തുര്‍ക്കി, അസർബൈജാൻ എന്നീ രാജ്യങ്ങളിലേക്കുള്ള പുതിയ ബുക്കിങ് നിര്‍ത്തിവച്ച് ഇന്ത്യന്‍ ട്രാവല്‍ കമ്പനികള്‍. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘര്‍ഷത്തില്‍ പാക്കിസ്ഥാനെ പിന്തുണച്ച് തുര്‍ക്കിയും അസർബൈജാനും രംഗത്തെത്തിയതോടെയാണ് നടപടി. ഏപ്രില്‍ 22ന് പഹല്‍ഗാമില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 24 ഇന്ത്യക്കാരും 2 വിദേശികളുമായ സഞ്ചാരികള്‍ കൊല്ലപ്പെട്ടിരുന്നു. പാക്കിസ്ഥാനിലെയും പാക്ക് നിയന്ത്രിത കശ്മീരിലേയും ഭീകരരുടെ കേന്ദ്രങ്ങള്‍ക്കു നേരെ ഇന്ത്യന്‍ സൈന്യം ഇതിന്റെ തിരിച്ചടിയായി ആക്രമണം നടത്തുകയും ചെയ്തിരുന്നു.
തുര്‍ക്കിയും അസർബൈജാനും മേയ് 7 ന് പരസ്യ പ്രസ്താവനയുമായി രംഗത്തെത്തിയിരുന്നു. പാക്കിസ്ഥാനിൽ ഇന്ത്യയുടെ പ്രതിരോധത്തിൽ ആശങ്ക രേഖപ്പെടുത്തുകയാണ് അസർബൈജാനിലെ വിദേശകാര്യ മന്ത്രാലയം ചെയ്തത്. തുര്‍ക്കി അംബാസിഡര്‍ പാക്ക് വിദേശ കാര്യമന്ത്രിയെ സന്ദര്‍ശിക്കുകയും ‘പാക്കിസ്ഥാന്റെ പരമാധികാരത്തിനു നേരെയുള്ള ആക്രമണമാണ് ഇന്ത്യ നടത്തിയതെന്നു’ പറയുകയും ചെയ്തിരുന്നു. ഇതു വലിയ തോതില്‍ ഇന്ത്യയില്‍ വിമര്‍ശനത്തിന് കാരണമായി.
2024ല്‍ 3.30 ലക്ഷം ഇന്ത്യക്കാര്‍ തുര്‍ക്കിയും 2.40 ലക്ഷം ഇന്ത്യക്കാര്‍ അസര്‍ബൈജാനും സന്ദര്‍ശിച്ചിരുന്നു. പാക്കിസ്ഥാനെ പിന്തുണച്ച തുര്‍ക്കിയും അസർബൈജാനും സന്ദര്‍ശിക്കുന്നതില്‍ നിന്നും സഞ്ചാരികളെ പിന്തിരിപ്പിക്കണമെന്ന രീതിയില്‍ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയില്‍ പ്രചാരണം നടക്കുകയും ചെയ്യുന്നുണ്ട്. അര്‍മേനിയയും ഗ്രീസും പോലുള്ള രാജ്യങ്ങള്‍ തുര്‍ക്കിക്കും അസർബൈജാനും പകരം തിരഞ്ഞെടുക്കണമെന്ന രീതിയിലും പ്രചാരണങ്ങള്‍ സജീവമാണ്. തുര്‍ക്കിഷ് എയര്‍ലൈന്‍സും അസര്‍ബൈജാൻ എയര്‍ലൈന്‍സും യാത്രയ്ക്കായി തിരഞ്ഞെടുക്കരുതെന്ന രീതിയിലുള്ള പ്രചാരണവും നടക്കുന്നുണ്ട്.