തുര്‍ക്കിയിലേക്ക് വീണ്ടും മിസൈല്‍ പായിച്ച് ഇറാന്‍; തിരിച്ചടിക്കുമെന്ന് തുര്‍ക്കി

മേഖലയിലെ സുരക്ഷയെയും സിവിലിയന്മാരുടെ ജീവനെയും അപകടപ്പെടുത്തുന്ന പ്രവൃത്തികളില്‍ നിന്ന് ഇറാന്‍ വിട്ടുനില്‍ക്കണമെന്ന് തുര്‍ക്കി പ്രസിഡന്‍ഷ്യല്‍ കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ബുര്‍ഹാനെറ്റിന്‍ ദുറാന്‍ കടുത്ത ഭാഷയില്‍ മുന്നറിയിപ്പ് നല്‍കി

author-image
Biju
New Update
turkey

അങ്കാറ: തുര്‍ക്കിയെ ലക്ഷ്യമാക്കി വീണ്ടും ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം. ഇറാന്‍ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈല്‍ കിഴക്കന്‍ മെഡിറ്ററേനിയനില്‍ വിന്യസിച്ചിട്ടുള്ള നാറ്റോ വ്യോമപ്രതിരോധ സംവിധാനം തകര്‍ത്തു. ഇത് രണ്ടാമത്തെ തവണയാണ് തുര്‍ക്കിയിലേക്ക് ഇറാന്‍ മിസൈല്‍ അയയ്ക്കുന്നത്. മിസൈല്‍ വെടിവച്ചിട്ടതായി തുര്‍ക്കി പ്രതിരോധ മന്ത്രാലയം അറിയിച്ചു. തകര്‍ന്ന മിസൈലിന്റെ അവശിഷ്ടങ്ങള്‍ തുര്‍ക്കിയുടെ തെക്കുകിഴക്കന്‍ പ്രവിശ്യയായ ഗാസിയന്‍തെപ്പില്‍ പതിച്ചെങ്കിലും ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

പിന്നാലെ ഇറാന് കടുത്ത മുന്നറിയിപ്പുമായി തുര്‍ക്കി രംഗത്ത് വന്നു. തുര്‍ക്കിക്ക് നേരെയുള്ള ഏത് ഭീഷണിക്കെതിരെയും മടിയില്ലാതെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

മേഖലയിലെ സുരക്ഷയെയും സിവിലിയന്മാരുടെ ജീവനെയും അപകടപ്പെടുത്തുന്ന പ്രവൃത്തികളില്‍ നിന്ന് ഇറാന്‍ വിട്ടുനില്‍ക്കണമെന്ന് തുര്‍ക്കി പ്രസിഡന്‍ഷ്യല്‍ കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ബുര്‍ഹാനെറ്റിന്‍ ദുറാന്‍ കടുത്ത ഭാഷയില്‍ മുന്നറിയിപ്പ് നല്‍കി.

മിഡില്‍ ഈസ്റ്റില്‍ പടരുന്ന സംഘര്‍ഷത്തില്‍ അങ്കാറ കടുത്ത ആശങ്ക രേഖപ്പെടുത്തുകയും, മേഖലയിലെ സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയുമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഘര്‍ഷം വര്‍ദ്ധിപ്പിക്കുന്ന തരത്തിലുള്ള നീക്കങ്ങളില്‍ നിന്ന് ഇറാന്‍ ഉള്‍പ്പെടെയുള്ള എല്ലാ കക്ഷികളും പിന്മാറണമെന്നും തുര്‍ക്കി ഔദ്യോഗികമായി ആവശ്യപ്പെട്ടു.