം പൂര്‍ത്തിയായിരുന്നു. വെസ്റ്റ് ബാങ്കിന് മേല്‍ ഇസ്രയേല്‍ നിയന്ത്രണം കടുപ്പിക്കുകയുമാണ്. ഈ സാഹചര്യത്തിലാണ് നെതന്യാഹുവിന്റെ സന്ദര്‍ശനം. ട്രംപ് വീണ്ടും അധികാരത്തിലെത്തിയതിന് ശേഷം നെതന്യാഹുവിന്റെ ആറാമത്തെ യുഎസ് സന്ദര്‍ശനമാണിത്.

കൂടിക്കാഴ്ച നടത്തിയതായി ട്രംപ് സാമൂഹികമാധ്യമമായ ട്രൂത്തില്‍ സ്ഥിരീകരിച്ചു. മൂന്നുമണിക്കൂറോളമാണ് കൂടിക്കാഴ്ച നീണ്ടത്. ഇറാനുമായുള്ള ആണവ ചര്‍ച്ചകള്‍ തുടരണമെന്ന് നെതന്യാഹുവിനോട് പറഞ്ഞതായി ട്രംപ് കുറിച്ചു.

ഇസ്രയേലിന് നേരെ ഇറാന്‍ ആക്രമണം നടത്തുന്ന പക്ഷം മുന്‍പുണ്ടായിട്ടില്ലാത്ത വിധത്തിലുള്ള തിരിച്ചടി നേരിടേണ്ടി വരുമെന്ന് നെതന്യാഹു അടുത്തിടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇറാന്റെ ഭാഗത്തുനിന്ന് അത്തരമൊരു വീഴ്ചയുണ്ടാകുകയാണെങ്കില്‍ ഇറാന്‍ ഇതുവരെ നേരിടാത്ത സൈനിക നടപടിയിലേക്ക് ഇസ്രയേല്‍ നീങ്ങുമെന്ന് നെതന്യാഹു പാര്‍ലമെന്റ് യോഗത്തില്‍ പറഞ്ഞതായി ചൈനീസ് മാധ്യമമായ ഷിന്‍ഹുവാ റിപ്പോര്‍ട്ട് ചെയ്തു. ഇറാനുമായുള്ള വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ക്കിടെ യുഎസ്എസ് എബ്രഹാം ലിങ്കണ്‍ കാരിയര്‍ സ്‌ട്രൈക്ക് ഗ്രൂപ്പിനെ യുഎസ് പശ്ചിമേഷ്യന്‍ ഭാഗത്തേക്ക് നീക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് നെതന്യാഹുവിന്റെ പ്രസ്താവന.