റിയാദിലെ യുഎസ് എംബസിയില്‍ വന്‍ ഡ്രോണ്‍ ആക്രമണം

ആക്രമണ സമയത്ത് എംബസി ഒഴിഞ്ഞുകിടക്കുകയായിരുന്നുവെന്നും ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നും ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഇതിനുപിന്നാലെ റിയാദിലെ യുഎസ് എംബസി അമേരിക്കന്‍ പൗരന്മാരോട് ഉടനടി സുരക്ഷിത സ്ഥാനങ്ങളില്‍ അഭയം പ്രാപിക്കാന്‍ നിര്‍ദേശം നല്‍കി.

author-image
Biju
New Update
riyad

റിയാദ്: സൗദി അറേബ്യയിലെ റിയാദിലുള്ള യുഎസ് എംബസിക്ക് നേരെ രണ്ട് ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമണം ഉണ്ടായതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണത്തെത്തുടര്‍ന്ന് കെട്ടിടത്തില്‍ ചെറിയ രീതിയിലുള്ള തീപിടിത്തവും നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ആക്രമണ സമയത്ത് എംബസി ഒഴിഞ്ഞുകിടക്കുകയായിരുന്നുവെന്നും ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നും ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഇതിനുപിന്നാലെ റിയാദിലെ യുഎസ് എംബസി അമേരിക്കന്‍ പൗരന്മാരോട് ഉടനടി സുരക്ഷിത സ്ഥാനങ്ങളില്‍ അഭയം പ്രാപിക്കാന്‍ നിര്‍ദേശം നല്‍കി. 

ലെബനനിലെ ബെയ്‌റൂട്ടിലുള്ള ഹിസ്ബുള്ള കേന്ദ്രമായ ദാഹിയയിലെ താമസക്കാര്‍ക്ക് ഇസ്രായേല്‍ സൈന്യം വീണ്ടും ഒഴിപ്പിക്കല്‍ മുന്നറിയിപ്പ് നല്‍കി. മൂന്ന് മണിക്കൂറിനിടെ നല്‍കുന്ന രണ്ടാമത്തെ മുന്നറിയിപ്പാണിത്. ഈ പ്രദേശം നിലവില്‍ ഇസ്രായേല്‍ ആക്രമണത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. തങ്ങളുടെ കേന്ദ്രങ്ങള്‍ ഒരു മണിക്കൂര്‍ മുമ്പ് ആക്രമിക്കപ്പെട്ടതായി ഹിസ്ബുള്ളയുടെ ഉടമസ്ഥതയിലുള്ള അല്‍ മനാര്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, മേഖലയിലെ സംഘര്‍ഷങ്ങളെത്തുടര്‍ന്ന് കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ സഹായിക്കുന്നതിനായി ഇത്തിഹാദ് എയര്‍വേയ്സ് അബുദാബിയില്‍ നിന്ന് ഇന്ത്യയിലേക്ക് വിമാന സര്‍വീസ് നടത്തി.

ഇന്നലെയും ഇറാനുനേരെ അമേരിക്കയും ഇസ്രായേലും ബോംബാക്രമണം നടത്തുകയും, മേഖലയിലുടനീളമുള്ള യുഎസ് സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് ഇറാന്‍ തിരിച്ചടിക്കുകയും ചെയ്തു. സിവിലിയന്‍-സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇറാന്‍ നടത്തിയ മൂന്നാം തരംഗ മിസൈല്‍ ആക്രമണങ്ങളെ തടഞ്ഞതായി യുഎഇ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. 

യുഎസ്-ഇറാന്‍ സംഘര്‍ഷം ആരംഭിച്ചതുമുതല്‍ ഇതുവരെ 90 ബാലിസ്റ്റിക് മിസൈലുകള്‍, 24 ഡ്രോണുകള്‍, മൂന്ന് ക്രൂയിസ് മിസൈലുകള്‍, രണ്ട് സു-24 യുദ്ധവിമാനങ്ങള്‍ എന്നിവ വിജയകരമായി തടഞ്ഞതായി ഖത്തര്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.