വെനസ്വേലിയന്‍ തീരത്ത് ബി-1 ബോംബറുകള്‍ വിന്യസിച്ച് അമേരിക്ക

മയക്കുമരുന്നു ഭീകരവാദവുമായി ബന്ധപ്പെട്ട കേസുകള്‍ മഡുറോ യുഎസില്‍ നേരിടുന്നുണ്ട്. യുഎസിലേക്ക് മയക്കുമരുന്നു കടത്തുന്നതായി ആരോപിച്ച് വെനസ്വേല തീരത്ത് നിരവധി ബോട്ടുകള്‍ യുഎസ് സൈന്യം തകര്‍ത്തിരുന്നു

author-image
Biju
New Update
b1

വാഷിങ്ടണ്‍:വെനസ്വേലയുടെ തീരത്ത് ബി1 ബോംബറുകള്‍ പറത്തി യുഎസ്. പരിശീലനത്തിന്റെ ഭാഗമായി കഴിഞ്ഞയാഴ്ചയും യുഎസ് ബോംബറുകള്‍ വെനസ്വേലയുടെ തീരത്ത് എത്തിയിരുന്നു. കരീബിയന്‍ കടലിലും വെനസ്വേലയുടെ തീരത്തും സൈനിക സാന്നിധ്യം യുഎസ് വര്‍ധിപ്പിച്ചതോടെ, വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പുറത്താക്കാന്‍ ട്രംപ് ശ്രമിച്ചേക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നു.

 മയക്കുമരുന്നു ഭീകരവാദവുമായി ബന്ധപ്പെട്ട കേസുകള്‍ മഡുറോ യുഎസില്‍ നേരിടുന്നുണ്ട്. യുഎസിലേക്ക് മയക്കുമരുന്നു കടത്തുന്നതായി ആരോപിച്ച് വെനസ്വേല തീരത്ത് നിരവധി ബോട്ടുകള്‍ യുഎസ് സൈന്യം തകര്‍ത്തിരുന്നു. 

ടെക്‌സസിലെ വ്യോമത്താവളത്തില്‍നിന്ന് കരീബിയന്‍ കടലിലൂടെ വെനസ്വേല തീരത്തേക്കാണ് ബി1 ബോംബറുകള്‍ പറന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. യുഎസ് വ്യോമസേനയില്‍ ഏറ്റവും കൂടുതല്‍ ബോംബുകള്‍ വഹിക്കാന്‍ ശേഷിയുള്ള വിമാനമാണ് ബി1. 

കഴിഞ്ഞയാഴ്ച്ച ബി52 ബോംബറുകള്‍ വെനസ്വേലയുടെ തീരത്ത് പരിശീലന പറക്കല്‍ നടത്തിയിരുന്നു. എഫ് 35 ബി വിമാനങ്ങളും പരിശീലനത്തില്‍ പങ്കെടുത്തു. 8 യുദ്ധക്കപ്പലുകളും പി8 പട്രോള്‍ വിമാനങ്ങളും എംക്യു9 ഡ്രോണുകളും എഫ് 35 വിമാനങ്ങളും കരീബിയന്‍ കടലില്‍ നിരീക്ഷണം നടത്തുന്നുണ്ട്.

മയക്കുമരുന്ന് കടത്തുന്ന ബോട്ടുകള്‍ക്ക് നേരെ ആക്രമണം നടത്താന്‍ തനിക്കു നിയമപരമായ അധികാരം ഉണ്ടെന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. സമാനമായ ആക്രമണങ്ങള്‍ കരയിലും നടത്തുമെന്ന സൂചനയും നല്‍കി.

donald trump