/kalakaumudi/media/media_files/2025/08/26/trump-2025-08-26-18-28-16.jpg)
വാഷിംഗ്ടണ്‍: ഇന്ത്യക്കെതിരെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച 25 ശതമാനം അധിക തീരുവയടക്കം മൊത്തം 50 ശതമാനം തീരുവ നടപടിയില്‍ കടുത്ത നിലപാട് തുടര്‍ന്ന് അമേരിക്ക. തിരുമാനത്തില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ഇന്ത്യയെ പരാമര്‍ശിച്ച് അമേരിക്ക നോട്ടീസും പുറത്തിറക്കി.
ഇന്ത്യയില്‍നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് ട്രംപ് പ്രഖ്യാപിച്ച അധിക തീരുവ ബുധനാഴ്ച അര്‍ധരാത്രി (ഇന്ത്യന്‍ സമയം വ്യാഴാഴ്ച രാവിലെ 9:30) പ്രാബല്യത്തില്‍ വരുമെന്നാണ് നോട്ടീസില്‍ പറയുന്നത്. യു എസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ വകുപ്പാണ് നോട്ടീസ് പുറത്തിറക്കിയത്.
റഷ്യ - യുക്രൈന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തിലും ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നത് അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ തീരുവ നടപടിയെന്ന് നോട്ടീസ് വ്യക്തമാക്കിയിട്ടുണ്ട്.
ഈ തീരുവ വര്‍ധനയ്ക്ക് പ്രതികാരമായി യു എസ് ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ പ്രതികാര തീരുവകള്‍ ഏര്‍പ്പെടുത്തുന്നത് ഇന്ത്യ പരിഗണിക്കുന്നതായി വിദേശകാര്യ മന്ത്രാലയം സൂചിപ്പിച്ചു. ഇതിനിടെ ട്രംപ് ഭരണകൂടത്തെ സ്വാധീനിച്ച് അധിക തീരുവ പിന്‍വലിപ്പിക്കാന്‍ ഇന്ത്യ, വാഷിംഗ്ടണില്‍ രണ്ട് സ്വകാര്യ കമ്പനികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
അതേസമയം ട്രംപ് പ്രഖ്യാപിച്ച 50 ശതമാനം തീരുവ പ്രാബല്യത്തിലാകാന്‍ മണിക്കൂറുകള്‍ ബാക്കിയുള്ളപ്പോയും ഇന്ത്യ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിറുത്തില്ലെന്ന് ഇന്ത്യ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
ഏറ്റവും കുറഞ്ഞ വിലയ്ക്ക് കിട്ടുന്നത് കൊണ്ടാണ് റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് എന്ന് റഷ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ വിനയ് കുമാര്‍ വ്യക്തമാക്കി. അധിക തീരുവ ബാധിക്കാനിടയുള്ള മേഖലകള്‍ക്ക് പാക്കേജ് ആലോചിക്കുന്നതിന് പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ യോഗം ചേരും. എത്ര സമ്മര്‍ദ്ദം ഉണ്ടായാലും കര്‍ഷകരുടെയും മത്സ്യതൊഴിലാളികളുടെയും ചെറുകിട ഉത്പാദകരുടെയും താല്പര്യം സംരക്ഷിക്കുക തന്നെ ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിട്ടുണ്ട്.
സമ്മര്‍ദ്ദത്തിന് ഇന്ത്യ വഴങ്ങില്ലെന്ന് നരേന്ദ്ര മോദി അമേരിക്കന്‍ പ്രസിഡന്റിന് ആവര്‍ത്തിച്ച് സന്ദേശം നല്‍കുന്നതാണ് കഴിഞ്ഞ രണ്ടാഴ്ചയായി കാണുന്നത്. കര്‍ഷക താല്‍പര്യം സംരക്ഷിക്കുമെന്നും അമേരിക്ക നിര്‍ദ്ദേശിക്കുന്ന ഇളവ് കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് നല്‍കില്ലെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്ന പണം യുക്രൈനില്‍ ബോംബിടാന്‍ റഷ്യ ഉപയോഗിക്കുന്നു എന്ന് ഡോണള്‍ഡ് ട്രംപും ജെ ഡി വാന്‍സും പറഞ്ഞിരുന്നു.
എന്നാല്‍ എണ്ണ വാങ്ങുന്നത് നിറുത്താന്‍ ഉദ്ദേശിക്കുന്നില്ല എന്ന് റഷ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ വിനയ് കുമാര്‍ റഷ്യന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. വിപണിയിലെ സാഹചര്യം അനുസരിച്ചാണ് ഇന്ത്യ എണ്ണ വാങ്ങുന്നത്. എവിടെ വിലക്കുറവുണ്ടോ അവിടെ നിന്ന് ഇറക്കുമതി ചെയ്യും. നിലവില്‍ റഷ്യയില്‍ നിന്ന് വാങ്ങുന്നത് ഇന്ത്യയുടെ സാമ്പത്തിക താല്‍പര്യം സംരക്ഷിച്ചാണെന്നും അംബാസഡര്‍ വ്യക്തമാക്കി. വിദേശകാര്യമന്ത്രി എസ് ജയശങ്കറും ഇക്കാര്യം നേരത്തെ അറിയിച്ചിരുന്നു.
അമേരിക്ക പ്രതീക്ഷിക്കാത്ത ചെറുത്തുനില്‍പ്പ് തീരുവയുടെ കാര്യത്തില്‍ ഇന്ത്യ നടത്തുന്നുണ്ടെങ്കിലും പല മേഖലകളെയും അധിക തീരുവ ബാധിക്കാനാണ് സാധ്യത. സമുദ്രോത്പന്നം, ടെക്‌സ്‌റ്റൈല്‍സ്, തുകല്‍ തുടങ്ങിയ മേഖലകളില്‍ ഇതുണ്ടാക്കാവുന്ന പ്രത്യാഘാതം പ്രധാനമന്ത്രി നേരിട്ട് ചര്‍ച്ച ചെയ്യും. അമേരിക്കന്‍ തീരുവ ബാധിക്കുന്ന മേഖലകളെ സഹായിക്കാന്‍ 25000 കോടിയുടെ പാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിക്കുമെന്ന റിപ്പോര്‍ട്ട് നേരത്തെ വന്നിരുന്നു.