ഗാസയില്‍ രാജ്യാന്തര സേന അംഗീകരിച്ച് ഐക്യരാഷ്ട്ര സംഘടന; എതിര്‍പ്പുമായി ഹമാസ്

ഡോണള്‍ഡ് ട്രംപിന്റെ ഗാസ സമാധാന പദ്ധതിയെ ശക്തിപ്പെടുത്താന്‍ തയ്യാറാക്കിയ യുഎസ് പ്രമേയത്തിന് അനുകൂലമായി അംഗങ്ങള്‍ വോട്ട് ചെയ്തു. വോട്ടെടുപ്പില്‍ നിന്നും റഷ്യയും ചൈനയും വിട്ടുനിന്നു

author-image
Biju
New Update
hamas 3

വാഷിങ്ടണ്‍: ഗാസയില്‍ രാജ്യാന്തര സേനയെ നിയോഗിക്കാനുള്ള യുഎസ് പ്രമേയത്തിന് അംഗീകാരം നല്‍കി ഐക്യരാഷ്ട്ര സംഘടനയുടെ രക്ഷാസമിതി. ഡോണള്‍ഡ് ട്രംപിന്റെ ഗാസ സമാധാന പദ്ധതിയെ ശക്തിപ്പെടുത്താന്‍ തയ്യാറാക്കിയ യുഎസ് പ്രമേയത്തിന് അനുകൂലമായി അംഗങ്ങള്‍ വോട്ട് ചെയ്തു. വോട്ടെടുപ്പില്‍ നിന്നും റഷ്യയും ചൈനയും വിട്ടുനിന്നു. സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രത്തിലേക്കുള്ള ചുവടുവയ്പ്പാണ് പുതിയ പ്രമേയം. 

പ്രമേയം ചരിത്രപരമാണെന്നു വോട്ടെടുപ്പിനു ശേഷം ഐക്യരാഷ്ട്ര സംഘടനയുടെ യുഎസ് അംബാസഡര്‍ മൈക്ക് വാള്‍ട്ട്‌സ് പറഞ്ഞു. പ്രമേയം ഗാസയെ അഭിവൃദ്ധിപ്പെടുത്തുമെന്നും സുരക്ഷിതമായി ജീവിക്കാന്‍ അനുവദിക്കുന്ന അന്തരീക്ഷത്തിനും വഴിയൊരുക്കുന്ന സുപ്രധാന ചുവടുവയ്പ്പാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. 

യുഎസ് പ്രമേയത്തിനെതിരെ ഹമാസും പലസ്തീനിലെ മറ്റ് ചില സംഘങ്ങളും മുന്നറിയിപ്പുമായി രംഗത്ത് എത്തി. ഇത് തങ്ങളുടെ മേല്‍ രാജ്യാന്തര നയം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണെന്നാണ് അവരുടെ വാദം. പ്രമേയം ഇസ്രയേലിന് അനുകൂലമാകുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. തങ്ങളുടെ കാര്യങ്ങള്‍ നിശ്ചയിക്കാന്‍ തങ്ങള്‍ക്ക് ശേഷിയുണ്ടെന്നാണ് ഇവരുടെ പക്ഷം. പ്രമേയ പ്രകാരം രൂപീകരിക്കുന്ന സമാധാന സേനയില്‍ ഇസ്രയേല്‍ ഉണ്ടാകരുതെന്നും അവര്‍ നിര്‍ദ്ദേശിക്കുന്നു. ഗാസയെ സൈനിക മുക്തവും ഹമാസിനെ ആയുധ മുക്തവും ആക്കണമെന്നാണ് ഇസ്രയേലിന്റെ പക്ഷം. ഇത് സാധാരണ നിലയില്‍ നടക്കില്ലെങ്കില്‍ കഠിനമായ മാര്‍ഗങ്ങള്‍ കൈക്കൊള്ളണമെന്ന നിര്‍ദ്ദേശവും നെതന്യാഹു മുന്നോട്ടു വയ്ക്കുന്നുണ്ട്.