/kalakaumudi/media/media_files/2025/05/18/DQJXNgLCuYfbrkAAj7Tm.webp)
ന്യൂയോര്‍ക്ക് : മെക്സിക്കന്‍ നേവിയുടെ ട്രെയിനിങ് സെയില്‍ കപ്പലായ ക്വാവ്റ്റെമോക് (Cuauhtémoc) ബ്രൂക്ക്ലിന്‍ ബ്രിഡ്ജില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരണപ്പെട്ടുവെന്ന് അധികൃതര്‍ അറിയിച്ചു. 277 പേരുമായാണ് കപ്പല്‍ യാത്ര ചെയ്തിരുന്നതെന്നും 19 പേര്‍ക്ക് പരിക്കേറ്റതായും പോലീസ് വ്യക്തമാക്കി. അതില്‍ രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്.
ശനിയാഴ്ച കപ്പലിന് പവര്‍ നഷ്ടമായതോടെ ക്യാപ്റ്റന്‍ കപ്പലിനെ നിയന്ത്രിക്കാന്‍ ശ്രമിക്കുമ്പോള്‍ അത് ബ്രൂക്ക്ലിന്‍ ഭാഗത്തുള്ള ബ്രിഡ്ജിന്റെ അടിഭാഗത്തിൽ ഇടിക്കുകയായിരുന്നെന്ന് അധികൃതർ പറഞ്ഞു.
അപകടത്തിന്റെ ദൃശ്യങ്ങളിൽ പാലത്തിന്റെ അടിയിലൂടെ കടന്നുപോകുമ്പോൾ കപ്പലിന്റെ ഉയർന്ന കൊടിമരങ്ങൾ പാലത്തിൽ ഇടിച്ചു കയറുന്നത് കാണാം. ക്രൂ അംഗങ്ങൾ കൊടിമരങ്ങളിൽ നിൽക്കുമ്പോൾ അവ തകർന്ന് ഡെക്കിലേക്ക് വീഴുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു.
ന്യൂയോര്‍ക്ക് മേയര്‍ എറിക് ആഡംസ് സംഭവത്തെ കുറിച്ച് X-ല്‍ സ്ഥിരീകരിച്ചു. രണ്ട് പേർ മരിച്ചു, പരിക്കേറ്റ 19 പേരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. എന്ന് അദ്ദേഹം ഏഎഫ്പിക്ക് പറഞ്ഞു. ബ്രൂക്ക്ലിന്‍ ബ്രിഡ്ജിന് വലിയ കേടുപാട് സംഭവിച്ചില്ലെന്നും പ്രാഥമിക പരിശോധനയ്ക്കുശേഷം തുറന്നുവെന്നും അധികൃതര്‍ അറിയിച്ചു.
പവര്‍ നഷ്ടപ്പെട്ടതും മെക്കാനിക്കല്‍ തകരാരുമാണ് അപകടത്തിന് കാരണമായതെന്നാണ് പോലീസിന്റെ നിഗമനം. കപ്പലിന്റെ മൂന്ന് കൊടിമരങ്ങളും തകര്‍ന്നുവെന്നാണ് ന്യൂയോര്‍ക്ക് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചത്. കപ്പലിലുള്ള എല്ലാവരെയും കണ്ടെത്തിയതായും ആരും വെള്ളത്തിലേക്ക് വീണിട്ടില്ലെന്നും അതോറിറ്റികള്‍ വ്യക്തമാക്കി.
1982ല്‍ ആദ്യമായി യാത്ര തുടങ്ങിയ ക്വാവ്റ്റെമോക് കപ്പല്‍ 297 അടി (91 മീറ്റര്‍) നീളവും 40 അടി (12 മീറ്റര്‍) വീതിയുമുള്ളതാണെന്ന് മെക്സിക്കന്‍ നേവി അറിയിച്ചു. ഓരോ വര്‍ഷവും നേവല്‍ അക്കാദമിയിലെ പഠനകാലാവസാനത്തില്‍ കഡറ്റുകളുടെ പരിശീലനം പൂര്‍ത്തിയാക്കാനായി കപ്പല്‍ യാത്രതിരിക്കുന്നു. ഈ വര്‍ഷം ഏപ്രില്‍ 6ന് മെക്സിക്കോയിലെ അകപുല്‍ക്കോ തുറമുഖത്തില്‍ നിന്നാണ് കപ്പല്‍ പുറപ്പെട്ടത്. അന്തിമ ലക്ഷ്യം ഐസ്‌ലന്‍ഡായിരുന്നുവെന്ന് നേവി അറിയിച്ചു.
കപ്പലിന്റെ കൊടിമരത്തിന്റെ ഉയരം 48.2 മീറ്ററാണെന്ന് (158 അടി) പോലീസ് വ്യക്തമാക്കി. എന്നാല്‍ ബ്രൂക്ക്ലിന്‍ ബ്രിഡ്ജിന്റെ മദ്ധ്യഭാഗത്ത് ഉയര്‍ച്ച 135 അടിയാണെന്നാണ് ന്യൂയോര്‍ക്ക് ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് വെബ്സൈറ്റ് വ്യക്തമാക്കുന്നത്.