/kalakaumudi/media/media_files/2026/01/17/uganda-2026-01-17-19-10-04.jpg)
കംപാല: ഉഗാണ്ടയിലെ രാഷ്ട്രീയാന്തരീക്ഷം വീണ്ടും കടുത്ത സംഘര്‍ഷത്തിലേക്കാണ് നീങ്ങുന്നത്. ഇന്ന് നടന്ന പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പിന് പിന്നാലെ, പ്രതിപക്ഷ നേതാവും നാഷണല്‍ യൂണിറ്റി പ്ലാറ്റ്‌ഫോം നേതാവുമായ ബോബി വൈന്‍ എന്നറിയപ്പെടുന്ന റോബര്‍ട്ട് ക്യാഗുലാനിയുടെ വീട്ടില്‍ പോലീസ്‌സൈനിക വിഭാഗങ്ങള്‍ റെയ്ഡ് നടത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതോടെയാണ് ആശങ്കകള്‍ ശക്തമായത്. റെയ്ഡിന് പിന്നാലെ ബോബി വൈനുമായുള്ള എല്ലാ ആശയവിനിമയ മാര്‍ഗങ്ങളും വിച്ഛേദിക്കപ്പെട്ടുവെന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടി അറിയിച്ചു. തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് അശാന്തി തടയാന്‍ സുരക്ഷാ സേന ശക്തമായ നടപടികളിലേക്ക് നീങ്ങിയതിന്റെ ഭാഗമാണിതെന്നാണ് ഔദ്യോഗിക വിശദീകരണം.
ഈ തിരഞ്ഞെടുപ്പില്‍ 81 കാരനായ പ്രസിഡന്റ് യോവേരി മുസേവേനി വീണ്ടും വിജയിക്കുമെന്നതാണ് പുറത്തുവരുന്ന സൂചനകള്‍. 1986 മുതല്‍ അധികാരത്തിലിരിക്കുന്ന മുസേവേനി, ഇതോടെ ഏകദേശം നാല് പതിറ്റാണ്ട് നീളുന്ന ഭരണമാണ് തുടരാന്‍ പോകുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പ്രകാരം, 90 ശതമാനത്തിലധികം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ മുസേവേനി 71.9 ശതമാനം വോട്ടുകള്‍ നേടി മുന്നിലെത്തിയിട്ടുണ്ട്. ബോബി വൈന് 24.5 ശതമാനം വോട്ടുകളാണ് ലഭിച്ചതെന്നാണ് ഔദ്യോഗിക കണക്കുകള്‍. അന്തിമ ഫലങ്ങള്‍ പ്രഖ്യാപിക്കാനിരിക്കെ രാജ്യം കടുത്ത കാത്തിരിപ്പിലാണ്.
വോട്ടെടുപ്പിന് ശേഷം, ഉഗാണ്ടയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പൂര്‍ണമായും തടസ്സപ്പെടുത്തിയിരുന്നു. ഈ നിയന്ത്രണങ്ങള്‍ രാജ്യവ്യാപകമായി ആശയവിനിമയത്തെ ബാധിക്കുകയും, പ്രതിഷേധങ്ങള്‍ അടക്കമുള്ള സംഭവങ്ങളില്‍ വ്യക്തത ലഭിക്കാന്‍ തടസ്സം സൃഷ്ടിക്കുകയും ചെയ്തു. ഇന്റര്‍നെറ്റ് വിച്ഛേദനത്തിനിടെ കുറഞ്ഞത് പത്ത് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്, എങ്കിലും ഈ കണക്കുകള്‍ സ്വതന്ത്രമായി സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല.
ജനുവരി 16 ന് രാത്രി, ബോബി വൈന്റെ വീട്ടില്‍ സുരക്ഷാ സേന റെയ്ഡ് നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് അദ്ദേഹം എവിടെയാണെന്ന കാര്യത്തില്‍ തന്നെ പരസ്പരവിരുദ്ധമായ വിവരങ്ങളാണ് പുറത്തുവന്നത്. ബോബി വൈന്റെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് നുകുനിംഗി മുവാഡയുടെ വെളിപ്പെടുത്തല്‍ പ്രകാരം, ''കറുത്ത വസ്ത്രം ധരിച്ച'' സുരക്ഷാ ഉദ്യോഗസ്ഥര്‍ വീടിന്റെ മതില്‍ ചാടിക്കടന്ന് അകത്ത് പ്രവേശിക്കുകയും, അവിടെയുണ്ടായിരുന്നവരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. ഇതോടെ വൈനുമായി ബന്ധപ്പെടാന്‍ സാധിക്കാതായി എന്നാണ് പാര്‍ട്ടിയുടെ ആരോപണം.
ഇതിനിടെ, ബോബി വൈന്റെ മകനായ സോളമന്‍ കമ്പാല, തന്റെ പിതാവ് രക്ഷപ്പെടാന്‍ കഴിഞ്ഞുവെന്ന് സാമൂഹ്യമാധ്യമമായ എക്‌സി-ല്‍ കുറിച്ചെങ്കിലും, പിന്നീട് ഈ വിവരം സ്ഥിരീകരിക്കാനായില്ല. ശനിയാഴ്ച പുലര്‍ച്ചെ എഎഫ്പി ഉള്‍പ്പെടെയുള്ള മാധ്യമപ്രവര്‍ത്തകരെ വൈന്റെ വസതിയിലേക്ക് പ്രവേശിപ്പിക്കുന്നത് സുരക്ഷാ സേന തടഞ്ഞതോടെ, അദ്ദേഹത്തെയോ അദ്ദേഹത്തിന്റെ അടുത്തവരെയോ നേരിട്ട് ബന്ധപ്പെടാന്‍ സാധിക്കാത്ത അവസ്ഥയുണ്ടായി.
പോലീസ് വക്താവ് കിറ്റുമ റുസോക്കെ മാധ്യമങ്ങളോട് പ്രതികരിച്ചത്, ബോബി വൈനെ കാണുന്നതിന് ആരെയും വിലക്കിയിട്ടില്ലെന്നും, എന്നാല്‍ അദ്ദേഹത്തിന്റെ വസതി ഉപയോഗിച്ച് ആളുകള്‍ ഒത്തുകൂടി അക്രമത്തിന് ആഹ്വാനം ചെയ്യുന്നത് അനുവദിക്കാനാകില്ലെന്നും ആയിരുന്നു. ''സുരക്ഷാ കേന്ദ്രങ്ങളെന്ന് കരുതുന്ന പ്രദേശങ്ങളിലേക്ക് പ്രവേശനം നിയന്ത്രിച്ചിരിക്കുകയാണ്'' എന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ബോബി വൈന്റെ സംഘത്തില്‍ നിന്ന് നേരത്തെ പുറത്തുവന്ന ഒരു പോസ്റ്റില്‍, സൈനിക ഹെലികോപ്റ്റര്‍ അദ്ദേഹത്തെ ''ബലമായി കൊണ്ടുപോയി'' എന്ന അവകാശവാദം ഉയര്‍ന്നിരുന്നു. എന്നാല്‍ പിന്നീട് ആ പോസ്റ്റ് നീക്കം ചെയ്യുകയും, സൈന്യം ഈ ആരോപണം ''അസംബന്ധവും പിന്തുണക്കാരെ പ്രേരിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതുമാണ്'' എന്ന് നിഷേധിക്കുകയും ചെയ്തു.
വൈന്റെ വീടിനടുത്തുള്ള പ്രദേശത്ത് താമസിക്കുന്നവര്‍ ശക്തമായ സുരക്ഷാ സാന്നിധ്യം ഉണ്ടായിരുന്നുവെന്ന് പറയുന്നു. സമീപത്തെ ഒരു സ്റ്റാള്‍ ഉടമയായ പ്രിന്‍സ് ജെറാര്‍ഡ്, രാത്രി മുഴുവന്‍ ഡ്രോണിന്റെയും ഹെലികോപ്റ്ററിന്റെയും ശബ്ദം കേട്ടതായും, നിരവധി ആളുകള്‍ ഭയന്നുകൊണ്ട് പ്രദേശം വിട്ടുപോയതായും മാധ്യമങ്ങളോട് പറഞ്ഞു. ''ഞങ്ങള്‍ വളരെ പേടിയിലാണ്'' എന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ പ്രദേശത്തെ മാനസികാവസ്ഥയെ തന്നെ പ്രതിഫലിപ്പിക്കുന്നു.
43 കാരനായ ബോബി വൈന്‍, മുന്‍ ഗായകനായിരുന്നുവെന്നും പിന്നീട് രാഷ്ട്രീയത്തിലേക്ക് കടന്നുവന്നതാണെന്നും അറിയപ്പെടുന്നു. കമ്പാലയിലെ ചേരിപ്രദേശങ്ങളില്‍ വളര്‍ന്ന അദ്ദേഹം, സ്വയം ''ഗെറ്റോ പ്രസിഡന്റ്'' എന്ന പേരിലാണ് ജനങ്ങളില്‍ സ്വീകാര്യത നേടിയത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അദ്ദേഹം മുസേവേനിയുടെ ഏറ്റവും ശക്തമായ രാഷ്ട്രീയ എതിരാളിയായി മാറിയിരുന്നു. വോട്ടെടുപ്പിന് മുന്നോടിയായി സര്‍ക്കാര്‍ ഇന്റര്‍നെറ്റ് വിച്ഛേദനം ഏര്‍പ്പെടുത്തിയതിന്റെ മറവില്‍ ''വ്യാപകമായ ബാലറ്റ് കള്ളത്തരം'' നടന്നുവെന്നും, തന്റെ പാര്‍ട്ടി പ്രവര്‍ത്തകരെ ആക്രമിച്ചുവെന്നും അദ്ദേഹം ആരോപിച്ചിട്ടുണ്ട്.
ഈ ആരോപണങ്ങള്‍ സ്വതന്ത്രമായി സ്ഥിരീകരിക്കാനായിട്ടില്ലെങ്കിലും, ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഓഫീസ് തന്നെ തെരഞ്ഞെടുപ്പിന് മുമ്പ് ഉഗാണ്ടയില്‍ പ്രതിപക്ഷത്തിനെതിരെ ''വ്യാപകമായ അടിച്ചമര്‍ത്തലും ഭീഷണിയും'' നിലനില്‍ക്കുന്നുവെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. നിരവധി നിരീക്ഷകര്‍, ഈ തിരഞ്ഞെടുപ്പിനെ ഏറെക്കാലമായി ഒരു ഔപചാരികതയായി മാത്രമാണ് കാണുന്നതെന്നും, മുസേവേനി ഭരണകൂടത്തിനും സുരക്ഷാ സംവിധാനങ്ങള്‍ക്കും മേല്‍ പൂര്‍ണ നിയന്ത്രണമുള്ളതിനാല്‍ യഥാര്‍ത്ഥ മത്സരത്തിന് സാധ്യത കുറവാണെന്നും അഭിപ്രായപ്പെടുന്നു.
തിരഞ്ഞെടുപ്പ് ദിനം തന്നെ പല സാങ്കേതിക പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. വോട്ടര്‍മാരുടെ തിരിച്ചറിയല്‍ ഉറപ്പാക്കാന്‍ ഉപയോഗിച്ച ബയോമെട്രിക് യന്ത്രങ്ങള്‍ പല സ്ഥലങ്ങളിലും തകരാറിലായതായും, ചില മേഖലകളില്‍ മണിക്കൂറുകളോളം ബാലറ്റ് പേപ്പറുകള്‍ എത്താതിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതിന് പുറമെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിപക്ഷ പ്രവര്‍ത്തകരെ ലക്ഷ്യമാക്കി അക്രമങ്ങള്‍ നടന്നുവെന്ന പരാതികളും ഉയര്‍ന്നിട്ടുണ്ട്.
മധ്യ ഉഗാണ്ടയിലെ ബുട്ടംബാല ജില്ലയില്‍, ബോബി വൈന്റെ പാര്‍ട്ടിയിലെ പാര്‍ലമെന്റ് അംഗമായ മുവാംഗ കിവുംബി, സുരക്ഷാ സേന തന്റെ വീട്ടില്‍ അതിക്രമിച്ച് കയറി തന്റെ പത്ത് പ്രചാരണ ഏജന്റുമാരെ കൊലപ്പെടുത്തിയതായി ആരോപിച്ചു. ഇതിന് മറുപടിയായി, പോലീസ്, പ്രതിപക്ഷ അംഗങ്ങള്‍ ഒരു കണക്കെടുപ്പ് കേന്ദ്രവും പോലീസ് സ്റ്റേഷനും ആക്രമിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ''വ്യക്തമാക്കാത്ത എണ്ണം'' ആളുകളെ നിര്‍ജ്ജീവമാക്കിയെന്നാണ് വിശദീകരണം നല്‍കിയത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
