മഡുറോയെ യുഎസില്‍ എത്തിച്ചു, ഇനി യുഎസില്‍ വിചാരണ, ജയില്‍

ഹെലികോപ്റ്ററുകള്‍ മാന്‍ഹട്ടനിലെ വെസ്റ്റ്‌സൈഡ് ഹെലിപോര്‍ട്ടില്‍ ഇറങ്ങിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മഡുറോയെ ഇപ്പോള്‍ ഡ്രഗ് എന്‍ഫോഴ്സ്മെന്റ് ഏജന്‍സിയുടെ ഓഫീസിലേക്ക് കൊണ്ടുപോകും

author-image
Biju
New Update
mm3

വാഷിങ്ടണ്‍: വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയും ഭാര്യ സിലിയ ഫ്‌ലോറസും സഞ്ചരിച്ച വിമാനം ന്യൂയോര്‍ക്കിലെ സ്റ്റുവര്‍ട്ട് എയര്‍ നാഷണല്‍ ഗാര്‍ഡ് ബേസില്‍ ഇറങ്ങി. അവിടെ നിന്ന് മാന്‍ഹട്ടനിലേക്ക് ഹെലികോപ്റ്ററില്‍ കൊണ്ടുപോയി. ഹെലികോപ്റ്ററുകള്‍ മാന്‍ഹട്ടനിലെ വെസ്റ്റ്‌സൈഡ് ഹെലിപോര്‍ട്ടില്‍ ഇറങ്ങിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മഡുറോയെ ഇപ്പോള്‍ ഡ്രഗ് എന്‍ഫോഴ്സ്മെന്റ് ഏജന്‍സിയുടെ ഓഫീസിലേക്ക് കൊണ്ടുപോകും.

അവിടെ നിന്ന്, ബ്രൂക്ലിനിലെ മെട്രോപൊളിറ്റന്‍ ഡിറ്റന്‍ഷന്‍ സെന്ററിലേക്ക് കൊണ്ടുപോകും, ??അവിടെ അടുത്തയാഴ്ച മാന്‍ഹട്ടന്‍ ഫെഡറല്‍ കോടതിയില്‍ ലഹരി മരുന്ന്, ആയുധ കുറ്റങ്ങള്‍ ചുമത്തി വിചാരണ ചെയ്യും. അതുവരെ അവിടെ ജയിലിലായിരിക്കും.

വെനസ്വേലയെ കീഴടക്കാനായി അമേരിക്കയെത്തിയത് വന്‍ യുദ്ധസന്നാഹങ്ങളോടെ. വിമാനവാഹിനിക്കപ്പലും 11 യുദ്ധക്കപ്പലുകളും ഒരു ഡസന്‍ എഫ്-35 അടക്കം യുദ്ധവിമാനങ്ങളുമുള്‍പ്പെടെ വന്‍ സന്നാഹത്തോടെയാണ് അമേരിക്ക വെനസ്വേലയില്‍ എത്തിയത്. 15,000 സൈനികരുമുണ്ടായിരുന്നു. എഫ്-35, എഫ്-22 യുദ്ധവിമാനങ്ങള്‍, ബി-1 ബോംബറുകള്‍ എന്നിങ്ങനെ 150 വിമാനങ്ങള്‍ 20 താവളങ്ങളില്‍നിന്നായി വെനസ്വേലയ്ക്ക് നേരെ പാഞ്ഞെടുക്കുകയായിരുന്നു.

സാധ്യതകളെല്ലാം വിലയിരുത്തി ഓരോ സന്ദര്‍ഭത്തിനും വേണ്ടവിധം വിമാനങ്ങളോരോന്നും ഒരുങ്ങിയിരുന്നുവെന്നും മഡുറോയുടെ വസതി വളഞ്ഞപ്പോള്‍ വെടിവയ്പുണ്ടായെന്നും ജനറല്‍ ഡാന്‍ കെയ്ന്‍ പറഞ്ഞു. യുഎസ് ഹെലികോപ്റ്ററുകളിലൊന്നിന് നേരിയ കേടുപാടുപറ്റിയെങ്കിലും തുടര്‍ന്നും പറന്നു. യുഎസ് സേനാംഗങ്ങള്‍ക്കാര്‍ക്കും പരുക്കില്ലെന്നും കൃത്യതയിലും ആസൂത്രണത്തിലും നടത്തിപ്പിലും ഏറ്റവും മികച്ച ദൗത്യമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാഷിങ്ടന്‍ സമയം പുലര്‍ച്ചെ മൂന്നോടെ മഡുറോയെയും ഭാര്യയെയും കയറ്റിയ ഹെലികോപ്റ്റര്‍ കപ്പലിലേക്കു മടങ്ങിയെത്തി. എന്നാല്‍ ദൗത്യത്തിന് ആരംഭം കുറിച്ചതായി സമൂഹമാധ്യമ പ്ലാറ്റ്‌ഫോമില്‍ ട്രംപ് അറിയിച്ച് 7 മണിക്കൂറിനു ശേഷം മാത്രമാണ്. അമേരിക്കന്‍ നാവികസേനയുടെ കസ്റ്റഡിയിലായിരുന്ന വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ ചിത്രം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുറത്തുവിട്ടു. കൈവിലങ്ങിട്ട് കണ്ണ് കെട്ടിയ നിലയിലുള്ള മഡുറോയുടെ ചിത്രം യുദ്ധക്കപ്പലിനുള്ളില്‍ നിന്നുള്ളതാണെന്ന് ട്രംപ് വ്യക്തമാക്കി. മഡുറോയും ഭാര്യയും അമേരിക്കന്‍ നീതിന്യായ വ്യവസ്ഥയ്ക്ക് മുന്നില്‍ വിചാരണ നേരിടേണ്ടി വരുമെന്നും മഡുറോ പിടിയിലായ ശേഷം ആദ്യമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് വ്യക്തമാക്കിയിരുന്നു. വെനസ്വേലയില്‍ ജനാധിപത്യപരമായ അധികാര കൈമാറ്റം പൂര്‍ത്തിയാകുന്നത് വരെ അമേരിക്ക അവിടെ ഭരണം നടത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചു.

മഡുറോയെ ഒരു ഏകാധിപതി എന്ന് വിശേഷിപ്പിച്ച ട്രംപ്, ആവശ്യമായി വന്നാല്‍ വെനസ്വേലയില്‍ ഇനിയും സൈനിക ആക്രമണം നടത്താന്‍ മടിക്കില്ലെന്ന് മുന്നറിയിപ്പ് നല്‍കി. വെനസ്വേലയില്‍ അമേരിക്കന്‍ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന ആര്‍ക്കും മഡുറോയുടെ ഗതി തന്നെ വരുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഭാവിയില്‍ അമേരിക്കന്‍ എണ്ണക്കമ്പനികള്‍ വെനസ്വേലയില്‍ നിക്ഷേപം നടത്തുമെന്നും ലാഭമുണ്ടാക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. നിലവില്‍ ഇനിയൊരു സൈനിക നീക്കം വേണ്ടിവരില്ലെന്നാണ് യുഎസ് വിലയിരുത്തലെങ്കിലും വെനസ്വേലയില്‍ അമേരിക്കന്‍ സൈന്യം അതീവ ജാഗ്രത തുടരുകയാണ്.

നേരത്തെ ഡുറോയെ അമേരിക്കന്‍ സൈന്യം പിടികൂടിയത് ഒരു ടിവി ഷോ കാണുന്നത് പോലെ തത്സമയം താന്‍ വീക്ഷിച്ചുവെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വെളിപ്പെടുത്തി.