ഉക്രേനിയന്‍ ഡ്രോണ്‍ ആക്രമണം: റഷ്യയിലെ ക്രാസ്‌നോദറില്‍ രണ്ട് കപ്പലുകള്‍ക്ക് നാശനഷ്ടം

വോള്‍ന ടെര്‍മിനലില്‍ നങ്കൂരമിട്ടിരുന്ന കപ്പലുകളിലെ ജീവനക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചതായി ക്രാസ്‌നോദര്‍ റീജിയണല്‍ ഓപ്പറേഷണല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ടെലഗ്രാം സന്ദേശത്തിലൂടെ വ്യക്തമാക്കി

author-image
Biju
New Update
kappal

മോസ്‌കോ: റഷ്യയിലെ ക്രാസ്‌നോദര്‍ മേഖലയില്‍ തിങ്കളാഴ്ചയുണ്ടായ ഉക്രേനിയന്‍ ഡ്രോണ്‍ ആക്രമണത്തില്‍ രണ്ട് കപ്പലുകള്‍ക്കും രണ്ട് പിയറുകള്‍ക്കും (കപ്പല്‍ അടുപ്പിക്കുന്ന സ്ഥലം) നാശനഷ്ടം സംഭവിച്ചതായി പ്രാദേശിക ഭരണകൂടം അറിയിച്ചു.

വോള്‍ന ടെര്‍മിനലില്‍ നങ്കൂരമിട്ടിരുന്ന കപ്പലുകളിലെ ജീവനക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചതായി ക്രാസ്‌നോദര്‍ റീജിയണല്‍ ഓപ്പറേഷണല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ടെലഗ്രാം സന്ദേശത്തിലൂടെ വ്യക്തമാക്കി. ആക്രമണത്തെത്തുടര്‍ന്ന് ഏകദേശം 1,500 ചതുരശ്ര മീറ്റര്‍ (1,794 ചതുരശ്ര അടി) വിസ്തൃതിയില്‍ തീപിടുത്തം ഉണ്ടായതായും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, റഷ്യ-യുക്രെയ്ന്‍ സമാധാന കരാറിനായി യുക്രെയ്‌നെ അമേരിക്ക നിര്‍ബന്ധിക്കില്ലെന്ന് വ്യക്തമാക്കി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. യുക്രെയ്ന്‍ സമ്മതിക്കുന്നില്ലെങ്കില്‍ സമാധാന കരാറില്ലെന്നും റൂബിയോ പറഞ്ഞു. റഷ്യന്‍ അധിനിവേശവുമായി ബന്ധപ്പെട്ട് യൂറോപ്യന്‍ സഖ്യകക്ഷികള്‍ മിയാമിയില്‍ ചര്‍ച്ചകള്‍ നടത്തിയ പശ്ചാത്തലാണ് റൂബിയോയുടെ പ്രസ്താവന.

യുക്രെയ്നിന് സുരക്ഷ ഉറപ്പുവരുത്തുന്ന ഒരു പദ്ധതി നടപ്പിലാക്കാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതിനിധികള്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടെന്നും കീവിലെ ചില പ്രദേശങ്ങള്‍ ഇതിനായി വിട്ടുകൊടുക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒടുവില്‍ ഇരുപക്ഷവും ഒരു കരാറിന് സമ്മതിക്കേണ്ടി വരുമെന്നും റൂബിയോ പറഞ്ഞു. വാഷിങ്ടണില്‍ നടന്ന ഒരു വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, അമേരിക്കയുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് തങ്ങള്‍ മുന്നോട്ട് പോകുമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി പറഞ്ഞു. 'ഭാവിയില്‍ കൂടുതല്‍ നടപടികളെക്കുറിച്ചും സംയുക്ത പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനെക്കുറിച്ചും ഞങ്ങള്‍ ഞങ്ങളുടെ അമേരിക്കന്‍ പങ്കാളികളുമായി യോജിച്ചു മുന്നോട്ട്‌പോകും' സെലെന്‍സ്‌കി പറഞ്ഞു. യുക്രെയ്ന്റെ സുരക്ഷ ഉറപ്പാക്കണമെന്ന് സെലന്‍സ്‌കി കൂട്ടിച്ചേര്‍ത്തു.

മിയാമിയിലെ ശൈത്യകാല നയതന്ത്രത്തിന്റെ ഭാഗമാണ് ചര്‍ച്ചകള്‍. ഈജിപ്ത്, ഖത്തര്‍, തുര്‍ക്കി എന്നിവിടങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരുമായി ഗാസ വെടിനിര്‍ത്തലിനെക്കുറിച്ച് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് വിറ്റ്കോഫും കുഷ്നറും ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.