യുഎസില്‍ വിമാന സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കുന്നു, വലഞ്ഞ് ജനങ്ങള്‍

ന്യൂയോര്‍ക്ക്, ലൊസാഞ്ചലസ്, ഷിക്കാഗോ എന്നിവയുള്‍പ്പെടെ യുഎസിലുടനീളമുള്ള ഏറ്റവും തിരക്കേറിയ 40 വിമാനത്താവളങ്ങളിലെ വിമാനങ്ങള്‍ വെട്ടിക്കുറയ്ക്കാനാണ് ഉത്തരവ്. എന്നാല്‍ അതിന്റെ ആഘാതം പല ചെറിയ വിമാനത്താവളങ്ങളെയും ബാധിക്കും

author-image
Biju
New Update
u s flight

വാഷിങ്ടണ്‍: സര്‍ക്കാര്‍ ഷട്ട്ഡൗണ്‍ കാരണം യുഎസില്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കുന്നു. രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലെ ഗതാഗതം കുറയ്ക്കാനുള്ള ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്റെ ഉത്തരവ് പ്രകാരം വ്യാഴാഴ്ച മുതല്‍ നൂറുകണക്കിന് വിമാനങ്ങള്‍ റദ്ദാക്കാന്‍ തുടങ്ങി. ഇന്ന് സര്‍വീസ് നടത്തേണ്ട അഞ്ഞൂറോളം വിമാനങ്ങളും വെട്ടിക്കുറച്ചു. വിമാന തടസങ്ങള്‍ നിരീക്ഷിക്കുന്ന വെബ്സൈറ്റായ ഫ്‌ലൈറ്റ്അവെയര്‍ പ്രകാരം, വ്യാഴാഴ്ച ഉച്ചയോടെ റദ്ദാക്കലുകളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചു. ജീവനക്കാരുടെ എണ്ണത്തിലുണ്ടായ കുറവ് കാരണം പല വിമാനത്താവളങ്ങളും പ്രതിസന്ധി നേരിടുന്നുണ്ട്.

ന്യൂയോര്‍ക്ക്, ലൊസാഞ്ചലസ്, ഷിക്കാഗോ എന്നിവയുള്‍പ്പെടെ യുഎസിലുടനീളമുള്ള ഏറ്റവും തിരക്കേറിയ 40 വിമാനത്താവളങ്ങളിലെ വിമാനങ്ങള്‍ വെട്ടിക്കുറയ്ക്കാനാണ് ഉത്തരവ്. എന്നാല്‍ അതിന്റെ ആഘാതം പല ചെറിയ വിമാനത്താവളങ്ങളെയും ബാധിക്കും. വിമാന ഷെഡ്യൂളുകളില്‍ 10 ശതമാനം കുറവ് വരുത്താന്‍ വിമാനക്കമ്പനികള്‍ ഘട്ടംഘട്ടമായി നടപടി സ്വീകരിക്കുമെന്നാണ് വിവരം. 

യാത്രക്കാര്‍ മുന്‍കൂട്ടി യാത്രാ പദ്ധതികള്‍ മാറ്റുകയോ റദ്ദാക്കുകയോ ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. വാരാന്ത്യത്തിലേക്കും അതിനുശേഷമുള്ള യാത്രകള്‍ക്കും പദ്ധതികളുള്ള യാത്രക്കാര്‍ തങ്ങളുടെ വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്തതുപോലെ പുറപ്പെടുമോ എന്ന് അറിയാതെ ആശങ്കയിലാണ്.

തിരക്കേറിയ കണക്റ്റിങ് ഹബുകളായ അറ്റ്‌ലാന്റ, ഡെന്‍വര്‍, ഒര്‍ലാന്‍ഡോ, മയാമി, സാന്‍ ഫ്രാന്‍സിസ്‌കോ എന്നിവയുള്‍പ്പെടെയുള്ള ജനപ്രിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സര്‍വീസുകളെയും വിമാനം റദ്ദാക്കുന്നത് ബാധിച്ചു. ഡാലസ്, ഹൂസ്റ്റണ്‍, ഷിക്കാഗോ തുടങ്ങിയ ചില വലിയ നഗരങ്ങളില്‍ ഒന്നിലധികം വിമാനത്താവളങ്ങളെ ഇത് ബാധിക്കും.