കാലിഫോര്‍ണിയയില്‍ ലോസ്ആഞ്ചലസിനടുത്ത് ആളിപ്പടരുന്ന കാട്ടുതീ അണയ്ക്കാന്‍ ശ്രമിക്കുന്ന അഗ്നിരക്ഷാസേന
ലോസ്ആഞ്ചലസ്: കാലിഫോര്‍ണിയിയലെ കാട്ടുതീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം തുടരുന്നു. ലോസ്ആഞ്ചലസിലെ സാഹചര്യം അതീവ ഗുരുതരമായി തുടരുകയാണ്. ഇതുവരെ 24 മരണമാണ് ഇവിടെ സ്ഥിരീകരിച്ചിട്ടുള്ളത്. ഒരു ലക്ഷത്തിലധികം പേരെ ഒഴിപ്പിച്ചിട്ടുണ്ട്. ആയിരക്കണക്കിന് വീടുകള്‍ നശിച്ചു.12300 കെട്ടിടങ്ങള്‍ നശിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. അമേരിക്കന്‍ ചരിത്രത്തിലെ തന്നെ എറ്റവും വലിയ പ്രകൃതി ദുരന്തമെന്നാണ് കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസ്‌കോം കാട്ടുതീയെക്കുറിച്ച് പ്രതികരിച്ചത്. പാലിസാഡസ് തീപ്പിടുത്തതില്‍ ഇത് വരെ 23,713 ഏക്കര്‍ കത്തി നശിച്ചു. ഈറ്റണ്‍ തീപ്പിടുത്തം 14,117 ഏക്കര്‍ കത്തിക്കഴിഞ്ഞു. വരണ്ട കാറ്റിന് ഇപ്പോള്‍ ശമനമുണ്ടെങ്കിലും ഉടന്‍ വീണ്ടും ശക്തി പ്രാപിക്കുമെന്നാണ് മുന്നറിയിപ്പ്. ആറാം ദിവസവും ലോസാഞ്ചലസിലെ കാട്ടുതീ നിയന്ത്രണ വിധേയമാക്കാനായിട്ടില്ല. ബുധനാഴ്ചയോടെ വരണ്ട കാറ്റ് റെഡ് ഫ്‌ളാഗ് വിഭാഗത്തിലേക്ക് എത്തുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. വരണ്ട കാറ്റ് മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയില്‍ വീശുമെന്നും 113 കിലോമീറ്റര്‍ വേഗത വരെ വരണ്ട കാറ്റിന്റെ പരമാവധി വേഗതയെത്താമെന്നുമാണ് മുന്നറിയിപ്പ്. ചൊവ്വാഴ്ച ഏറ്റവും അപകടം നിറഞ്ഞ ദിവസമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. ഏഴ് അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള അഗ്നിരക്ഷാ സേനാംഗങ്ങളാണ് കാട്ടുതീ നിയന്ത്രണ വിധേയമാക്കാന്‍ പരിശ്രമിക്കുന്നത്. ഇതിനൊപ്പം കാനഡയില്‍ നിന്നും മെക്‌സിക്കോയില്‍ നിന്നുള്ള അഗ്നിരക്ഷാ സേനാംഗങ്ങളും കാട്ടുതീ അണയ്ക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ അഹോരാത്രം അമേരിക്കയ്‌ക്കൊപ്പമുണ്ട്. ഹെലികോപ്ടര്‍ അടക്കമുള്ളവ ഉപയോഗിച്ചാണ് നിലവില്‍ കാട്ടുതീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നത്. പസഫിക് സമുദ്രത്തില്‍ നിന്നുമാണ് ജലം എത്തിക്കുന്നത്. ബ്രന്റ്‌വുഡ് തുടങ്ങി ലോസ്ആഞ്ചലസിലെ മറ്റ് ജനവാസ മേഖലയിലേക്കും കാട്ടുതീ പടരുന്നത് അതീവ ആശങ്കയോടെയാണ് അധികൃതര്‍ നിരീക്ഷിക്കുന്നത്. അതേസമയം ലോസ്ആഞ്ചലസിലെ സ്‌കൂളുകള്‍ തിങ്കളാഴ്ച തുറക്കും. കാട്ടുതീ ബാധിച്ച മേഖലയിലെ ഏഴ് സ്‌കൂളുകള്‍ക്ക് മാത്രമാണ് നിലവില്‍ അവധിയുള്ളത്. മേഖലയിലെ നഷ്ടം 150 ബില്യണ്‍ ഡോളറിലേറെയെന്നാണ് പ്രാഥമിക സൂചനകള്‍.