റഷ്യന്‍ മുങ്ങിക്കപ്പലിനെ തകര്‍ത്ത് യുക്രെയ്‌ന്റെ വന്‍ ഡ്രോണ്‍ ആക്രമണം

യുക്രെയ്‌ന്റെ രഹസ്യ ഡ്രോണായ 'സബ് സീ ബേബി'യാണ് മുങ്ങിക്കപ്പലിനെ ആക്രമിച്ചത്. റഷ്യന്‍ അധിനിവേശത്തിനു ശേഷം വികസിപ്പിച്ച ഈ ഡ്രോണിന്റെ നിയന്ത്രണം യുക്രെയ്‌ന്റെ സ്റ്റേറ്റ് സെക്യൂരിറ്റി സര്‍വീസിനാണ്.

author-image
Biju
New Update
SUBMARINE

കീവ്: കരിങ്കടല്‍ തീരത്ത് നങ്കൂരമിട്ടിരുന്ന റഷ്യന്‍ മുങ്ങിക്കപ്പലിനെ കടല്‍ ഡ്രോണ്‍ ഉപയോഗിച്ച് തകര്‍ത്തെന്ന് യുക്രെയ്ന്‍. കരിങ്കടല്‍ തീരത്തെ റഷ്യന്‍ ശക്തികേന്ദ്രമായ നോവോറോസിസ്‌കിലെ അനേകം കപ്പലുകള്‍ നങ്കൂരമിട്ടിരിക്കുന്ന നാവികത്താവളത്തിലാണ് ഡ്രോണ്‍ ആക്രമണമുണ്ടായത്. ഇതിന്റെ വിഡിയോയും പുറത്തുവിട്ടു. യുക്രെയ്ന്റെ വാദം ശരിയെങ്കില്‍ ഇത്തരത്തിലുള്ള ലോകത്തെ ആദ്യ ആക്രമണമാണിത്. യുക്രെയ്‌ന്റെ ആക്രമണം റഷ്യ സ്ഥിരീകരിച്ചു. എന്നാല്‍, മുങ്ങിക്കപ്പല്‍ തകര്‍ന്നില്ലെന്നാണു വാദം.

യുക്രെയ്‌ന്റെ രഹസ്യ ഡ്രോണായ 'സബ് സീ ബേബി'യാണ് മുങ്ങിക്കപ്പലിനെ ആക്രമിച്ചത്. റഷ്യന്‍ അധിനിവേശത്തിനു ശേഷം വികസിപ്പിച്ച ഈ ഡ്രോണിന്റെ നിയന്ത്രണം യുക്രെയ്‌ന്റെ സ്റ്റേറ്റ് സെക്യൂരിറ്റി സര്‍വീസിനാണ്. ഈ ഡ്രോണിനെപ്പറ്റി പരിമിതമായ വിവരങ്ങള്‍ മാത്രമേ ലഭ്യമായിട്ടുള്ളു. വര്‍ഷവ്യാങ്ക ഗണത്തില്‍പെട്ട റഷ്യന്‍ മുങ്ങിക്കപ്പലാണ് ആക്രമിക്കപ്പെട്ടത്. 52 നാവികര്‍ മുങ്ങിക്കപ്പലില്‍ ഉണ്ടായിരുന്നതായാണ് സൂചന. 73.8 മീറ്റര്‍ നീളമുള്ള മുങ്ങിക്കപ്പലിന് 40 കോടി യുഎസ് ഡോളറാണ് വില.

കടലിലെ ഡ്രോണ്‍ ആക്രമണങ്ങളാണു റഷ്യയ്ക്കെതിരായ യുദ്ധത്തില്‍ ഇപ്പോള്‍ യുക്രെയ്‌ന്റെ പ്രധാന തന്ത്രം. സീ ബേബി ഗണത്തിലെ ഡ്രോണുകള്‍ കൂടാതെ ടൊലോക ടിഎല്‍കെ150, ടൊലോക ടിഎല്‍കെ1000 എന്നീ കടല്‍ ഡ്രോണുകളും യുക്രെയ്‌നുണ്ട്. 50 കിലോഗ്രാം സ്‌ഫോടകവസ്തു വഹിക്കുന്നതാണ് ടിഎല്‍കെ150. 5000 കിലോഗ്രാമാണു ടിഎല്‍കെ1000ന്റെ ശേഷി.