സൗരഭ് മീണ, ശിൽപ ഗൗതം
നോയിഡ: ഐആർഎസ് ഉദ്യോഗസ്ഥന്റെ ഫ്ലാറ്റിൽ യുവതിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ഇന്ത്യൻ റവന്യൂ സർവീസ് (ഐആർഎസ്) ഉദ്യോഗസ്ഥൻ സൗരഭ് മീണയുടെ നോയിഡയിലെ സെക്ടർ 100-ലെ ലോട്ടസ് ബൊളിവാർഡ് അപ്പാർട്ട്മെൻ്റിലാണ് ശിൽപ ഗൗതം എന്ന യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ മീണയെ പോലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിലെ (ബിഎച്ച്ഇഎൽ) എച്ച്.ആർ. ഉദ്യോഗസ്ഥയായിരുന്നു ശിൽപ. സൗരഭ് വിവാഹം വാഗ്ദാനം നൽകി ശില്പയെ വഞ്ചിച്ചെന്നും ഇരുവർക്കുമിടയിൽ തർക്കം പതിവായിരുന്നെന്നും ശാരീരികമായി യുവതിയെ ഉപദ്രവിച്ചിരുന്നതായും ശിൽപയുടെ പിതാവ് ഒ.പി. ഗൗതം ആരോപിച്ചു. മൂന്ന് മാസങ്ങൾക്ക് മുമ്പ് ഡേറ്റിങ് ആപ്പിലൂടെയാണ് ഇരുവരും പരിചയപ്പെട്ടതെന്നും ഗൗതം പറഞ്ഞു.
സൗരഭ് തൻ്റെ മകളെ കൊലപ്പെടുത്തിയതാണെന്ന് ഗൗതം സെക്ടർ 39 പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് സൗരഭിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ സൗരഭിനെ ജൂഡിഷ്യൽ കസ്റ്റഡിയിൽ വിട്ടതായും കേസുമായി ബന്ധപ്പെട്ട് എല്ലാവശങ്ങളും അന്വേഷിച്ചുവരികയാണെന്നും അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ മനീഷ് കുമാർ മിശ്ര പറഞ്ഞു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളുവെന്നും പോലീസ് വ്യക്തമാക്കി.