പശ്ചിമേഷ്യന്‍ സംഘര്‍ഷം മൂന്നാം ദിവസം; അടിയും തിരിച്ചടിയും തുടരുന്നു

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ കൊലപാതകത്തില്‍ നിലപാട് കടുപ്പിച്ചിരിക്കുകയാണ് ഇറാന്‍. ഖമനയിയുടെ തന്നെ പാത പിന്തുടരുമെന്ന് വ്യക്തമാക്കി ഇറാന്‍ പ്രസിഡന്റ് മസൂദ് പെഷസ്‌കിയാനും വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും രംഗത്തെത്തി

author-image
Biju
New Update
attack

ദുബായ്: പശ്ചിമേഷ്യയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു. ഇറാനില്‍ ഇസ്രയേല്‍
ആക്രമണം ശക്തമായി തുടരുകയാണ്. ഇസ്രയേലില്‍ ഇറാനും ഹിസ്ബുള്ളയും ആക്രമണം നടത്തുന്നുണ്ട്. ഇസ്രയേലില്‍ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ ഒന്‍പത് മരണം. ഇസ്രയേലിലെ ബെയ്റ്റ് ഷെമേഷിലായിരുന്നു ആക്രമണം നടന്നത്. ആക്രമണത്തില്‍ 27 പേര്‍ക്ക് പരിക്കേറ്റു. ഗള്‍ഫ് രാജ്യങ്ങളിലെ യുഎസ് സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയുള്ള ഇറാന്‍ ആക്രമണം ശക്തമായി തുടരുന്നുണ്ട്. അതിര്‍ത്തി കടന്നുള്ള നീക്കങ്ങള്‍ക്ക് മറുപടി പറയേണ്ടി വരുമെന്ന് ജിസിസി രാജ്യങ്ങള്‍ ഇറാന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ കൊലപാതകത്തില്‍ നിലപാട് കടുപ്പിച്ചിരിക്കുകയാണ് ഇറാന്‍. ഖമേനിയുടെ തന്നെ പാത പിന്തുടരുമെന്ന് വ്യക്തമാക്കി ഇറാന്‍ പ്രസിഡന്റ് മസൂദ് പെഷസ്‌കിയാനും വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും രംഗത്തെത്തി. ഇസ്ലാമിക് റിപ്പബ്ലിക്ക് ഓഫ് ഇറാന്റെ സായുധസേന ആക്രമണം ശക്തമാക്കുമെന്ന് മസൂദ് പെഷസ്‌കിയാന്‍ പറഞ്ഞു. ശത്രുവിന്റെ സൈനിക കേന്ദ്രങ്ങള്‍ തകര്‍ക്കും. ഖമനയിയുടെ രക്തം വെറുതെയാകില്ലെന്നും പകരം വീട്ടുമെന്നും മസൂദ് പെഷസ്‌കിയാന്‍ പറഞ്ഞു. അതിനിടെ അമേരിക്കയുടെ പടക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണ്‍ ആക്രമിച്ചെന്ന വാദവുമായി ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് രംഗത്തെത്തി. എന്നാല്‍ അമേരിക്ക ഇത് തള്ളി. ഇറാന്റെ മിസൈലുകള്‍ക്ക് പടക്കപ്പലിന്റെ അടുത്ത് പോലും എത്താന്‍ കഴിഞ്ഞില്ലെന്ന് അമേരിക്ക പറഞ്ഞു. അതേസമയം, ഇറാനെതിരായ ആക്രമണത്തിനിടെ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടതായി യുഎസ് സ്ഥിരീകരിച്ചിട്ടുണ്ട്.

റാനിലെ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ്(ഐആര്‍ജിസി) ആസ്ഥാനം തകര്‍ത്തെന്ന അവകാശവാദവുമായി അമേരിക്ക. ഐആര്‍ജിസിക്ക് ഇനിയൊരു ആസ്ഥാനമില്ലെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പ്രതികരിച്ചു. കഴിഞ്ഞ 47 വര്‍ഷത്തിനിടെ ആയിരത്തിലധികം അമേരിക്കക്കാരുടെ മരണത്തിന് ഐആര്‍ജിസി ഉത്തരവാദിയാണ്. പാമ്പിന്റെ തല വെട്ടി മാറ്റി, ഐആര്‍ജിസിക്ക് ഇനി ആസ്ഥാനമില്ല എന്നാണ് ആക്രമണ വിവരം പങ്കുവെച്ച് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് എക്സില്‍ കുറിച്ചത്.

ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെയുള്ള ഇറാന്‍ ആക്രമണത്തില്‍ മുന്നറിയിപ്പുമായി ജിസിസിയിലേത് അടക്കമുള്ള ഏഴ് രാജ്യങ്ങള്‍. വിവേചനരഹിതവും ക്രൂരവുമായ മിസൈല്‍ ആക്രമണങ്ങളാണ് നടന്നതെന്നും തങ്ങള്‍ക്കും തിരിച്ചടിക്കാനുള്ള അവകാശമുണ്ടെന്നുമാണ് രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കിയത്. യുഎസ്, ജോര്‍ദാന്‍, കുവൈറ്റ്, ഖത്തര്‍, സൗദി അറേബ്യ, യുഎഇ, ബഹ്റൈന്‍ എന്നീ ഏഴ് രാജ്യങ്ങള്‍ ഒരുമിച്ച് പുറത്തിറക്കിയ സംയുക്തപ്രസ്താവനയിലാണ് ഇറാന് മുന്നറിയിപ്പ് നല്‍കുന്നത്. ജിസിസി രാജ്യമായ ഒമാന്‍ പ്രസ്താവനയുടെ ഭാഗമായിട്ടില്ല. അതേസമയം, ഗള്‍ഫ് മേഖലകളിലെ യുഎസ് സൈനിക കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചാണ് തങ്ങളുടെ ആക്രമണമെന്നാണ് ഇറാന്റെ നിലപാട്.