ഹമാസിനെ പിന്തുണച്ചതിന് വിസ പോയി; സ്വയം നാടുകടന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥി

യുഎസില്‍ തുടരാനാവാതെ വന്നതോടെ, യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിയുടെ (ഡിഎച്ച്എസ്) സിബിപി ആപ് ഉപയോഗിച്ച് രാജ്യം വിടാനുള്ള സന്നദ്ധത രഞ്ജനി അറിയിക്കുകയായിരുന്നു

author-image
Biju
New Update
ggh

വാഷിങ്ടണ്‍ : ഹമാസിനെ പിന്തുണച്ചെന്ന് ആരോപിച്ച് വീസ റദ്ദാക്കപ്പെട്ടതിനു പിന്നാലെ യുഎസില്‍ നിന്ന് സ്വയം നാടുകടന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥി. കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ ഗവേഷണ വിദ്യാര്‍ഥി രഞ്ജനി ശ്രീനിവാസനാണ് കടുത്ത നടപടികള്‍ക്ക് പിന്നാലെ രാജ്യം വിടാന്‍ നിര്‍ബന്ധിതയായത്. 

ഹമാസിന്റെ നയങ്ങളെ പിന്തുണച്ചെന്നും പ്രതിഷേധ സമരങ്ങളുടെ ഭാഗമായെന്നും ആരോപിച്ചാണ് രഞ്ജനിയുടെ വീസ യുഎസ് റദ്ദാക്കിയത്. യുഎസില്‍ തുടരാനാവാതെ വന്നതോടെ, യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിയുടെ (ഡിഎച്ച്എസ്) സിബിപി ആപ് ഉപയോഗിച്ച് രാജ്യം വിടാനുള്ള സന്നദ്ധത രഞ്ജനി അറിയിക്കുകയായിരുന്നു.

അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുന്നതിനുള്ള നടപടികള്‍ കടുപ്പിച്ചതിനു പിന്നാലെ മാര്‍ച്ച് 10നാണ് ഡിഎച്ച്എസ് സിബിപി ആപ്പ് ഔദ്യോഗികമായി പുറത്തിറക്കിയത്. വീസ റദ്ദാക്കപ്പെടുന്നവര്‍ക്ക്, നാടു കടത്തപ്പെടാന്‍ തങ്ങള്‍ തയാറാണെന്ന്  ഈ ആപ്പ് വഴി അറിയിക്കാന്‍ കഴിയും. നിയമം അനുശാസിക്കുന്ന ശിക്ഷ ഒഴിവാക്കി ഏറ്റവും സുരക്ഷിതമായി മാതൃരാജ്യത്തേക്ക് മടങ്ങാനുള്ള വഴിയായാണ് യുഎസ് ഇത് അവതരിപ്പിച്ചിരിക്കുന്നത്.

''യുഎസില്‍ താമസിക്കാനും പഠിക്കാനും വീസ ലഭിച്ചത് അംഗീകാരമാണ്. അക്രമത്തിനും ഭീകരതയ്ക്കും പുറകെ പോകുമ്പോള്‍ വീസ റദ്ദാക്കേണ്ടതു ഞങ്ങളുടെ ഉത്തരവാദിത്തമാണ്. കൊളംബിയ യൂണിവേഴ്സിറ്റിയില്‍ ഹമാസിനെ പിന്തുണച്ചവരില്‍ ഒരാള്‍ സ്വയം നാടുകടത്താന്‍ സിബിപി ഹോം ആപ്പ് ഉപയോഗിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്.''  

രഞ്ജനി നാടുകടത്തപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടുകൊണ്ട് ആഭ്യന്തര സുരക്ഷാ സെക്രട്ടറി ക്രിസ്റ്റി നോം എക്‌സില്‍ പ്രതികരിച്ചു. യുഎസിലെ ക്യാംപസുകളില്‍ ഹമാസിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഭരണകൂടം വിദേശ വിദ്യാര്‍ഥികളുടെ മേല്‍ നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് രഞ്ജനി നാടുകടത്തപ്പെട്ടത്.

hamas donald trump us