/kalakaumudi/media/media_files/2025/01/17/KfYzPCRXNC2BttxzHu8y.jpg)
Volodymyr Zelenskyy
കീവ്: ഇസ്രയേല്‍ -പലസ്തീന്‍ യുദ്ധത്തിന് ഏതാണ്ടൊരു പര്യസമാപ്തിയിലെത്തിച്ചെങ്കിലും ഇപ്പോഴും അവിടെ പ്രശ്നങ്ങള്‍ തുടരുകയാണ്. എന്നാല്‍ ഈ യുദ്ധത്തിന് മുമ്പ് ആരംഭിച്ച റഷ്യ- യുക്രെയ്ന്‍ യുദ്ധത്തിന് പരിഹാരം കാണാന്‍ അമേരിക്കയ്ക്ക് പോലും സാധിക്കുന്നില്ല.
ഇരുപക്ഷത്തും നാശനഷ്ടങ്ങളും സൈനികരുടെ ജീവന്‍ നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ടെങ്കിലും ഇത് ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് യുക്രെയ്നെയാണ്. പ്രധാന പ്രശ്നം ഈ കുഞ്ഞന്‍ രാഷ്ട്രത്തലെ അംഗസംഖ്യതന്നെയാണ്. സൈനിക ശേഷി കൂട്ടണമെന്ന കാര്യത്തില്‍ യുക്രെയിനില്‍ മാസങ്ങളായി സമ്മര്‍ദ്ദമുണ്ടെങ്കിലും ഇപ്പോള്‍ പൗരന്മാര്‍ക്ക് കൂടുതല്‍ പ്രശ്നം സൃഷ്ടിക്കുന്ന വിധത്തിലേക്ക് അത് മാറിക്കഴിഞ്ഞു. ചൈനയിലൊക്കെയുള്ളതുപോലെ പൗരന്മാര്‍ക്ക് നിര്‍ബന്ധിത സൈനിക സേവനം നിര്‍ബന്ധമാക്കുകയാണ് യുക്രെയ്ന്‍. നിലവില്‍ യുക്രെയന്‍ സൈനികരുടെ പ്രായപരിധി 25 ആണ്. അമേരിക്കയുടെ കടുത്ത സമ്മര്‍ദ്ദത്തെത്തുര്‍ന്ന് ഇത് 18 ആക്കി കുറയ്ക്കുകയാണ് യുക്രെയ്ന്‍.
പുതിയ തീരുമാനത്തിനെതിരെ കടുത്ത അമര്‍ഷത്തിലാണ് അവിടുത്തെ ജനങ്ങളെന്നാണ് റിപ്പോര്‍ട്ട്. സെലന്‍സ്‌കി പുറത്തുപോകാതെ പ്രശ്നപരിഹാരം ഉണ്ടാകില്ലെന്നും സെലന്‍സികിയുടെ നയങ്ങളില്‍ ജനങ്ങള്‍ കടുത്ത അതൃപ്തിയിലുമാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഒരു പക്ഷെ പുതിയ തീരുമാനം സെലന്‍സികിയുടെ പുറത്താകലിന് വരെ വഴിയൊരുക്കിയേക്കാമെന്നാണ് നയതന്ത്ര വിദഗ്ദ്ധരുടെ വിലയിരുത്തല്‍.
യുക്രെയ്ന് കൈയടിച്ചും ആയുധങ്ങള്‍ വാരിക്കോരി നല്‍കിയും കൂടെ നിന്ന അമേരിക്കന്‍ പ്രസിഡന്റ് ഔദ്യോഗികമായി ഒഴിയാന്‍ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രമാണ് ബാക്കി. പകരം എത്തുന്ന ഡൊണാള്‍ട്രംപിനാകട്ടെ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനോടുള്ള ചങ്ങാത്തം പരസ്യമായ രഹസ്യമാണ്. അതുതന്നെ പുതിയ സാഹചര്യത്തില്‍ ജനങ്ങളുടെ ആശങ്കയും വര്‍ദ്ധിക്കാനിടയായിട്ടുണ്ട്.
എന്നാല്‍ അതിവേഗത്തില്‍ ചില പദ്ധതികള്‍ ബൈഡനും ഒപ്പിക്കുന്നുണ്ട്. ട്രംപ് എത്തുന്നതിന് മുന്‍പേ എന്തൊക്കെ ചെയ്യാന്‍ കഴിയുമോ അതൊക്കെ ചെയ്തു കൂട്ടുക എന്നതാണ് ബൈഡന്റെ കാര്യപരിപാടികളില്‍ ഭൂരിഭാഗവും. റഷ്യന്‍ ഭീതിയുടെ മറവില്‍ നിന്നും യുക്രെയ്‌നെ രക്ഷിക്കാന്‍ റഷ്യയുടെ തന്നെ സമ്പാദ്യമാണ് അതിന് ബൈഡന്‍ കണ്ടെത്തിയ വഴി. സ്ഥാനം ഒഴിയും മുമ്പ് മരവിപ്പിച്ച റഷ്യന്‍ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ശക്തമായ നീക്കം തന്നെ ബൈഡന്‍ നടത്തുന്നതായ വിവരങ്ങളാണ് ഏറ്റവും പുതിയതായി പുറത്ത് വരുന്നത്. ഇതിനായി അമേരിക്കയിലെ ഉന്നതോദ്യോഗസ്ഥര്‍ യൂറോപ്യന്‍ യൂണിയനില്‍ സമ്മര്‍ദ്ദം ചെലുത്തുകയാണെന്നാണ് സിഎന്‍എന്‍ അടക്കമുള്ള മാദ്ധ്യമങ്ങളുടെ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്.
2022ല്‍ യുക്രെയ്ന്‍ സംഘര്‍ഷം രൂക്ഷമായതിന് ശേഷം, ബ്രസല്‍സ് ആസ്ഥാനമായുള്ള യൂറോക്ലിയറില്‍ കൈവശം വച്ചിരുന്ന 300 ബില്യണ്‍ ഡോളറിന്റെ റഷ്യന്‍ ആസ്തി അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും മരവിപ്പിച്ചിരുന്നു.
എന്നാല്‍ മുഴുവന്‍ ആസ്തി പിടിച്ചെടുക്കലിലൂടെ ലോകത്ത് തങ്ങളുടെ പ്രതിച്ഛായ നഷ്ടപ്പെടുമെന്നും റഷ്യ ഇതിനെതിരെ പ്രതികാരനടപടിയെടുത്താല്‍ പാശ്ചാത്യ രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥ തകരുമെന്നും യൂറോപ്യന്‍ യൂണിയന് ഭയമുള്ളതുകൊണ്ട് തന്നെ മരവിപ്പിച്ച റഷ്യന്‍ ഫണ്ട് പിടിച്ചെടുക്കാന്‍ യൂറോപ്പ്യന്‍ യൂണിയന്‍ വിമുഖത കാണിക്കുകയാണിപ്പോള്‍.
അതേസമയം, തങ്ങളുടെ ഫണ്ടുകള്‍ കണ്ടുകെട്ടുന്നത് തികച്ചും നിയമവിരുദ്ധമാണ് എന്ന് ചൂണ്ടിക്കാണിക്കുകയും അവ കണ്ടുകെട്ടാനുള്ള പാശ്ചാത്യ രാജ്യങ്ങളുടെ ഏതൊരു ശ്രമവും പൂര്‍ണ്ണമായ മോഷണമാണെന്നും റഷ്യ ശക്തമായി നേരത്തെ തന്നെ പ്രതികരിച്ചിരുന്നു.
അത് മാത്രമല്ല തങ്ങളുടെ 300 ബില്യണ്‍ ഡോളറിലധികം വരുന്ന സ്വത്തുക്കളില്‍ പാശ്ചാത്യ രാജ്യങ്ങള്‍ കൈവെയ്ക്കുകയാണെങ്കില്‍ റഷ്യ അതിന് തക്ക പ്രതികാരം ചെയ്യുമെന്ന് റഷ്യന്‍ ധനമന്ത്രി ആന്റണ്‍ സിലുവാനോവ് പാശ്ചാത്യ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. ഈ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ഇപ്പോള്‍ യൂറോപ്യന്‍ യൂണിയന്‍ റഷ്യന്‍ സ്വത്തുക്കള്‍ കണ്ടുകെട്ടുന്ന നടപടിയില്‍ നിന്ന് പിന്നോട്ട് പോയിരിക്കുന്നത്.
അതേസമയം, ട്രംപ് അധികാരത്തിലെത്തുന്നതിന് മുമ്പ് റഷ്യയുടെ മരവിപ്പിച്ച സ്വത്തുക്കള്‍ പിടിച്ചെടുക്കാന്‍ വൈറ്റ് ഹൗസില്‍ അവസാന ശ്രമങ്ങള്‍ നടത്തുന്നുണ്ട്. കൂടാതെ, റഷ്യ-യുക്രെയ്ന്‍ സമാധാന ചര്‍ച്ചകള്‍ വിജയിച്ചാല്‍ പണം ഒരു പ്രത്യേക എസ്‌ക്രോ അക്കൗണ്ടിലേക്ക് മാറ്റാനാണ് യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെടുന്നത്.
പാശ്ചാത്യ രാജ്യങ്ങളുടെ ഈ തന്ത്രത്തെ ട്രംപിന്റെ നോമിനികള്‍ പിന്തുണയ്ക്കുന്നുവെന്നാണ് ബൈഡന്‍ ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍, യൂറോപ്യന്‍ യൂണിയന്‍ ഗവണ്‍മെന്റുകള്‍ അമേരിക്കയുടെ ഈ പ്രസ്താവനയെ സംശയത്തോടെയാണ് കാണുന്നത്. ഇത് സംഭവിക്കാന്‍ സാധ്യതയില്ലെന്ന് യൂറോപ്യന്‍ യൂണിയനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നുമുണ്ട്.
ഈ ആഴ്ച റോമില്‍ ഇറ്റാലിയന്‍ നേതൃത്വവുമായും യുക്രെയ്നിലെ വ്‌ളാഡിമിര്‍ സെലെന്‍സ്‌കിയുമായും നടത്തിയ കൂടിക്കാഴ്ചയില്‍ ബൈഡന്‍ റഷ്യന്‍ ഫണ്ട് കൊണ്ടുവരുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ലോസ് ഏഞ്ചല്‍സിനെ നശിപ്പിച്ച കാട്ടുതീ കാരണം യാത്ര റദ്ദാക്കുകയായിരുന്നു. എന്നാല്‍, യുക്രെയ്‌നിനായി മരവിപ്പിച്ച റഷ്യന്‍ ഫണ്ടുകളെല്ലാം വേണമെന്ന് സെലെന്‍സ്‌കി ആവശ്യപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകളും ഇടയിലൂടെ പുറത്തുവരികയുണ്ടായി.
ഞങ്ങള്‍ ആ ഫണ്ട് എടുക്കുമെന്നും ഞങ്ങളുടെ ആഭ്യന്തര ഉല്‍പ്പാദനത്തിന് റഷ്യയുടെ മരവിപ്പിച്ച ഫണ്ട് ആവശ്യമാണെന്നും സെലെന്‍സ്‌കി തുറന്ന് പറഞ്ഞിരുന്നു. ആ ഫണ്ട് ഉപയോഗിച്ച് അമേരിക്കയില്‍ നിന്ന് എല്ലാ ആയുധങ്ങളും വാങ്ങും എന്ന് സെലെന്‍സ്‌കി പറഞ്ഞതായുള്ള വാര്‍ത്തകള്‍ പുറത്തുവരികയും ചെയ്തു. എത്രയൊക്കെ നാണംക്കെട്ട നടപടികള്‍ ചെയ്തിട്ടാണ് സെലെന്‍സ്‌കി യുദ്ധം മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിക്കുന്നതെന്നത് ഇതില്‍ നിന്നൊക്കെ തന്നെ വ്യക്തമാണ്. പക്ഷെ യുക്രെയ്‌ന്റെ ഈ നീക്കത്തിലൊന്നും തന്നെ റഷ്യയ്ക്ക് യാതൊരു കുലുക്കവും സംഭവിച്ചിട്ടില്ല.
പാശ്ചാത്യരുടെ കാരുണ്യത്തില്‍ കിട്ടിയ ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിച്ച് റഷ്യന്‍ പ്രദേശത്ത് അടുത്തിടെ യുക്രെയ്ന്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് മറുപടിയായ് അതേ തോതില്‍ തന്നെ റഷ്യ യുക്രെയ്‌നിന്റെ പ്രധാനപ്പെട്ട ഗ്യാസ്, എനര്‍ജി ഇന്‍ഫ്രാസ്ട്രക്ചറിനുനേരെ മിസൈലുകള്‍ വിക്ഷേപിച്ച് മറുപടി നല്‍കിയതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു.
എല്‍വിവ് മേഖലയിലെ സ്‌ട്രൈ നഗരത്തിലെ ഏറ്റവും വലിയ ഭൂഗര്‍ഭ വാതക സംഭരണ കേന്ദ്രത്തിന്റെ ഗ്രൗണ്ട് ഇന്‍ഫ്രാസ്ട്രക്ചറും, ഖ്‌മെല്‍നിറ്റ്സ്‌കി, വിന്നിറ്റ്സ, ഇവാനോ-ഫ്രാങ്കോവ്സ്‌ക്, ഖാര്‍കോവ് മേഖലകളിലെ വിവിധ കെട്ടിടങ്ങളിലും റഷ്യയുടെ മിസൈലുകള്‍ പതിച്ച് യുക്രെയ്‌ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
അമേരിക്കന്‍ നിര്‍മ്മിത എടിഎസിഎംഎസും ബ്രിട്ടീഷ് നിര്‍മ്മിത സ്റ്റോം ഷാഡോ മിസൈലുകളുമൊക്കെയായിരുന്നു യുക്രെയ്ന്‍ റഷ്യക്കെതിരെ പ്രയോഗിച്ചത്. പക്ഷെ അതൊന്നും യുക്രെയ്‌നെ വേണ്ടവിധം സഹായിച്ചില്ലെന്ന് തന്നെ പറയാം. കാരണം അതിന്റെ ഇരട്ടിയിലധികം പ്രഹരമാണ് ഒറ്റയടിക്ക് റഷ്യ യുക്രെയ്‌ന് കൊടുത്തത്.
യുക്രെയ്‌നിലെ സ്റ്റേറ്റ് എനര്‍ജി കമ്പനിയായ യുക്രെനെര്‍ഗോ ഖാര്‍കോവ്, സുമി, പോള്‍ട്ടാവ, ഡ്‌നെപ്രോപെട്രോവ്‌സ്‌ക് എന്നിവിടങ്ങളില്‍ റഷ്യയുടെ മിസൈലാക്രമണത്തിന്റെ ഫലമായി പൂര്‍ണമായി വൈദ്യുതി നിലച്ച അവസ്ഥയിലാണിപ്പോള്‍. അടിയറവ് പറഞ്ഞ് യുദ്ധം അവസാനിപ്പിക്കുകയല്ലാതെ യുക്രെയ്‌ന് ഇനി മറ്റ് മാര്‍ഗ്ഗങ്ങളൊന്നുമില്ല. അത് അമേരിക്കയ്ക്കും നല്ലത്‌പോലെ അറിയാം.
യുദ്ധം വേഗത്തില്‍ അവസാനിപ്പിക്കാനുള്ള തന്റെ ആഗ്രഹം ട്രംപ് ആവര്‍ത്തിച്ച് പറയുന്നതും യാതൊരു പ്രയോചനവുമില്ലാത്ത ഒരു യുദ്ധത്തിലേക്ക് പണവും ആയുധവും ഇറക്കി സ്വന്തം രാജ്യത്തെ സമ്പത്ത് ഇല്ലാതാക്കാന്‍ താല്‍പര്യമില്ലാതിരുന്നിട്ട് കൂടിയാണ്. പക്ഷെ എരിതീയില്‍ എണ്ണയൊഴിക്കാനാണ് നിലവിലെ പ്രസിഡന്റ് ബൈഡന്റെ താല്‍പര്യം.
ട്രംപിന്റെ സ്ഥാനാരോഹണത്തിന് മുന്നോടിയായി യുദ്ധക്കളത്തില്‍ യുക്രെയ്‌നിന്റെ നില മെച്ചപ്പെടുത്തുന്നതിനായുള്ള പല വഴികളും കാര്യമായി ബൈഡന്‍ അന്വേഷിക്കുന്നുണ്ട്. അതിനായി റഷ്യന്‍ ഊര്‍ജം കടത്തുന്ന രഹസ്യ കപ്പലുകള്‍ക്കെതിരെ അമേരിക്ക കഴിഞ്ഞ ആഴ്ച പുതിയ ഉപരോധം പ്രഖ്യാപിച്ചിരുന്നു. 500 മില്യണ്‍ ഡോളര്‍ മൂല്യമുള്ള ആയുധങ്ങളുടെ അന്തിമ ഗഡു യുക്രെയ്‌ന് അയക്കുമെന്ന് വൈറ്റ് ഹൗസ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ബൈഡന്റെ ഈ തീരുമാനം.
കപ്പല്‍ ട്രാക്കിംഗ് ഡാറ്റ പ്രകാരം റഷ്യന്‍ എണ്ണ കയറ്റുമതി ലക്ഷ്യമിട്ടുള്ള അമേരിക്കയുടെ ഇപ്പോഴത്തെ ഈ തന്ത്രം പക്ഷെ ആഗോള എണ്ണ ടാങ്കര്‍ കപ്പലുകളെ തന്നെ ബാധിക്കും. ഈ ഉപരോധത്തെ തുടര്‍ന്ന് ഡസന്‍ കണക്കിന് കപ്പലുകള്‍ക്ക് ലോകമെമ്പാടുമുള്ള പ്രധാന തുറമുഖങ്ങളില്‍ പ്രവേശിക്കാന്‍ കഴിയില്ല. രണ്ട് പ്രധാന റഷ്യന്‍ പെട്രോളിയം നിര്‍മ്മാതാക്കളായ ഗാസ്‌പ്രോം നെഫ്റ്റ്, സര്‍ഗുട്ട്‌നെഫ്റ്റെഗാസ് എന്നിവയെയും അനുബന്ധ സ്ഥാപനങ്ങളെയും റഷ്യന്‍ ക്രൂഡ് ഓയില്‍ കടത്തുന്നതില്‍ ഉള്‍പ്പെട്ടിരിക്കുന്ന 183 കപ്പലുകളെയും ലക്ഷ്യമിട്ടായിരുന്നു അമേരിക്കയുടെ ഉപരോധം. പക്ഷെ റഷ്യയെ പ്രകോപിപ്പിക്കാനാണ് അമേരിക്ക ഇത്തരമൊരു നടപടിയെടുത്തതെങ്കിലും അത് ആഗോള എണ്ണ വിപണിയെ തന്നെയാണ് ബാധിക്കുക.
അധികാരം വിട്ട് ഇറങ്ങുന്നതിന് മുമ്പ് ഇങ്ങനെ ആവുന്ന വിധത്തിലെല്ലാം യുക്രെയ്‌നെ കരകയറ്റാന്‍ ബൈഡന്‍ ശ്രമിക്കുന്നുണ്ട്. യുക്രെയ്നിലേക്ക് അയയ്ക്കാന്‍ കോണ്‍ഗ്രസ് അധികാരപ്പെടുത്തിയ പണത്തിന്റെ അത്രയും പണം തന്നെ അവരെത്തുന്നതിന് മുമ്പ് യുക്രെയ്‌നിലെത്തിക്കാന്‍ ബൈഡന്‍ ഭരണകൂടം തിടുക്കം കൂട്ടുന്നുണ്ടെങ്കിലും കാലാവധി അടുത്ത ആഴ്ച അവസാനിക്കാനിരിക്കെ അത് മുഴുവന്‍ വിതരണം ചെയ്യാന്‍ സാധിക്കുമോയെന്ന ചോദ്യവും ഉയരുന്നുണ്ട്.