/kalakaumudi/media/media_files/2025/12/29/koodi-2025-12-29-09-04-42.jpg)
ഫ്‌ലോറിഡ: റഷ്യ-യുക്രൈയ്ന്‍ യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഡൊണാള്‍ഡ് ട്രംപും യുക്രൈയ്ന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ സുപ്രധാന പുരോഗതിയെന്ന് റിപ്പോര്‍ട്ട്. ഫ്‌ലോറിഡയിലെ മാര്‍-എ-ലാഗോയില്‍ വെച്ച് നടന്ന ചര്‍ച്ചയില്‍ സമാധാന കരാറിലെ തൊണ്ണൂറ് ശതമാനം കാര്യങ്ങളിലും ധാരണയായതായി ഇരു നേതാക്കളും വ്യക്തമാക്കി. എങ്കിലും ഡോണ്‍ബാസ് മേഖലയുടെ പദവി ഉള്‍പ്പെടെയുള്ള നിര്‍ണായക വിഷയങ്ങളില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്.
ചില പ്രധാന കാര്യങ്ങളില്‍ ഇനിയും കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്നും അന്തിമ കരാറിന് സമയപരിധി നല്‍കിയിട്ടില്ലെന്നും ഇരു നേതാക്കളും പറഞ്ഞു. യുക്രെയ്ന്‍-റഷ്യ യുദ്ധം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ട് യുഎസ്, യുക്രെയ്ന്‍ ടീമുകള്‍ അടുത്ത ആഴ്ച കൂടിക്കാഴ്ച നടത്തുമെന്ന് സെലെന്‍സ്‌കി പറഞ്ഞു.
സുരക്ഷാ ഉറപ്പുകള്‍
യുക്രൈയ്നിന്റെ സുരക്ഷാ ഗ്യാരണ്ടികളുടെ കാര്യത്തില്‍ നൂറു ശതമാനം ധാരണയിലെത്തിയെന്ന് സെലന്‍സ്‌കി അറിയിച്ചു. സുസ്ഥിരമായ സമാധാനത്തിലേക്കുള്ള ചവിട്ടുപടിയാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏകദേശം 95 ശതമാനം ജോലികളും പൂര്‍ത്തിയായതായി ട്രംപും സ്ഥിരീകരിച്ചു.
തര്‍ക്കവിഷയമായി ഡോണ്‍ബാസ്
കിഴക്കന്‍ യുക്രൈയ്‌നിലെ ഡോണ്‍ബാസ് മേഖലയുടെ പദവിയാണ് ചര്‍ച്ചകളിലെ പ്രധാന തടസമായി തുടരുന്നത്. ഈ വിഷയത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ വിരുദ്ധമായ നിലപാടുകളാണുള്ളതെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. റഷ്യയുടെ കൂടി സമ്മതമില്ലാതെ ഒരു സമാധാന കരാര്‍ സാധ്യമാകില്ലെന്നും അദ്ദേഹം പറഞ്ഞു.
പുനര്‍നിര്‍മ്മാണം
യുദ്ധത്തില്‍ തകര്‍ന്ന യുക്രൈയ്‌നിന്റെ പുനര്‍നിര്‍മ്മാണത്തിന് റഷ്യയും സഹായിക്കുമെന്ന് ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു. ഒരു സമാധാന കരാറിലെത്തിയ ശേഷം യുക്രൈയ്ന്‍ സന്ദര്‍ശിക്കാനും തനിക്ക് താല്‍പ്പര്യമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ത്രിരാഷ്ട്ര ചര്‍ച്ചകള്‍ക്ക് സാധ്യത
അമേരിക്ക, യുക്രൈയ്ന്‍, റഷ്യ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ഒരു സംയുക്ത കൂടിക്കാഴ്ചയ്ക്ക് ട്രംപ് നിര്‍ദേശിച്ചു. ഇതിനായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനും താല്‍പ്പര്യപ്പെടുന്നുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു.
അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഇരുപക്ഷത്തെയും പ്രതിനിധി സംഘങ്ങള്‍ ബാക്കിയുള്ള പത്തു ശതമാനം കാര്യങ്ങളില്‍ ധാരണയിലെത്താന്‍ വീണ്ടും ചര്‍ച്ചകള്‍ നടത്തും. സമാധാന നീക്കങ്ങള്‍ പുരോഗമിക്കുമ്പോഴും, യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യ തയ്യാറല്ലെന്നും അവര്‍ യുക്രൈയ്‌നിന് കൂടുതല്‍ ദുരിതങ്ങള്‍ നല്‍കാനാണ് ശ്രമിക്കുന്നതെന്നും കീവില്‍ നടന്ന വ്യോമാക്രമണങ്ങളെ സൂചിപ്പിച്ച് സെലന്‍സ്‌കി കുറ്റപ്പെടുത്തി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
