ഇന്ത്യ പാക് വെടി നിർത്തലിൽ വ്യാപാരക്കരാർ ഉപയോഗിച്ചെന്ന് ആവർത്തിച്ച് അമേരിക്ക: യു എസ് കോടതിയിൽ സത്യവാങ്മൂലം നൽകി

ഇന്ത്യാ- പാകിസ്താൻ സംഘർഷം അവസാനിപ്പിക്കാൻ വ്യാപാരക്കരാർ ഉപയോഗിച്ചുവെന്ന വാദത്തിൽ ഉറച്ച് ട്രംപ് ഭരണകൂടം. ഇക്കാര്യം ആവർത്തിച്ച് യു.എസ് കൊമേഴ്സ് സെക്രട്ടറി ഹൊവാർഡ് ലുട്‌നിക് യു.എസ് കോടതിയിൽ സത്യവാങ്മൂലം നൽകി.

author-image
Aswathy
New Update
Trummm

വാഷിങ്ടൺ: ഇന്ത്യാ- പാകിസ്താൻ സംഘർഷം അവസാനിപ്പിക്കാൻ വ്യാപാരക്കരാർ ഉപയോഗിച്ചുവെന്ന വാദത്തിൽ ഉറച്ച് ട്രംപ് ഭരണകൂടം. ഇക്കാര്യം ആവർത്തിച്ച് യു.എസ് കൊമേഴ്സ് സെക്രട്ടറി ഹൊവാർഡ് ലുട്‌നിക് യു.എസ് കോടതിയിൽ സത്യവാങ്മൂലം നൽകി. ഇതോടെ ഇതുവരെ പ്രസ്‌താവനകളിൽ മാത്രമായി ഒതുങ്ങി നിന്ന അവകാശവാദങ്ങൾക്ക് ഔദ്യോഗിക സ്വഭാവം കൈവന്നു.

ഇന്ത്യയും പാകിസ്‌താനും തമ്മിൽ വെടിനിർത്തൽ സാധ്യമായത് പ്രസിഡന്റ് ട്രമ്പിന്റെ ഇടപെടൽ മൂലമാണ് എന്നാണ് സത്യവാങ്മൂലം.ട്രമ്പിന്റ ഇടപെടലിൽ ഇരുരാജ്യങ്ങൾക്കും യു.എസുമായി വ്യാപാരബന്ധത്തിന് അനുമതി നൽകിയതുകൊണ്ട് മാത്രമാണ് വെടിനിർത്തൽ സാധ്യമായത് എന്നാണ് ഹൊവാർഡ് ലുട്‌നിക് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നത്. ട്രംപിന്റെ വ്യാപാര നയങ്ങൾക്കെതിരായ കേസുകളിൽ വാദം കേൾക്കവേയാണ് ഹൊവാർഡ് ലുട്നിക് സത്യവാങ്മൂലം സമർപ്പിച്ചത്. വ്യാപാര നയങ്ങൾക്കെതിരായ ഏതൊരു വിധിയും മേഖലയിലെ സ്ഥിരതയ്ക്കും സുരക്ഷയ്ക്കും ഭീഷണിയായി മാറുമെന്നും ലക്ഷക്കണക്കിന് ആളുകൾ മരിക്കുന്നതിന് ഇടയാക്കുമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

ഓപ്പറേഷൻ സിന്ദൂറിന് ശേഷം പാർലമെന്റിലെ പ്രതിപക്ഷ കക്ഷികൾ ട്രമ്പിന്റെ അവകാശവാദത്തെ മുൻ നിർത്തി പ്രധാനമന്ത്രിയോട് വിശദീകരണം ആവശ്യപെട്ടിരുന്നു. വെടിനിർത്തൽ ചർച്ചകൾ നയതന്ത്ര തലത്തിലും സൈനിക തലത്തിലും മാത്രമാണ് നടന്നതെന്ന് പറഞ്ഞു ട്രമ്പിന്റെ അവകാശവാദങ്ങൾ അധികാരികൾ തള്ളിക്കളയുകയും ചെയ്തിരുന്നു.പാകിസ്താനാണ് ഉന്നയിച്ചതെന്നും അതനുസരിച്ചാണ് ചർച്ചകൾ നടന്നതെന്നും ഇന്ത്യ വിശദീകരിച്ചിരുന്നു. പിന്നാലെയാണ് ഇപ്പോൾ വീണ്ടും അതെ വാദം അമേരിക്ക ആവർത്തിച്ചിരിക്കുന്നത്.

ഇന്ത്യാ-പാക് വെടിനിർത്തലിന് പിന്നിൽ ഒരുപാട് കാര്യങ്ങൾ പുറത്തുവരാനുണ്ടെന്നാണ് വിഷയം ചൂണ്ടിക്കാട്ടി മാധ്യമപ്രവർത്തകനായ രാജീവ് സർദേശായി ട്വീറ്റ്‌ ചെയ്‌തത്. യുഎസ് സർക്കാർ കോടതിയിൽ നുണ പറഞ്ഞിട്ടുണ്ടോ, അതോ ഈ വെടിനിർത്തൽ കരാറിന് പിന്നിൽ കാണുന്നതിനേക്കാൾ കൂടുതൽ കാര്യങ്ങളുണ്ടോ? എന്നും സർദേശായി ട്വീറ്റിൽ ചോദിക്കുന്നു. 

വെടിനിർത്തണമെന്ന ആവശ്യം ഇത്തരത്തിൽ ട്രംപിൻ്റെ വ്യാപാര നയങ്ങളെ അനുകൂലിച്ച് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റുബീയോ, ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സെന്ത് എന്നിവരും സത്യവാങ്മൂലം നൽകിയിട്ടുണ്ട്. ട്രംപിൻ്റെ വ്യാപാര നയങ്ങൾക്കെതിരെ ഡെമോക്രാറ്റുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ നൽകിയ ഹർജിയിലെ വാദം കേൾക്കവേയാണ് യു.എസ് സർക്കാരിന്റെ ഈ അവകാശവാദങ്ങൾ. മാൻഹാട്ടനിലെ കോർട്ട് ഓഫ് ഇന്റർനാഷണൽ ട്രേഡിലാണ് വാദം കേട്ടത്.

അതേസമയം മറ്റ് രാജ്യങ്ങൾക്ക് നികുതി ചുമത്താനുള്ള അധികാരം പ്രസിഡന്റിന് ഇല്ലെന്നാണ് കോടതി വിധിച്ചത്. ലിബറേഷൻ ഡേ താരിഫ് എന്ന പേരിൽ ഇന്ത്യ ഉൾപ്പെടെ നൂറിലധികം രാജ്യങ്ങൾക്കെതിരെ ട്രംപ് നികുതി ചുമത്തിയിരുന്നു. ഈ നീക്കം തടഞ്ഞ കോടതി നടപടി പിൻവലിക്കാൻ 10 ദിവസത്തെ സമയവും നൽകി. ഇതിനെതിരെ അപ്പീൽ പോകാനാണ് സർക്കാർ തീരുമാനം.

ceasefire India vs Pakistan america donald trump