The strike was the first by US forces in Iraq since February (Representational)
ബാഗ്ദാദ്: ഇറാഖിൽ വ്യോമാക്രമണം നടത്തി അമേരിക്കൻ സേന.ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടതായും നിരവധി പേർക്ക് പരിക്കേറ്റതായുമാണ് റിപ്പോർട്ട്.ഫെബ്രുവരി മാസത്തിന് ശേഷം അമേരിക്കൻ സേന ഇറാഖിൽ നടത്തുന്ന ആദ്യ വ്യോമാക്രമണമാണിത്. അതെസമയം പ്രതിരോധം മുൻനിർത്തിയായിരുന്നു ആക്രമണമെന്നും അമേരിക്കൻ സേനയ്ക്കും സഖ്യസേനകൾക്കും നേരെ ഡ്രോൺ ആക്രമണം നടത്താൻ തയ്യാറെടുത്തിരുന്നവരെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നുമാണ് അമേരിക്കൻ സേനാ വൃത്തങ്ങളുടെ വിശദീകരണം.
ഇന്നലെ രാത്രിയോടെ ഇറാഖിലെ ബാബിലോൺ പ്രവിശ്യയിലായിരുന്നു ആക്രമണം.ആളില്ലാ വിമാനങ്ങൾ ഉപയോഗിച്ചു കൊണ്ട് അമേരിക്കൻ സേനയ്ക്ക് നേരെ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നവരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് സേനാ വൃത്തങ്ങൾ വിശദീകരിച്ചു.
സ്വയം പ്രതിരോധത്തിന് തങ്ങൾക്ക് എപ്പോഴും അവകാശമുണ്ടെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ മടിക്കില്ലെന്നും അമേരിക്കൻ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ആക്രമണം നടന്ന വിവരം ഇറാഖിലെ സുരക്ഷാ സേനയുമായി ബന്ധപ്പെട്ടവരും സ്ഥിരീകരിച്ചു. നിരവധിപ്പേർക്ക് ഗുരുതര പരിക്കുള്ളതിനാൽ മരണ സംഖ്യ ഉയരാനും സാധ്യതയുണ്ടെന്ന് വാർത്താ ഏജൻസികളും റിപ്പോർട്ട് ചെയ്യുന്നു.
ഇറാഖിൻ ഐൻ അൽ അസദിലെ അമേരിക്കൻ സേനാ താവളത്തിന് നേരെ അടുത്തിടെ രണ്ട് ആക്രമണങ്ങളുണ്ടായിരുന്നു. നിരവധി തവണ റോക്കറ്റ് ആക്രമണ ശ്രമങ്ങളും ഉണ്ടായെന്ന് അമേരിക്കൻ ഉദ്യോഗസ്ഥർ വിശഗീകരിക്കുന്നു. ജൂലൈ 16ന് ആക്രമണം നടത്താൻ ശ്രമിച്ച രണ്ട് ഡ്രോണുകൾ തകർത്തതായും ചെറിയ നാശനഷ്ടങ്ങൾ ഇതുമൂലം ഉണ്ടായതായും പെന്റഗൺ അറിയിച്ചിരുന്നു.