വെനസ്വേലയിലെ പ്രതിപക്ഷ നേതാവ് മരിയ മച്ചാഡോ വ്യാഴാഴ്ച ട്രംപിനെ കാണും

വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ കാരക്കാസില്‍ വച്ച് യുഎസ് സൈന്യം പിടികൂടി ആഴ്ചകള്‍ക്ക് ശേഷമാണ് സന്ദര്‍ശനം

author-image
Biju
New Update
machado

വാഷിങ്ടണ്‍: വെനസ്വേലന്‍ പ്രതിപക്ഷ നേതാവ് മരിയ കൊറിന മച്ചാഡോ വ്യാഴാഴ്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുമെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ കാരക്കാസില്‍ വച്ച് യുഎസ് സൈന്യം പിടികൂടി ആഴ്ചകള്‍ക്ക് ശേഷമാണ് സന്ദര്‍ശനം. 2024ലെ തിരഞ്ഞെുപ്പില്‍ മച്ചാഡോയെ അവരുടെ പാര്‍ട്ടി നേതാവായി തിരഞ്ഞെടുത്തത് ട്രംപ് എതിര്‍ത്തിരുന്നു. 

പകരം മഡുറോയുടെ മുന്‍ വൈസ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസിനൊപ്പമായിരുന്നു ട്രംപിന്റെ നിലപാട്. 
മഡുറോയ്ക്കെതിരായ നടപടിക്ക് ട്രംപിന് വ്യക്തിപരമായി നന്ദി പറയുമെന്നും അദ്ദേഹത്തിന് നൊബേല്‍ സമ്മാനം നല്‍കാന്‍ ആഗ്രഹിക്കുന്നുവെന്നും മച്ചാഡോ കഴിഞ്ഞ ആഴ്ച പറഞ്ഞു. 'മഹത്തായ ബഹുമതി' എന്നാണ് ട്രംപ് ഇതിനെ വിശേഷിപ്പിച്ചത്, എന്നാല്‍ ഇത് കൈമാറാനാകില്ലെന്ന് നൊബേല്‍ കമ്മിറ്റി പിന്നീട് വ്യക്തമാക്കി.

വെനസ്വേലന്‍ പ്രതിപക്ഷ നേതാവും ദേശീയ അസംബ്ലി അംഗവുമായ മരിയ കൊറിന മച്ചാഡോ 2002ലാണ് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത്. അലക്‌സാന്‍ഡ്രോ പ്ലാസിനൊപ്പം രാഷ്ട്രീയത്തില്‍ സജീവമായ മച്ചാഡോ പിന്നീട് വെന്റെ വെനസ്വേല പാര്‍ട്ടിയുടെ ദേശീയ കോര്‍ഡിനേറ്ററായി. 2012ല്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

കഴിഞ്ഞ ഒരു വര്‍ഷമായി ഒളിവില്‍ കഴിയുന്ന മരിയയ്ക്കു വേണ്ടി മകള്‍ അന കൊറീന സോസയാണ് നോര്‍വേയിലെ ഓസ്ലോയില്‍ നടന്ന ചടങ്ങില്‍ സമാധാന നൊബേല്‍ പുരസ്‌കാരം സ്വീകരിച്ചത്. അടുത്ത ദിവസം ഓസ്ലോയിലെ ഗ്രാന്‍ഡ് ഹോട്ടലിന്റെ ബാല്‍ക്കണിയില്‍ പ്രത്യക്ഷപ്പെട്ട് മച്ചാഡോ ജനങ്ങളെ അഭിവാദ്യം ചെയ്തിരുന്നു.