പാകിസ്താന് തുര്‍ക്കിയുടെ പിന്തുണ; ഇന്ത്യയ്ക്ക് നേരേ ഉപയോഗിച്ചതെല്ലാം തുര്‍ക്കി നല്‍കിയ ഡ്രോണുകള്‍

ഇന്ത്യന്‍ സൈന്യത്തെയും രാജ്യത്തെ സാധാരണക്കാരെയും ലക്ഷ്യമിട്ടുള്ള ആക്രമണത്തിനാണ് പാകിസ്താന്‍ തുര്‍ക്കി നല്‍കിയ ഡ്രോണുകള്‍ ഉപയോഗിച്ചത്.

author-image
Anitha
New Update
skfkslmlmsdm

ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് നേരേയുള്ള ആക്രമണത്തിന് പാകിസ്താന്‍ ഉപയോഗിച്ചത് തുര്‍ക്കി നല്‍കിയ ഡ്രോണുകളെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ സൈന്യത്തെയും രാജ്യത്തെ സാധാരണക്കാരെയും ലക്ഷ്യമിട്ടുള്ള ആക്രമണത്തിനാണ് പാകിസ്താന്‍ തുര്‍ക്കി നല്‍കിയ ഡ്രോണുകള്‍ ഉപയോഗിച്ചത്. തുര്‍ക്കിയുടെ 300-400 ഡ്രോണുകളാണ് ഇന്ത്യയ്ക്ക് നേരേ പാകിസ്താന്‍ കഴിഞ്ഞദിവസങ്ങളില്‍ ഉപയോഗിച്ചത്. എന്നാല്‍, ഇതെല്ലാം ഇന്ത്യന്‍ സൈന്യം വെടിവെച്ചിട്ടിരുന്നു.

കഴിഞ്ഞദിവസം ഇന്ത്യയിലെ 36 കേന്ദ്രങ്ങളിലേക്ക് ആക്രമണം നടത്താനായിരുന്നു പാകിസ്താന്റെ ശ്രമം. ഇന്ത്യന്‍ സൈന്യം ഇത് ഫലപ്രദമായി തടഞ്ഞു. ഏകദേശം നാന്നൂറോളം ഡ്രോണുകളാണ് ഈ ആക്രമണങ്ങള്‍ക്കായി പാകിസ്താന്‍ ഉപയോഗിച്ചത്. തുടര്‍ന്ന് വെടിവെച്ചിട്ട ഈ ഡ്രോണുകളുടെ അവശിഷ്ടങ്ങള്‍ ഫൊറന്‍സിക് വിദഗ്ധര്‍ പരിശോധിച്ചതോടെയാണ് ഇതെല്ലാം തുര്‍ക്കിയുടേതാണെന്ന സൂചന ലഭിച്ചത്. തുര്‍ക്കിയുടെ 'അസിസ് ഗാര്‍ഡ് സോങ്കര്‍' ഡ്രോണുകളാണ് കഴിഞ്ഞദിവസം പാകിസ്താന്‍ ഇന്ത്യയെ ലക്ഷ്യമിട്ട് അയച്ചതെന്നാണ് ഫൊറന്‍സിക് പരിശോധനയിലെ പ്രാഥമികസൂചന.

പാകിസ്താന് സാമ്പത്തികമായും സൈനികതലത്തിലും പിന്തുണ നല്‍കുന്ന രാജ്യമാണ് തുര്‍ക്കി. പഹല്‍ഗാമില്‍ പാക് ഭീകരര്‍ 26 പേരെ കൊന്നൊടുക്കിയ സംഭവത്തെ തുര്‍ക്കി ഇന്നേവരെ അപലപിച്ചിരുന്നില്ല. മാത്രമല്ല, പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ തുര്‍ക്കി പ്രസിഡന്റ് തയ്യിപ് ഉര്‍ദുഗാന്‍ പാക് പ്രധാനമന്ത്രി ഷെഹബാസ് ഷരീഫുമായി കൂടിക്കാഴ്ച നടത്തിയതും ആഗോളതലത്തില്‍ വലിയ ചര്‍ച്ചയായിരുന്നു

india pakisthan