കാര്‍ട്ടല്‍ ഓഫ് ദി സണ്‍സിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് അമേരിക്ക

അമേരിക്കന്‍ സൈന്യത്തിനും നിയമ നിര്‍വഹണ ഏജന്‍സികള്‍ക്കും ഈ സംഘടനയെ ലക്ഷ്യമിടാനും തകര്‍ക്കാനും കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന നടപടിയാണ് കാര്‍ട്ടല്‍ ഓഫ് ദി സണ്‍സിനെ വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ചത്.

author-image
Biju
New Update
cartel

വാഷിങ്ടണ്‍്: വെനസ്വേലയിലെ കാര്‍ട്ടല്‍ ഓഫ് ദി സണ്‍സിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് അമേരിക്ക. വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോ ഉള്‍പ്പെടെയുള്ള ഉന്നതര്‍ നേതൃത്വം നല്‍കുന്നതെന്ന് ആരോപിക്കപ്പെടുന്ന സംഘടനയാണ് കാര്‍ട്ടല്‍ ഓഫ് ദ് സണ്‍സ്. അമേരിക്കന്‍ സൈന്യത്തിനും നിയമ നിര്‍വഹണ ഏജന്‍സികള്‍ക്കും ഈ സംഘടനയെ ലക്ഷ്യമിടാനും തകര്‍ക്കാനും കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന നടപടിയാണ് കാര്‍ട്ടല്‍ ഓഫ് ദി സണ്‍സിനെ വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ചത്. 

വെനസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ സര്‍ക്കാര്‍ നിയമ വിരുദ്ധമാണെന്ന് ആരോപിച്ച് കഴിഞ്ഞ ഏതാനും മാസങ്ങളായി അമേരിക്ക മഡൂറോയ്‌ക്കെതിരെ സമ്മര്‍ദ്ദം ശക്തമാക്കിയിരുന്നു. എന്നാല്‍ അമേരിക്കയുടെ തീരുമാനം പരിഹാസ്യമായ ഏറ്റവും പുതിയ നുണ എന്നാണ് വെനസ്വേല പ്രതികരിച്ചത്. ഇല്ലാത്ത സംഘടനയെയാണ് അമേരിക്ക ഭീകര സംഘടനയായി പ്രഖ്യാപിച്ചിരിക്കുന്നതെന്നാണ് വെനസ്വേല സര്‍ക്കാര്‍ പ്രതികരിക്കുന്നത്.

തങ്ങളുടെ എണ്ണപ്പാടങ്ങള്‍ ലക്ഷ്യമിട്ട് സര്‍ക്കാരിനെ താഴെയിറക്കാനുള്ള യുഎസ് ഗൂഡതന്ത്രമായാണ് നീക്കത്തെ വെനസ്വേ വിലയിരുത്തുന്നത്. കാര്‍ട്ടല്‍ ഓഫ് ദി സണ്‍സ് ലഹരിക്കടത്തിന് വെനസ്വേലയെ സഹായിക്കുന്നുവെന്നാണ് യുഎസ് ആരോപണങ്ങളില്‍ പ്രധാനം. വെനസ്വേലയുടെ ആഭ്യന്തര നീതിന്യായ മന്ത്രിയായ ദിയോസ്ദാഡോ കാബെല്ലോ യുഎസ് നീക്കത്തെ പുതിയ കണ്ടെത്തലെന്നാണ് പരിഹസിച്ചത്. കാബെല്ലോയും ഈ സംഘടനയുടെ സുപ്രധാന ഭാഗമെന്നാണ് അമേരിക്ക ആരോപിക്കുന്നത്. 

തങ്ങള്‍ക്ക് താല്‍പര്യമില്ലാത്തവരെ ലക്ഷ്യമിടാന്‍ അമേരിക്ക തന്ത്രങ്ങള്‍ മെനയുന്നുവെന്നാണ് കാബെല്ലോ അന്തര്‍ ദേശീയ മാധ്യമങ്ങളോട് വിശദമാക്കിയത്. ആരെങ്കിലും തങ്ങളുടെ നിയന്ത്രണത്തില്‍ നില്‍ക്കുന്നില്ലെന്ന് തോന്നിയാല്‍ പ്രതികാര നടപടിയായി ഇത്തരം തീരുമാനങ്ങള്‍ അമേരിക്ക എടുക്കുന്നുവെന്ന് കാബെല്ലോ പ്രതികരിച്ചു. ഇത്തരമൊരു സംഘടന നില നില്‍ക്കുന്നില്ലെന്ന വെനസ്വേലയുടെ വാദത്തിന് പിന്തുണയുമായി കൊളംബിയയും എത്തിയിട്ടുണ്ട്.

തങ്ങളെ അനുസരിക്കാത്ത സര്‍ക്കാരുകളെ താഴെയിറക്കാനുള്ള അമേരിക്കയുടെ തന്ത്രമായാണ് കൊളംബിയ അമേരിക്കന്‍ തീരുമാനത്തെ വിലയിരുത്തുന്നത്. എന്നാല്‍ കാര്‍ട്ടല്‍ ഓഫ് ദി സണ്‍സ് നിലനില്‍ക്കുന്നു എന്നു മാത്രമല്ല, അത് വെനിസ്വേലയുടെ സൈന്യം, ഇന്റലിജന്‍സ്, നിയമനിര്‍മ്മാണ സഭ, ജുഡീഷ്യറി എന്നിവയെ അഴിമതിയില്‍ മുക്കിയെന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വിശദമാക്കുന്നത്. എന്നാല്‍ സത്യം ഈ രണ്ട് വാദങ്ങള്‍ക്കും ഇടയിലാണെന്നാണ് അന്താരാഷ്ട്ര വിദഗ്ധരെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. 

1990കളിലാണ് കാര്‍ട്ടല്‍ ഓഫ് ദി സണ്‍സ് എന്ന പേര് കേള്‍ക്കാന്‍ തുടങ്ങിയത്. വെനസ്വേലയിലെ ലഹരി കാര്‍ട്ടലുകളുടെ നേതൃത്വത്തിലുള്ളവരെ വിശേഷിപ്പിക്കാന്‍ വെനസ്വേലയിലെ മാധ്യമങ്ങളാണ് ഈ പേര് ആദ്യം പ്രയോഗിച്ചത്. വെനസ്വേലയിലെ ദേശീയ സേനയിലെ ഉന്നതന് ലഹരി സംഘങ്ങളുമായി ഉള്ള ബന്ധത്തേക്കുറിച്ചുള്ള വാര്‍ത്തകളിലാണ് ഈ പദം പ്രയോഗിക്കപ്പെട്ട് തുടങ്ങിയത്.

മുതിര്‍ന്ന സൈനിക പദവിയിലുള്ളവരെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന സൂര്യന്റെ അടയാളമായിരുന്നു ഈ പേരിന് പിന്നില്‍. ലോകത്തില്‍ ഏറ്റവും കൂടുതല്‍ കൊക്കെയ്ന്‍ നിര്‍മ്മിക്കുന്ന കൊളംബിയയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നാലെ 1980കളുടെ അവസാനവും 1990കളുടെ തുടക്കത്തിലുമാണ് ഈ സംഘടന പ്രവര്‍ത്തനം സജീവമാക്കിയതെന്നാണ് സംഘടിത കുറ്റകൃത്യങ്ങളേക്കുറിച്ച് പഠിക്കുന്ന വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

അക്കാലത്ത് വെനസ്വേലയിലെ നഗരങ്ങളിലെ ലഹരി ഇടപാടുകള്‍ നിയന്ത്രിച്ചിരുന്നത് മെഡെലിന്‍ കാര്‍ട്ടല്‍ എന്ന സംഘമായിരുന്നു. ഇവര്‍ക്കെതിരെ പൊലീസ് നടപടി ശക്തമായപ്പോള്‍ പതിവ് ലഹരി കടത്ത് വഴികളില്‍ നിന്ന് വേറിട്ട മാര്‍ഗം നല്‍കുന്നതിലൂടെയാണ് കാര്‍ട്ടല്‍ ഓഫ് ദി സണ്‍സ് മേഖലയില്‍ ശക്തമായത്. ഹ്യൂഗോ ഷാവേസ് പ്രസിഡന്റ് ആയിരുന്ന 1999 മുതല്‍ 2013 വരെയുള്ള കാലത്ത് കാര്‍ട്ടല്‍ ഓഫ് ദി സണ്‍സ് വലിയ രീതിയില്‍ ശക്തരായിയെന്നാണ് വിദഗ്ധര്‍ വിശദമാക്കുന്നത്. കൃത്യമായ രീതിയില്‍ സൈനിക ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം അടക്കമുള്ളവ നല്‍കാന്‍ മഡൂറോയ്ക്ക് സാധിക്കാതെ വന്നതോടെ മധ്യനിരയിലെ ഉദ്യോഗസ്ഥര്‍ ലഹരി സംഘങ്ങള്‍ക്ക് അനുകൂല നിലപാടുകള്‍ സ്വീകരിച്ചതായാണ് വിദഗ്ധര്‍ വിശദമാക്കുന്നത്. 2020 മുതല്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് മഡൂറോയും മറ്റ് 14 പേരും കൊളംബിയന്‍ സംഘങ്ങളുമായി ചേര്‍ന്ന് അമേരിക്കയിലേക്ക് ലഹരി വലിയ രീതിയില്‍ എത്തിക്കുന്നതായി ആരോപണം ഉയര്‍ത്തിയിരുന്നു.