ട്രംപിന്റെ പുതിയനയം; ആയിരക്കണക്കിന് ഇന്ത്യക്കാരുടെ ജോലി നഷ്ടമായേക്കും

2025 ഒക്ടോബര്‍ 30-നോ അതിനുശേഷമോ ഇഎഡി പുതുക്കുന്നതിനായി അപേക്ഷ നല്‍കുന്നവര്‍ക്ക് ഇനി ഓട്ടോമാറ്റിക് എക്സ്റ്റന്‍ഷന്‍ ലഭിക്കില്ലെന്നാണ് ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.

author-image
Biju
New Update
Setwte

Donald Trump

വാഷിങ്ടണ്‍: യുഎസില്‍ ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്‌മെന്റ് (ഡിഎച്ച്എസ്) കൊണ്ടുവന്ന പുതിയ നയമാറ്റം കാരണം ആയിരക്കണക്കിന് ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്കും അവരുടെ ആശ്രിതര്‍ക്കും തൊഴില്‍ നഷ്ടപ്പെട്ടേക്കുമെന്ന് റിപ്പോര്‍ട്ട്. 

കുടിയേറ്റ തൊഴിലാളികള്‍ക്കുള്ള തൊഴില്‍ അംഗീകാര രേഖകളുടെ ഓട്ടോമാറ്റിക് എക്സ്റ്റന്‍ഷന്‍ അനുവദിക്കുന്നത് യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി നിര്‍ത്തിവെച്ചിരുന്നു. ഇത് യഥാസമയം പുതുക്കി നല്‍കാത്തപക്ഷം നിരവധി തൊഴിലാളികളെ നേരിട്ട് ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്.

2025 ഒക്ടോബര്‍ 30-നോ അതിനുശേഷമോ ഇഎഡി പുതുക്കുന്നതിനായി അപേക്ഷ നല്‍കുന്നവര്‍ക്ക് ഇനി ഓട്ടോമാറ്റിക് എക്സ്റ്റന്‍ഷന്‍ ലഭിക്കില്ലെന്നാണ് ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. വ്യാഴാഴ്ച മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. വിശദ പരിശോധനകള്‍ക്ക് ശേഷം മാത്രമേ ഇനി മുതല്‍ അപേക്ഷകള്‍ക്ക് അപ്രൂവല്‍ ലഭിക്കൂ എന്നാണ് പ്രസ്താവനയില്‍ ഡിഎച്ച്എസ് അറിയിച്ചത്.

ഇഎഡി പുതുക്കാന്‍ അപേക്ഷ നല്‍കിയ ശേഷം 540 ദിവസം വരെ യുഎസില്‍ ജോലിയില്‍ തുടരാമായിരുന്നു. എന്നാല്‍ പുതിയ നിയമം അനുസരിച്ച് നിലവിലെ കാലാവധി തീരുംമുമ്പ് ഇഎഡി പുതുക്കലിന് അംഗീകാരം ലഭിച്ചിട്ടില്ലാത്ത ആരെങ്കിലും ഉണ്ടെങ്കില്‍ ഉടന്‍ ജോലി നിര്‍ത്തണമെന്നാണ് നിര്‍ദേശം.

ഇഎഡി യുടെ കാലാവധി തീരുന്നതിന് 180 ദിവസം മുമ്പ് അത് പുതുക്കാനുള്ള അപേക്ഷ നല്‍കേണ്ടതുണ്ട്. ഇഎഡി പുതുക്കല്‍ അപേക്ഷ ഫയല്‍ ചെയ്യാന്‍ എത്രത്തോളം വൈകുന്നോ അത്രത്തോളം അവര്‍ക്ക് തൊഴില്‍ അംഗീകാരത്തിലോ ഡോക്യുമെന്റേഷനിലോ താത്കാലിക വീഴ്ച അനുഭവപ്പെടാനുള്ള സാധ്യതയേറെയാണെന്ന് ഡിഎച്ച്എസ് അറിയിച്ചു.

ട്രംപ് ഭരണകൂടത്തിന്റെ പുതിയ നീക്കം ഏറ്റവും കൂടുതല്‍ ബാധിക്കുക ഇന്ത്യന്‍ പ്രൊഫഷണലുകളെ ആയിരിക്കുമെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനകം തന്നെ ഇന്ത്യക്കാരില്‍ ഏറെപേരും ഗ്രീന്‍ കാര്‍ഡ് വിസാ കാലാവധിയുമായി ബന്ധപ്പെട്ട് പ്രതിസന്ധി നേരിടുന്നുണ്ട്.