ലക്ഷക്കണക്കിന് പേരുടെ ജീവനെടുത്തിട്ടും സമാധാനം അകലെ

അലന്‍ കുര്‍ദിയെ ലോകം മറന്നുകാണില്ല. സിറിയയില്‍ നിന്നും യൂറോപ്പിലേക്കുള്ള പലായനത്തിനിടെ ബോട്ട് തകര്‍ന്ന് മുങ്ങിമരിച്ച ബാലനായിരുന്നു അവന്‍. 2015 സെപ്റ്റംബര്‍ മെഡിറ്ററേനിയന്‍ കടല്‍ത്തീരത്ത് മുറം മണലില്‍ പൂഴ്ന്ന നിലയില്‍ ആ പിഞ്ചുബാലന്റെ മൃതദേഹം കണ്ടെത്തിയത്.

author-image
Biju
New Update
are

സിറിയന്‍ ആഭ്യന്തര യുദ്ധം തുടങ്ങിയിട്ട് ഇന്നേക്ക് 14 വര്‍ഷം പൂര്‍ത്തിയായിരിക്കുന്നു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ലോകം സാക്ഷിയായ ഏറ്റവും വലിയ കലാപം എന്ന് വിശേഷിപ്പിച്ചാലും തെറ്റില്ല. കാരണം കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ മാത്രം ഇവിടെ മരിച്ചുവീണത് ആയിരത്തിലധികം ജീവനാ്. ലക്ഷക്കണക്കിന് പേരുടെ ജീവനെടുത്തിട്ടും ഇതുവരെ സമാധാനം സ്ഥാപിക്കാന്‍ ആയിട്ടില്ല. 

അലന്‍ കുര്‍ദിയെ ലോകം മറന്നുകാണില്ല. സിറിയയില്‍ നിന്നും യൂറോപ്പിലേക്കുള്ള പലായനത്തിനിടെ ബോട്ട് തകര്‍ന്ന് മുങ്ങിമരിച്ച ബാലനായിരുന്നു അവന്‍. 2015 സെപ്റ്റംബര്‍ മെഡിറ്ററേനിയന്‍ കടല്‍ത്തീരത്ത് മുറം മണലില്‍ പൂഴ്ന്ന നിലയില്‍ ആ പിഞ്ചുബാലന്റെ മൃതദേഹം കണ്ടെത്തിയത്. ആരുടെയും ഹൃദയം കവരുന്ന ആ ദൃശ്യം ഞൊടിയിടയിലാണ് ലോകമെമ്പാടും പ്രചരിച്ചത്. 

ഇങ്ങനെ എത്രയേറെ കുഞ്ഞുങ്ങളെ സിറിയ നമുക്ക് കാണിച്ചു തന്നു. ഇപ്പോഴും അത് തുടരുന്നു. അറബ് വസന്തത്തിന്റെ മുല്ലപ്പൂ മണവുമായി ആദ്യം തുണീഷ്യയിലും പിന്നീട് ഈജിപ്തിലും എത്തിയ കാറ്റ് സിറിയയിലും വീശുകയായിരുന്നു.

2011 മാര്‍ച്ച് 15 ന് ദനാ നഗരത്തില്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെ പുറത്താക്കാന്‍ സമാധാനപരമായി തുടങ്ങിയ പ്രക്ഷോഭം പക്ഷെ, 6 ലക്ഷത്തിന് മുകളില്‍ മനുഷ്യരുടെ ജീവനെടുത്ത യുദ്ധമായി മാറുകയായിരുന്നു. ലക്ഷങ്ങള്‍ തെരുവിലിറങ്ങിയതോടെ സൈന്യത്തെ ഉപയോഗിച്ച് തിരിച്ചടി ശക്തമാക്കിയത് അഭയാര്‍ത്ഥി പ്രവാഹത്തിനും നാന്ദികുറിച്ചു. 

വിമതരും സര്‍ക്കാരും രണ്ട് ദ്രുവങ്ങളിലിരുന്ന് പരസ്പരം പോരടിച്ചു. അലപ്പൊ, ഹിംസ് , ദമാസ്‌കസ് നഗരങ്ങള്‍ പ്രക്ഷോഭത്തിന്റെ കേന്ദ്രങ്ങളായി. പതിയെ പ്രക്ഷോഭത്തിന് ശിയാ - സുന്നി മുഖം കൈവന്നു. 2013 ല്‍ സിറിയയുടെ വടക്കന്‍ മേഖലയില്‍ ഐ.എസ് തീവ്രവാദികളും മറ്റു പ്രദേശങ്ങളില്‍ അല്‍ നുസ്രയും സമാന്തര ഭരണകൂടം സ്ഥാപിച്ചു.

2014ല്‍ വിമതര്‍ക്ക് പിന്തുണയുമായി അമേരിക്കയുടെ നേതൃത്വത്തില്‍ സഖ്യസേനയും അസദ് ഭരണകൂടത്തെ പിന്തുണച്ച് റഷ്യയും ഇറാനും രംഗത്ത് വന്നതോടെ സിറിയ ഒരു ആഗോള വിഷയമായി. ഇതോടെ ദിവസവും ആയിരത്തോളം ജീവനുകള്‍ തെരുവുകളില്‍ പൊലിഞ്ഞ് കൊണ്ടേയിരുന്നു. വീടും നഗരവും വിട്ട് ജീവന് വേണ്ടി ലക്ഷങ്ങള്‍ യൂറോപ്പിലേക്കുള്‍പ്പെടെ പലായനം ആരംഭിച്ചതോടെ ലോകത്തിന്റെ കണ്ണുകള്‍ സിറിയയിലേക്ക് പതിച്ചു. ഇതോടെ ഐക്യരാഷ്ട്രസഭ പ്രശ്‌ന പരിഹാരത്തിന് മുന്നിട്ടിറങ്ങി. 

എന്നാല്‍ വിമതരും സര്‍ക്കാരും അനുനയത്തിന് തയ്യാറാകാതെ വന്നതോടെ ചര്‍ച്ചകള്‍ പല തവണ അലസിപ്പിരിഞ്ഞു. വര്‍ഷങ്ങള്‍ക്കിപ്പുറവും അശാന്തിയുടെ നിഴലില്‍ ഏത് നേരവും മരണത്തെ കാത്ത് ഒട്ടേറെ മനുഷ്യര്‍ സിറിയയില്‍ ജീവിക്കുന്നു. 

ഒരിടവേളയ്ക്കുശേഷം വീണ്ടും ആഭ്യന്തര യുദ്ധത്തിന്റെ അശാന്തിയിലേക്ക് കടന്നിരിക്കുകയാണ് സിറിയ. ഡിസംബറില്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസദിനെ സൈനിക അട്ടിമറിയിലൂടെ പുറത്താക്കിയതോടെ സമാധാനം പുലരുമെന്ന പ്രതീക്ഷയാണ് ഇപ്പോള്‍ ഇല്ലാതാകുന്നത്. അസദ് അനുകൂലികളായ അലവി വിഭാഗക്കാരെയാണ് ഹയാത്ത് തഹ്രീര്‍ അല്‍ ശാം (എച്ച്ടിഎസ്) ഭരണകൂടം കൂട്ടക്കൊല ചെയ്യുന്നത്. ആരാണ് അലവികള്‍? എന്തിനാണ് സിറിയന്‍ ഭരണകൂടം ഇവരെ ലക്ഷ്യം വയ്ക്കുന്നത്? മറ്റൊരു സുന്നിഷിയ പോരാട്ടമായി സിറിയയിലെ ആഭ്യന്തര യുദ്ധം മാറിയിരിക്കുകയാണോ? കലാപത്തിന്റെ കഥ പറയുന്നത് ഇങ്ങനെ...

ആരാണ് അലവികള്‍?

സിറിയയിലെ ഷിയ വിഭാഗത്തിന്റെ ഉപവിഭാഗമാണ് അലവി (അലവൈറ്റ്) വിഭാഗക്കാര്‍. അസദ് കുടുംബം അലവി വിഭാഗക്കാരാണ്. സുന്നി ഭൂരിപക്ഷ ജനസംഖ്യയുള്ള സിറിയയില്‍ അസദിന്റെ നട്ടെല്ലായിരുന്നു ഒരു കാലത്ത് അലവികള്‍. അസദിനെ സൈനിക അട്ടിമറിയിലൂടെ പുറത്താക്കിയതിനു പിന്നാലെയാണ് എച്ച്ടിഎസ് ഭരണകൂടത്തിന്റെ കണ്ണിലെ കരടായി അലവികള്‍ മാറിയത്. ഇതോടെ സുരക്ഷാസേനയും അസദ് വിശ്വസ്തരായ അലവികളും തമ്മില്‍ പോരാട്ടം ആരംഭിച്ചു. 

പോരാട്ടം ഒടുവില്‍ അലവികളെ കൂട്ടക്കൊല ചെയ്യുന്നതിലേക്കു വഴിമാറുകയായിരുന്നു. അസദിന്റെ ജന്മനഗരമായ ഖ്വര്‍ദയും സമീപത്തെ അലവി ഗ്രാമങ്ങളും ഇപ്പോഴും സിറിയന്‍ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലല്ല.

സിറിയയുടെ പടിഞ്ഞാറന്‍ തീരമേഖലയായ ലതാകിയ, ടാര്‍ട്ടസ് പോലുള്ള നഗരങ്ങളിലാണ് അലവി വിഭാഗക്കാര്‍ കൂടുതലായി താമസിക്കുന്നത്. ഇവിടെ നൂറുകണക്കിനു സാധാരണക്കാരായ അലവികള്‍ കൂട്ടക്കൊല ചെയ്യപ്പെട്ടതായാണു മനുഷ്യാവകാശ സംഘടനകളുടെ നിഗമനം. അസദിന്റെ ഭരണത്തിന്‍ കീഴില്‍ അലവി വിഭാഗക്കാര്‍ക്കു മുന്‍ഗണന ലഭിച്ചിരുന്നു. 

എന്നാല്‍ അസദ് വിമതരായ എച്ച്ടിഎസ് അധികാരം പിടിച്ചതോടെ അലവികള്‍ രാജ്യത്തിന്റെ ആഭ്യന്തര ശത്രുക്കളായി മാറിയിരിക്കുകയാണ്. അസദിന്റെ ഭരണക്കാലത്ത് റഷ്യ, ഇറാന്‍ എന്നിവരുമായി മികച്ച ബന്ധം അലവികള്‍ക്കുണ്ടായിരുന്നു. എന്നാല്‍ എച്ച്ടിഎസ് അധികാരം പിടിച്ചതോടെ ഈ ബന്ധത്തില്‍ വിള്ളല്‍ വന്നു. ഇതോടെ അലവികളെ ലക്ഷ്യമിട്ട് ഒട്ടേറെ ഭീകര സംഘടനകളും രംഗത്തെത്തി.

അശാന്തമാകുന്ന സിറിയ

യുകെ ആസ്ഥാനമായുള്ള സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സിന്റെ റിപ്പോര്‍ട്ട് പ്രകാരം മൂന്നു ദിവസത്തെ ഏറ്റുമുട്ടലിനിടെ സാധാരണക്കാരായ അലവികള്‍ ഉള്‍പ്പെടെ സിറിയിയില്‍ ഇതിനോടകം ആയിരത്തിലധികം പേരാണു കൊല്ലപ്പെട്ടിരിക്കുന്നത്. ഇതില്‍ 125 പേര്‍ സിറിയന്‍ സുരക്ഷാ സേനാംഗങ്ങളാണ്. 

2013ല്‍ അസദ് സൈന്യം നടത്തിയ രാസായുധ ആക്രമണത്തില്‍ ഡമാസ്‌കസിലും പ്രാന്തപ്രദേശങ്ങളിലുമായി ഏകദേശം 1,400 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനുശേഷം രാജ്യത്തു രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന മരണനിരക്കാണ് ഇപ്പോഴത്തെ ആഭ്യന്തര യുദ്ധം വഴിവച്ചിരിക്കുന്നതെന്നും സിറിയന്‍ ഒബ്‌സര്‍വേറ്ററി മേധാവി റാമി അബ്ദുല്‍റഹ്‌മാന്‍ പറയുന്നു.

ഇപ്പോഴത്തെ അക്രമത്തിന് പിന്നില്‍

അസദിനെ പുറത്താക്കിയതിനു പിന്നാലെ അധികാരത്തിലെത്തിയെ എച്ച്ടിഎസ് സര്‍ക്കാരിന് നേതൃത്വം നല്‍കുന്നത് സുന്നി വിഭാഗമാണ്. അഹമ്മദ് അല്‍-ഷറയാണ് ഇടക്കാല പ്രസിഡന്റ്. അസദ് സ്ഥാനഭ്രഷ്ടനാക്കപ്പെട്ടതിനു പിന്നാലെ അലവികള്‍ക്കെതിരെ അക്രമം വര്‍ധിച്ചിരുന്നു. എല്ലാ സമുദായങ്ങളെയും പ്രതിനിധീകരിക്കുന്ന ഒരു രാഷ്ട്രീയ നേതൃത്വം സിറിയയില്‍ കെട്ടിപ്പടുക്കുമെന്നായിരുന്നു ഇടക്കാല പ്രസിഡന്റിന്റെ ഉറപ്പെങ്കിലും അലവികള്‍ക്കെതിരെ ആക്രമണങ്ങള്‍ തുടരുകയായിരുന്നു.

അതേസമയം, അലവികളെ കൂട്ടക്കൊല ചെയ്യുന്നതിനു തൂര്‍ക്കിയുടെ പിന്തുണയുള്ള സായുധ സംഘങ്ങളും രംഗത്തെത്തിയിട്ടുണ്ടെന്നാണ് സിറിയന്‍ കുര്‍ദിഷ് വിഭാഗം ആരോപിക്കുന്നത്. തുര്‍ക്കിയുമായി സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിഭാഗമാണ് സിറിയന്‍ കുര്‍ദിഷ് സായുധ സംഘം. ഈ ആരോപണങ്ങളോട് തുര്‍ക്കി ഇതുവരെ പ്രതികരിച്ചിട്ടില്ല. അലവി ഭൂരിപക്ഷ ഗ്രാമത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തതാണു പെട്ടെന്നുള്ള സംഘര്‍ഷത്തിലേക്കും ഇപ്പോള്‍ നടക്കുന്ന കൂട്ടക്കൊലയിലേക്കും വഴിവച്ചതെന്നും സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

സമാധാനം അകലെ

ഇരുവിഭാഗവും നടത്തിയ അക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു സ്വതന്ത്ര സമിതി രൂപീകരിക്കുമെന്നാണ് സിറിയന്‍ ഇടക്കാല പ്രസിഡന്റ് അഹമ്മദ് അല്‍-ഷറയുടെ ഓഫിസ് അറിയിച്ചിരിക്കുന്നത്. അതിനിടെ, അസദിന്റെ ജന്മനാടായ ഖര്‍ദാഹയുെട നിയന്ത്രണം അലവി സായുധസംഘം പിടിച്ചെടുത്തതും സുരക്ഷാസേനയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. 

സുരക്ഷാസേന പ്രദേശത്തിന്റെ നിയന്ത്രണം തിരിച്ചുപിടിച്ചുവെന്നും കലാപകാരികളെ തുരത്തുമെന്നുമാണു പ്രതിരോധ മന്ത്രാലയ വക്താവ് കേണല്‍ ഹസന്‍ അബ്ദുല്‍-ഘാനി കഴിഞ്ഞ ദിവസം പറഞ്ഞത്. വിമതരോട് ആയുധങ്ങള്‍ വച്ചു കീഴടങ്ങണമെന്ന് ആവശ്യപ്പെട്ടു. അതേസമയം, സുരക്ഷാ സേനയും  അലവികളും തമ്മില്‍ സംഘര്‍ഷം തുടരുന്ന മേഖലകളിലേക്കു കൂടുതല്‍ സൈന്യത്തെ അയച്ചതായി സൈനികവൃത്തങ്ങള്‍ പറയുന്നത്. കൂട്ടക്കൊല നടക്കുന്ന ലറ്റാകിയ നഗരത്തില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

റോഡരികില്‍ വെടിയേറ്റ ആളുകളുടെ മൃതദേഹങ്ങള്‍ നിരത്തിക്കിടത്തിയിരിക്കുന്നതിന്റെ ദൃശ്യങ്ങളും ഇതിനിടെ പുറത്തു വന്നിട്ടുണ്ട്. ഇതു കൊല്ലപ്പെട്ട അലവി വിഭാഗത്തില്‍പെട്ടവരുടേത് ആണെന്നാണു മനുഷ്യാവകാശ സംഘടനകള്‍ പറയുന്നത്. സിറിയയിലെ സംഘര്‍ഷം ഐക്യം പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ക്കു തിരിച്ചടിയാണെന്നാണ് തുര്‍ക്കിയുടെ അഭിപ്രായം. ഇതോടെ സിറിയയില്‍ സമാധാനം തിരികെയെത്താന്‍ ഇനിയും സമയമെടുക്കുമെന്നാണ് ലോകത്തിന്റെ ആശങ്ക.

 

syria